ദുബായ്ക്ക് ഇറാന്‍റെ ഭീഷണിയില്ല, യുഎഇ സുരക്ഷിതമാണ്: ആശങ്കയില്‍ അടിസ്ഥാനമില്ലെന്ന് ദുബായ് മീഡിയാ ഓഫീസ്
ദുബായ്: ഇറാന്‍-അമേരിക്ക സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ യുഎഇയും ഇസ്രായേലും ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇറാഖിലെ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമങ്ങളില്‍ അമേരിക്ക തിരിച്ചടിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡായിരുന്നു ഭീഷണിപ്പെടുത്തിയത്.
ഇതോടെയാണ് യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് വിവിധ രാജ്യങ്ങളുടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുബായിക്ക് യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്നാണ് ദുബായി മീഡിയാ ഓഫീസ് അറിയിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഭീഷണി
ഇര്‍ബിലിലേയും അല്‍ അസദിലേയും യുഎസ് സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ മിസൈല്‍ ആക്രമണത്തിന് പ്രതികാരമായി യുഎസ് തങ്ങളെ ആക്രമിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും അക്രമിക്കുമെന്നായിരുന്നു ഇറാന്‍ റവല്യൂഷണറി ഗാര്‍ഡിന്‍റെ ഭീഷണി. റവല്യൂഷണറി ഗാര്‍ഡിന്‍റെ ഭീഷണി ഇറാന്‍റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ ഐആര്‍എന്‍എ ആണ് പുറത്ത് വിട്ടത്.
യുഎസ് സഖ്യ രാജ്യങ്ങള്‍ക്ക്
ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ ഈ ഭീഷണി തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. അമേരിക്കയുടെ എല്ലാ സഖ്യരാജ്യങ്ങളേയും തങ്ങള്‍ താക്കീത് ചെയ്യുകയാണ്. തീവ്രവാദികളുടെ സംഘമായ യുഎസ് സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കണമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ഭീഷണിപ്പെടുത്തി.
ദുബായിയും ഇസ്രായേലും
ഇറാനെതിരെ നിങ്ങളുടെ മണ്ണിലെ കേന്ദ്രങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള നീക്കം ഉണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ യുഎഇയിലെ ദുബായിലും ഇസ്രയേലിലെ ഹൈഫയില്‍ ഞങ്ങള്‍ ബോംബിടുമെന്ന് ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പില്‍ പറഞ്ഞു.
സുരക്ഷാ ഭീഷണിയില്ല
എന്നാല്‍ യുഎസ്-ഇറാന്‍ വിഷയത്തില്‍ ദുബായിക്ക് യാതൊരു വിധ സുരക്ഷാ ഭീഷണിയും ഇല്ലെന്നാണ് ദുബായി മീഡിയാ ഓഫീസ് അറിയിക്കുന്നത്. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മീഡിയാ ഓഫീസ് നിര്‍ദ്ദേശിക്കുന്നു.
അഭ്യൂഹങ്ങള്‍ വ്യാജം
ദുബായ് ലക്ഷ്യമിട്ടുള്ള സുരക്ഷാ ഭീഷണികളെക്കുറിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ വ്യാജമാണ്. ഇറാനിയൻ സർക്കാരിന്‍റെ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് ദുബായിയെ അക്രമിക്കുമെന്നതരത്തില്‍ മുന്നറിയിപ്പ് വന്നിട്ടില്ലെന്നും ദുബായി മീഡിയ ഓഫീസ് ട്വിറ്ററിലൂടെ വ്യക്തമാക്കി.
മാറ്റമുണ്ടാവണം
നിലവിലെ പ്രശ്നബാധിത സ്ഥിതിയില്‍ മാറ്റമുണ്ടാവേണ്ടത് അത്യാവശ്യമാണെന്ന് യുഎഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് അഭിപ്രായപ്പെട്ടിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷങ്ങള്‍ക്ക് അയവുവരുത്തുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. സ്ഥിരതയ്ക്കായുള്ള രാഷ്ട്രീയ പരിഹാരമുണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചിത്രങ്ങള്‍ പുറത്ത്
അതേസമയം, അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയത് പിന്‍ പോയന്‍റ് ബാലസ്റ്റിക് മിസൈല്‍ ആക്രമണമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. സൈനിക താവളങ്ങളില്‍ ചെറിയ നാശനഷ്ടങ്ങല്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് ആകാശ ദൃശ്യങ്ങളില്‍ കാണിക്കുന്നത്.
15 മിസൈലുകള്‍
15 മിസൈലുകളാണ് അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ പ്രയോഗിച്ചത്. ഖുദ്സ് ഫോഴ്സ് തലവന്‍ ജനറല്‍ മേജര്‍ ഖാസിം സുലൈമാനിയടക്കമുള്ളവരെ വ്യോമാക്രമണത്തില്‍ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്‍റെ തിരിച്ചടി.
ആളപായത്തിന്‍റെ കാര്യത്തില്‍ തര്‍ക്കം
സൈനിക താവളങ്ങള്‍ക്ക് നേരേയുണ്ടായ ഇറാന്‍ ആക്രമണത്തെ അമേരിക്ക സ്ഥിരീകരിച്ചെങ്കിലും ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് പെന്‍റഗണ്‍ വ്യക്തമാക്കിയത്. എന്നാല്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നീ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരയുണ്ടായ ആക്രമണത്തില്‍ 80 അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും 200 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഇറാന്‍റെ അവകാശവാദം.
വിജയകരം
ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് നടത്തിയ വ്യോമക്രമണം വിജയകരമായിരുന്നുവെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേനിയും അവകാശപ്പെട്ടിട്ടുണ്ട്.. ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് ഇറാന്‍റെ പ്രതികാരം തുടങ്ങിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇറാഖിലെ ആക്രമമണം അമേരിക്കയുടെ മുഖത്തേറ്റ അടിയാണ്. അമേരിക്കയും ഇസ്രായേലും അവരുടെ കൂട്ടാളികളും ഇറാന്‍റെ ശത്രുക്കളാണെന്നും ആയത്തുള്ള ഖമനേയി പറഞ്ഞു.
വിപ്ലവ വീര്യം
ഇറാന്‍റെ വിപ്ലവ വീര്യം സജീവമായി നിലനില്‍ക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഖാസിം സുലൈമാനിയുടെ സംസ്കാര ചടങ്ങുകളില്‍ കണ്ടത്. മേഖലയിലെ അമേരിക്കയുടെ സാന്നിധ്യം അവസാനിപ്പിക്കണം. തങ്ങളുടെ പ്രധാന ശത്രുക്കള്‍ യുഎസും അഹങ്കാരം നിറഞ്ഞ ഇസ്രായേലുമാണ്. അമേരിക്കന്‍ ജനതയോട് ഒരിക്കലും ഇറാന്‍ ശത്രുതയില്ല. എന്നാല്‍ അവിടം ഭരിക്കുന്ന മൂന്ന് നാല് പേര്‍ തങ്ങളുടെ ലക്ഷ്യമാണെന്നും ഇറാന്‍ പരമോന്നത നേതാവ് അഭിപ്രായപ്പെട്ടിരുന്നു.
'ഉക്രൈന് വിമാനം വീഴ്ത്തിയത് ഇറാന്‍റെ മിസൈല്‍'; ജോര്‍ദാന്‍ വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട്
'ഒരു ടിക്കറ്റ് എങ്ങനെ ഇത്രപേര് ക്യാന്‍സല്‍ ചെയ്തു'; ദീപികാ ചിത്രത്തിനെതിരേയുള്ള പ്രചരണം പൊളിയുന്നു