സൗദിയിലേക്ക് ചീറിയടുത്ത് വന്‍ നാശം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, ശക്തമായ തിരിച്ചടിക്കൊരുങ്ങി സൈന്യം
Recommended Video

റിയാദ്: സൗദി അറേബ്യയുടെ തെക്കന്‍ മേഖലയില്‍ ശക്തമായ മിസൈല്‍ ആക്രമണം. യമനിലെ ഹൂത്തികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി സഖ്യ സേന അറിയിച്ചു. കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് അറിയുന്നത്. ആക്രമണത്തിന്റെ വിവരം സൗദി സൈന്യം തന്നെയാണ് പുറത്തുവിട്ടത്. ഒട്ടേറെ മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദേശികളുള്ള പ്രദേശമാണിത്. സാധാരണക്കാരെ ഹൂത്തികള്‍ ലക്ഷ്യം വയ്ക്കുന്നുവെന്നും ശക്തമായ തിരിച്ചടിക്ക് ഒരുങ്ങിയെന്നും സൈന്യം അറിയിച്ചു. യാമ്പുവിലേക്കും ജിദ്ദയിലേക്കുമെത്തിയ മിസൈലുകള്‍ കഴിഞ്ഞദിവസം സൗദി സൈന്യത്തിന്റെ പ്രതിരോധ കവചം തകര്‍ത്തിരുന്നു. കൂടുതല്‍ മേഖലകളിലേക്ക് ഹൂത്തി മിസൈലുകള്‍ എത്തുന്നത് സൗദി സൈന്യത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആക്രമണമുണ്ടായ ജിസാനില്‍ നിന്നുള്ള വിവരങ്ങള്‍ ഇങ്ങനെ...

ആക്രമണമുണ്ടായത് ഇവിടെ
ജിസാന്‍ നഗരത്തോട് ചേര്‍ന്നാണ് മിസൈല്‍ ആക്രമണമുണ്ടായത്. കഴിഞ്ഞദിവസം അര്‍ധരാത്രിയായിരുന്നു സംഭവം. മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ഇവരെല്ലാം സാധാരണക്കാരാണ്. സാധാരണക്കാര്‍ താമസിക്കുന്ന പ്രദേശത്താണ് ആക്രമണമുണ്ടായത്. സൈന്യത്തയല്ല, സാധാരണക്കാരെ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണമെന്ന് സൗദി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.

ഒരു ശക്തിയെയും അനുവദിക്കില്ല
ആദ്യം രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു വിവരം. പിന്നീട് മൂന്ന് പേര്‍ കൊല്ലപ്പെട്ടെന്ന് സൈന്യം അറിയിച്ചു. ശക്തമായ തിരിച്ചടി നല്‍കുമെന്ന് സൈനിക വക്താവ് പ്രതികരിച്ചു. സൗദി പൗരന്‍മാരുടെ സുരക്ഷയ്ക്ക് തടസം നില്‍ക്കുന്ന ഒരു ശക്തിയെയും വളരാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

യാമ്പുവിലേക്ക് മിസൈല്‍
അടുത്തിടെയായി ശക്തമായ ആക്രമണങ്ങളാണ് സൗദിക്കെതിരെയുണ്ടാകുന്നത്. സൗദിക്കെതിരെ മിസൈല്‍ വര്‍ഷമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നേരത്തെ ഹൂത്തി നേതാവ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തൊട്ടുപിന്നാലെയാണ് മിസൈലുകള്‍ ഒന്നിനു പിറകെ ഒന്നായി എത്തുന്നത്. കഴിഞ്ഞദിവസം യാമ്പുവിലേക്ക് മിസൈല്‍ ആക്രമണമുണ്ടായിരുന്നെങ്കിലും പ്രതിരോധ കവചം മിസൈല്‍ തകര്‍ക്കുകയായിരുന്നു.

ആക്രമണ വിവരം ഇങ്ങനെ
മാര്‍ച്ചിലാണ് സൗദിയിലേക്ക് ഏറ്റവും ശക്തമായ മിസൈല്‍ ആക്രമണങ്ങള്‍ ഹൂത്തികള്‍ നടത്തിയത്. അന്ന് തലസ്ഥാനമായ റിയാദിലേക്ക് മിസൈലുകള്‍ എത്തി. സൗദി കൊട്ടാരം ലക്ഷ്യമിട്ടായിരുന്നു മിസൈലുകളുടെ വരവ്. പിന്നീട് ഏപ്രിലില്‍ മിസൈലാക്രമണത്തിന് അല്‍പ്പം കുറവുണ്ടായിരുന്നെങ്കിലും മെയില്‍ ആക്രമണം പതിന്‍മടങ്ങ് ഇരട്ടിയാക്കി. ജൂണിലും ആക്രമണം തുടരുകയാണ്.

ഹുദൈദ തുറമുഖം
യമനിലെ തന്ത്ര പ്രധാന മേഖലയായ ഹുദൈദ തുറമുഖം അടുത്തിടെ സൗദി-യുഎഇ പിന്തുണയുള്ള സഖ്യസേന വളഞ്ഞിരുന്നു. ഇത് ഹൂത്തികള്‍ക്ക് കനത്ത തിരിച്ചടിയാണ്. ഹൂത്തികള്‍ മേഖലയില്‍ നിന്ന് അല്‍പ്പം പിന്‍മാറിയിട്ടുണ്ട്. ശക്തമായ ആക്രമണത്തിനുള്ള ഒരുക്കമാണോ എന്ന് വ്യക്തമല്ല. അതേ വേളയില്‍ തന്നെയാണ് മിസൈല്‍ ആക്രമണം ശക്തിപ്പെടുത്തിയിരിക്കുന്നത്.

മുന്നറിയിപ്പുകള്‍ ഇങ്ങനെ
ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടേക്ക് വിദേശ രാജ്യങ്ങള്‍ അവശ്യവസ്തുക്കള്‍ അയക്കുന്നത് ഹുദൈദ തുറമുഖം വഴിയാണ്. ഈ തുറമുഖ മേഖലയില്‍ സൗദി സഖ്യം ആക്രമണം ശക്തമാക്കിയാല്‍ സാധാരണക്കാര്‍ കൂടുതലായി കൊല്ലപ്പെടുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഹൂത്തി മുന്നേറ്റവും പ്രശ്‌നങ്ങളും
2014 അവസാനത്തിലാണ് ഷിയാ വിഭാഗത്തില്‍പ്പെട്ട ഹൂത്തികള്‍ യമന്‍ തലസ്ഥാനമായ സന്‍ആയിലേക്ക് മുന്നേറിയത്. ഇതോടെ യമന്‍ ഭരണകൂടം നിലംപൊത്തി. 2015 മാര്‍ച്ചിലാണ് സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമന്‍ ഭരണകൂടത്തെ സഹായിക്കാനെത്തിയത്. പിന്നീട് ശക്തമായ ആക്രമണങ്ങളായിരുന്നു.

വന്‍ ശക്തികളുടെ പിന്തുണ
10000 സാധാരണക്കാരാണ് യമനില്‍ കൊല്ലപ്പെട്ടതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. സൗദി സഖ്യത്തിന്റെ ആക്രമണത്തിലാണ് ഇത്രയും പേര്‍ കൊല്ലപ്പെട്ടതെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ജനവാസ മേഖലയില്‍ ആക്രമണം നടത്തരുതെന്നും സഖ്യസേനയോട് ഐക്യരാഷ്ട്ര സഭ ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയുടെയും ബ്രിട്ടന്റെയും ഫ്രാന്‍സിന്റെയും പിന്തുണ സഖ്യസേനയ്ക്കുണ്ട്.

ഇറാന്റെ കളികള്‍
ഹൂത്തികള്‍ക്ക് എല്ലാവിധ സഹയവും നല്‍കുന്നത് ഇറാനാണെന്ന് സൗദി ആരോപിക്കുന്നു. അമേരിക്കയും ഈ ആരോപണം ശരിവയ്ക്കുന്നു. ഹൂത്തികളെ ഉപയോഗിച്ച് ഇറാന്‍ സൗദിക്കെതിരെ യുദ്ധം ചെയ്യുകയാണെന്നാണ് സൗദിയുടെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ഇറാന്‍ നിഷേധിക്കുന്നു.

സൗദിയുടെ ലക്ഷ്യം
യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയാണ്. ഇദ്ദേഹത്തിന്റെ സൈന്യത്തിന് യമനില്‍ സ്വാധീനം കുറവാണ്. ഹൂത്തികള്‍ മുന്നേറിയതോടെ സന്‍ആ വിട്ട് ഏദന്‍ നഗരം കേന്ദ്രമാക്കിയാണ് ഇവരുടെ ഭരണമുണ്ടായിരുന്നത്. ഹാദി ഇപ്പോള്‍ സൗദിയില്‍ അഭയം തേടിയിരിക്കുകയാണ്. ഹാദിയെ പൂര്‍ണ അധികാരത്തോടെ ഭരണം തിരിച്ചേല്‍പ്പിക്കുയാണ് സൗദിയുടെ ലക്ഷ്യം.












Click it and Unblock the Notifications