ഖത്തര്‍ വന്‍ മാറ്റത്തിന്; ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് 30 ജില്ലകള്‍... പുതിയ കമ്മിറ്റി രൂപീകരിച്ചു
ദോഹ: എക്കാലത്തും ഏവരെയും അതിശയിപ്പിക്കുന്ന ഒട്ടേറെ സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്ന ഗള്‍ഫിലെ കൊച്ചു രാജ്യമാണ് ഖത്തര്‍. സൗദി സഖ്യം ഉപരോധം പ്രഖ്യാപിച്ചപ്പോഴാണ് ഖത്തര്‍ സ്വന്തം ശക്തി തിരിച്ചറിഞ്ഞത് എന്ന വിലയിരുത്തല്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നിരുന്നു. സ്വയം പര്യാപ്തത നേടാനും മറ്റേതൊരു രാജ്യത്തെയും പോലെ ലോക വേദികളില്‍ ശക്തമായ സാന്നിധ്യമായി നിലയുറപ്പിക്കാനും ഖത്തറിന് സാധിച്ചു.
ഇപ്പോള്‍ ഖത്തര്‍ ആദ്യ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ പ്രാരംഭ വടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക...
ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ഖത്തര്‍ പുതിയ കമ്മിറ്റി രൂപീകരിച്ചു. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒക്ടോബറില്‍ നടന്നേക്കുമെന്നാണ് സൂചന. പുതിയ കമ്മിറ്റി രൂപീകരിച്ച കാര്യം ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. വളരെ ചെറിയ രാജ്യമായതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കൂടുതല്‍ സമയം വേണ്ടി വരില്ല.

ഖത്തറിലെ സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന സഭയാണ് ശൂറാ കൗണ്‍സില്‍ അല്ലെങ്കില്‍ നിയമ നിര്‍മാണ സഭ. സര്‍ക്കാരിനെ സുപ്രധാന കാര്യങ്ങളില്‍ ഉപദേശിക്കുകയാണ് ഈ സഭയുടെ ചുമതല. 45 അംഗങ്ങളാണ് സഭയിലുള്ളത്. 15 അംഗങ്ങളെ അമീര്‍ ശൈഖ് തമീം നേരിട്ട് നിയമിക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയാണ് അമീര്‍ നിയമിക്കുക.

ശൂറാ കൗണ്‍സിലിലെ 30 സീറ്റുകളിലേക്കാണ് പൊതു തിരഞ്ഞെടുപ്പ് നടക്കുക. തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കുന്ന കമ്മിറ്റിക്ക് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുക. പ്രധാനമന്ത്രിയും ആഭ്യന്തര വകുപ്പിന്റെ ചുമതലയുമുള്ള ശൈഖ് ഖാലിദ് ഖലീഫ അല്‍ത്താനിയുടെ നിര്‍ദേശ പ്രകാരമാണ് നടപടികള്‍ പുരോഗമിക്കുന്നത്.

ഖത്തറില്‍ നേരത്തെ മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നു. ശൂറാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നിയമം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് തിയ്യതിയും പുറത്തുവിട്ടില്ല. ഒക്ടോബറില്‍ നടക്കുമെന്നാണ് സൂചനകള്‍. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പോലെ തന്നെ ഖത്തറിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിരോധനം നിലവിലുണ്ട്.

ശൂറാ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താന്‍ വേണ്ടി പ്രത്യേക നിയമം അടുത്തിടെ മന്ത്രിസഭ പാസാക്കിയിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെലഴിക്കാവുന്ന തുക, വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള നിയന്ത്രണം, പണം കൊടുത്ത് വോട്ട് വാങ്ങുന്നത് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയാണ് നിയമത്തില്‍ പറയുന്നത് എന്നാണ് സൂചന.

തിരഞ്ഞെടുപ്പിന് മുന്നോടിയായി ചില നടപടികള്‍ ഭരണകൂടം തുടങ്ങിയിരുന്നു. രാജ്യത്തെ 30 ഇലക്ട്രല്‍ ജില്ലകളാക്കി തരം തിരിച്ചിട്ടുണ്ട്. 27 ലക്ഷമാണ് ഖത്തറിലെ ജനങ്ങള്‍. ഇതില്‍ 3 ലക്ഷത്തില്‍ താഴെയാണ് ഖത്തര്‍ സ്വദേശികള്‍. ഇവര്‍ക്കായിരിക്കും വോട്ടവകാശം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകശേഖരമുള്ള രാജ്യമാണ് ഖത്തര്‍. അടുത്ത വര്‍ഷം ലോകകപ്പ് ഫുട്‌ബോള്‍ മല്‍സരത്തിന് വേദിയാകുകയാണ് രാജ്യം.

കുവൈത്തില്‍ തിരഞ്ഞെടുക്കുന്ന പാര്‍ലമെന്റ് നിലവിലുണ്ട്. എങ്കിലും അന്തിമ തീരുമാനം കുവൈത്ത് അമീറിന്റേതായിരിക്കും. നിയമങ്ങള്‍ പരിശോധിക്കാനും മന്ത്രിമാരെ ചോദ്യം ചെയ്യാനുമെല്ലാം കുവൈത്ത് പാര്‍ലമെന്റിന് അധികാരമുണ്ട്. ബഹ്‌റൈനിലും ഒമാനിലും നാമമാത്രമായ അധികാരമുള്ള പാര്‍ലമെന്റുകളുണ്ട്. സൗദിയില്‍ ഉപദേശക സമിതിയാണുള്ളത്. യുഎഇയില്‍ ഉപദേശക സമിതിയിലെ പകുതി അംഗങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ പൗരന്‍മാര്‍ക്കും പങ്കാളിത്തമുണ്ട്.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications