ഹമാസ് തലവന്‍ യഹിയ സിന്‍വറിനെ വധിച്ചു, സ്ഥിരീകരിച്ച് ഇസ്രായേല്‍
ജറുസലേം: ഹമാസ് തലവന്‍ യഹിയ സിന്‍വര്‍ കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം. ഗാസയില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ട സൈനിക ഓപ്പറേഷനിലാണ് സിന്‍വര്‍ കൊല്ലപ്പെട്ടതെന്ന് സൈന്യം പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ സിന്‍വറിന്റെ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധന നടത്തുമെന്ന് ഇസ്രായേല്‍ പറഞ്ഞിരുന്നു.
ഇസ്രായേലിനെതിരായ ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തിന്റെ സൂത്രധാരനാണ് സിന്‍വര്‍. നേരത്തെ തന്നെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഇസ്രായേല്‍ കട്‌സ് സിന്‍വര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിരുന്നു. നിരവധി ഇസ്രായേലുകാരുടെ കൊലപാതകത്തിനും തട്ടിക്കൊണ്ടുപോകലിനും ഉത്തരവാദിയാണ് സിന്‍വറെന്ന് ഐഡിഎഫ് ആരോപിച്ചു. വിരലടയാളവും ഡെന്റല്‍ രേഖകളും പരിശോധിച്ചാണ് കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ഗാസയിലെ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ക്ക് സിന്‍വറിന്റെ മുഖച്ഛായയുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്തിയത്. വിരലടയാളവും, ഡെന്റല്‍ രേഖകളും പരിശോധിച്ചതിനൊപ്പം ഡിഎന്‍എ സാമ്പിളുകളും പരിശോധിച്ചപ്പോള്‍ ഇത് സിന്‍വറിന്റേതാണെന്ന് ഉറപ്പിക്കുകയായിരുന്നു.
22 വര്‍ഷം മുമ്പ് ഇസ്രായേല്‍ തടങ്കലിലായിരുന്നപ്പോള്‍ എടുത്ത ഡിഎന്‍എ സാമ്പിളുകളാണ് പരിശോധിച്ചത്. ഗാസയിലെ ജനവാസ മേഖലയിലെ തുരങ്കങ്ങളിലായിരുന്നു സിന്‍വര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്ന് ഇസ്രായേല്‍ സൈന്യം പറയുന്നു. ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് ഗാസയില്‍ ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
അതേസമയം നാസി ആക്രമണ കാലത്തിന് ശേഷം ജൂതര്‍ക്കെതിരെയുണ്ടായ ആറ്റവും വലിയ ആക്രമണത്തിന് നേതൃത്വം നല്‍കിയത് സിന്‍വറാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. സിന്‍വര്‍ കൊല്ലപ്പെട്ടുവെങ്കിലും, ഇസ്രായേലിന്റെ ലക്ഷ്യം പൂര്‍ത്തിയായിട്ടില്ല. ഇസ്രായേല്‍ പോരാട്ടം തുടരും. ബന്ദികളെ മടക്കികൊണ്ടുവരുമെന്നും നെതന്യാഹു വ്യക്തമാക്കി.
സിന്‍വര്‍ ഗാസയിലെ ജനങ്ങളുടെ ജീവിതം തകര്‍ത്തു. സിന്‍വറിന്റെ വിയോഗത്തോടെ ഈ മേഖലയില്‍ ഹമാസിന്റെ നിയന്ത്രണം നഷ്ടമായിരിക്കുകയാണ്. ഹമാസിന്റെ ദുര്‍ഭരണത്തില്‍ നിന്ന് മേഖലയ്ക്ക് സ്വതന്ത്രമാകാനുള്ള അവസരമാണിത്. ബന്ദികളെ തിരികെ കൊണ്ടുവരുന്നതിലൂടെ ഈ യുദ്ധം ലക്ഷ്യം കാണും. യുദ്ധം അവസാനിക്കുന്നതിലേക്ക് അത് നയിക്കുമെന്നും നെതന്യാഹു പറഞ്ഞു.
റഫാ നഗരത്തിലാണ് സിന്‍വറും നിരവധി ഹമാസ് നേതാക്കളും ഒളിഞ്ഞിരിക്കുന്നതെന്ന് നെതന്യാഹു വെളിപ്പെടുത്തി. ഇസ്രായേല്‍ സൈനികരെ ഭയന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് സിന്‍വര്‍ കൊല്ലപ്പെട്ടത്. എന്തുകൊണ്ടാണ് യുദ്ധം അവസാനിപ്പിക്കുന്നില്ലെന്ന് ഇസ്രായേല്‍ പറഞ്ഞതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലായി കാണുമെന്നും നെതന്യാഹു പറഞ്ഞു.
അന്താരാഷ്ട്ര സമ്മര്‍ദത്തെ അതിജീവിച്ചാണ് റഫായില്‍ സൈന്യം പ്രവേശിച്ചത്. ആയുധം ഉപേക്ഷിക്കുകയും, ബന്ദികളാക്കിയ ഇസ്രായേല്‍ പൗരന്‍മാരെ വിട്ടയക്കുകയും ചെയ്യുന്ന ആളുകളെ ഞങ്ങള്‍ ഒന്നും ചെയ്യില്ല. അവരെ ജീവിക്കാന്‍ അനുവദിക്കും. എന്നാല്‍ ബന്ദികളെ അപായപ്പെടുത്തിയാല്‍ അതിന് പകരം വീട്ടുമെന്നും നെതന്യാഹു കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications