പശ്ചിമേഷ്യ യുദ്ധക്കളമാക്കാന്‍ ഇസ്രായേല്‍, ഹമാസ് നേതാവിനെ വെടിവച്ച് കൊന്നു
വിദേശത്ത് വച്ച് മുമ്പും ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പല നേതാക്കളും വധശ്രമത്തില്‍ നിന്നു രക്ഷപ്പെടുകയും ചെയ്തു. പുതിയ സംഭവം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭൂമിയാക്കുമെന്നാണ് ആശങ്ക
ടുണിസ്: ടുണീഷ്യയില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട എന്‍ജിനിയര്‍ മുഹമ്മദ് സൗഹരി പലസ്തീനിലെ ഹമാസിന്റെ നേതാവാണെന്ന് വെളിപ്പെടുത്തല്‍. ടുണീഷ്യയിലെ രണ്ടാം നഗരമായ എസ്ഫാക്‌സില്‍ വീടിനടുത്ത് വച്ച് കാറില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ സൗഹരിയെ കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ടത്. അന്വേഷണം പുരോഗമിക്കവെയാണ് സൗഹരി തങ്ങളുടെ പ്രധാന നേതാവാണെന്ന് ഹമാസ് അറിയിച്ചത്. നേതാവിന്റെ മരണത്തിന് പകരം ചോദിക്കുമെന്നും അവര്‍ പ്രഖ്യാപിച്ചു. പുതിയ സംഭവം പശ്ചിമേഷ്യയെ യുദ്ധഭൂമിയാക്കുമെന്ന ആശങ്ക വര്‍ധിച്ചിട്ടുണ്ട്.
മുമ്പും ഇസ്രായേല്‍ പലസ്തീന്‍ നേതാക്കളെ വിദേശരാജ്യങ്ങളില്‍ വച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്കിടെ ഹമാസിന് നഷ്ടമാവുന്ന പ്രധാന നേതാവാണ് മുഹമ്മദ് സഹൗരി. 20 വെടിയുണ്ടകളാണ് അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്നു പുറത്തെടുത്തതെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തില്‍ നേരിയ അയവ് വന്ന സാഹചര്യത്തിലാണ് ഇസ്രായേലിന്റെ പുതിയ പ്രകോപനം.
ഹമാസിന് വേണ്ടി പൈലറ്റില്ലാ വിമാനവും (ഡ്രോണ്‍) മറ്റു ആയുധങ്ങളും നിര്‍മിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന വ്യക്തിയാണ് 49കാരനായ സൗഹരി. സയണിസ്റ്റ് ചതിയന്‍മാരാണ് കൊലക്ക് പിന്നിലെന്ന് ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് കുറ്റപ്പെടുത്തി. ഹമാസിന്റെ പല നേതാക്കളെയും ഇസ്രായേല്‍ ചാര സംഘടനയായ മൊസാദ് വിദേശ രാജ്യങ്ങളില്‍ വച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. 2010 ജനുവരി 19ന് ദുബായിലെ ഹോട്ടലില്‍ വച്ച് ഹമാസ് നേതാവ് മുഹമ്മദ് അല്‍ മബ്ഹൂഹിനെ കൊന്നത് മൊസാദാണെന്ന് ദുബായ് പോലിസ് കണ്ടെത്തിയിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നു വ്യാജ പേരിലുണ്ടാക്കിയ പാസ്‌പോര്‍ട്ട് ഉപയോഗിച്ചെത്തിയ മൊസാദ് ചാരന്‍മാര്‍ വളരെ തന്ത്രപരമായി നടത്തിയ കൊലപാതകം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദുബായ് പോലിസ് തെളിയിക്കുകയായിരുന്നു.
കഴിഞ്ഞ പത്ത് വര്‍ഷമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്ക് വഹിക്കുന്ന വ്യക്തിയാണ് സൗഹരിയെന്ന് അല്‍ ഖസ്സാം ബ്രിഗേഡ് പ്രസ്താവിച്ചു. പലസ്തീനില്‍ ഒരു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്. ടുണീസ്യയിലെ മുന്‍ ഭരണകക്ഷിയും ഇസ്്‌ലാമിക വിഭാഗവുമായ അന്നഹ്ദ സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. വിദേശ ശക്തികള്‍ രാജ്യത്തിനകത്ത് കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് സുസ്ഥിരതയെ ബാധിക്കുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
സംഭവത്തില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന അഞ്ചുപേരെ ടുണീഷ്യന്‍ പോലിസ് കസ്റ്റഡിയിലെടുത്തു. എസ്ഫാക്‌സ്, തുണിസ്, ദിജബ്ര എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. രണ്ട് തോക്കും ആയുധങ്ങളുമായി നാല് വാഹനങ്ങളും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 20 ബുള്ളറ്റുകള്‍ സൗഹരിയുടെ ശരീരത്തിലുണ്ടായിരുന്നെന്ന് സ്വകാര്യ റേഡിയോ നിലയമായ മുസൈക് എഫ്എം റിപോര്‍ട്ട് ചെയ്തു.
എന്നാല്‍ സൗഹരിയുടെ കൊലപാതകത്തില്‍ തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ഇസ്രായേല്‍ പ്രതികരിച്ചു. വിദേശത്ത് വച്ച് തങ്ങള്‍ ആരെയും കൊലപ്പെടുത്തിയിട്ടില്ലെന്നും അവര്‍ അറിയിച്ചു. പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ സായുധവിഭാഗത്തിന്റെ നേതാവ് അബൂ ജിഹാദ് എന്ന ഖലീല്‍ അല്‍ വസീറിനെ 1988ല്‍ ടുണീഷ്യയില്‍ വച്ച് കൊലപ്പെടുത്തിയത് ഇസ്രായാലേണാണെന്ന് ആരോപണമുണ്ടായിരുന്നു. മറ്റൊരു പിഎല്‍ഒ നേതാവ് സഅദ് സായിലും ടുണീഷ്യയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. ഹമാസ് നേതാവ് ഖാലിദ് മിശ്അലിനെ 1997ല്‍ ജോര്‍ദാനില്‍ വച്ച് വിഷം കുത്തിവച്ച് കൊല്ലാന്‍ ശ്രമിച്ചത് മൊസാദാണെന്ന് തെളിഞ്ഞിരുന്നു.