ലണ്ടന്‍ തീപിടുത്തം: 30 പേർ ആശുപത്രിയില്‍, രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു
കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിൽ നിന്നാണ് തീപിടിച്ചതെന്ന് ഫയർ സർവ്വീസ് ട്വിറ്ററിൽ കുറിച്ചു
ലണ്ടൻ: ലണ്ടനിൽ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ 30 പേര്‍ ആശുപത്രിയിൽ. തീപിടുത്തത്തില്‍ പരിക്കേറ്റ 30 പേരെ നഗരത്തിലെ അഞ്ച് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വെസ്റ്റ് ലണ്ടനിലെ 27 നില കെട്ടിടത്തിനാണ് തീപിടിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പോലീസും 40 യൂണിറ്റ് ഫയർഫോഴ്സ് യൂണിറ്റും ചേര്‍ന്ന് രക്ഷാ പ്രവർത്തനം നടത്തിവരികയാണ്. 200 ഓളം അഗ്നിശമനസേനാംഗങ്ങളെയും പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.
120 ഫ്ളാറ്റുകളുള്ള നോർത്ത കെന്‍ഗിസ്റ്റണിലെ ഗ്രെൻഫെൽ ടവറിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ രണ്ടാമത്തെ നിലയിൽ നിന്നാണ് തീപിടിച്ചതെന്ന് ഫയർ സർവ്വീസ് ട്വിറ്ററിൽ കുറിച്ചു. തീയണയ്ക്കുന്നതിന്‍റെ ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൂര്‍ണ്ണമായി തീയണയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.
കെട്ടിട സമുച്ചയത്തിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചുവരുന്നതായി മെട്രോപൊളിറ്റൻ പോലീസ് വ്യക്തമാക്കി. തീപിടുത്തത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കിയതായും പോലീസ് പറയുന്നു. ലാൻകാസ്റ്റർ വെസ്റ്റ് എസ്റ്റേറ്റിലുള്ള കെട്ടിട സമുച്ചയം ലാറ്റിമെർ റോഡ് അണ്ടർഗ്രൗണ്ട് സ്റ്റേഷനും വെസ്റ്റ് ഫീല്‍ഡ് വൈറ്റ് സിറ്റി ഷോപ്പിംഗ് സെൻറിനുമിടയിലാണ് സ്ഥിതിചെയ്യുന്നത്. 67.37 മീറ്റര്‍ പൊക്കമുള്ള 1974ൽ പണി കഴിപ്പിച്ച കെട്ടിടത്തിനാണ് അഗ്നിബാധയേറ്റത്.
പ്രാദേശിക സമയം രാത്രി ഒന്നരയ്ക്കാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം നിലയില്‍ നിന്നാരംഭിച്ച അഗ്നിബാധ കെട്ടിടം മുഴുവന്‍ വ്യാപിച്ചുവെന്നാണ് ദൃക് സാക്ഷികളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫ്ലാറ്റിന് സമീപത്തുള്ള കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് വരികയാണ്.