ഇന്ത്യ നീങ്ങുന്നത് കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്; മുന്നറിയിപ്പുമായി ഐഎംഎഫ്!
ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയനിധിയുടെ മുന്നറിയിപ്പ്. ലോകത്തെ 90 ശതമാനം രാജ്യങ്ങളിലും സാമ്പത്തിക മാന്ദ്യമുണ്ടാകും. ഇതില്‍ വികസ്വര രാജ്യമായ ഇന്ത്യ നേരിടുക കടുത്ത സാമ്പത്തിക ആഘാതമായിരിക്കുമെന്നാണ് മുന്നറിയിപ്പ്. ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ ക്രിസ്റ്റലീന ജോർജിവ തന്റെ കന്നി പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
2019 ൽ ലോകത്തിന്റെ 90 ശതമാനം രാജ്യങ്ങളിലും മന്ദഗതിയിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോൾ മാന്ദ്യത്തിലാണെന്നും ജോർജിവ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കി. നടപ്പ് ദശകത്തിന്റെ തുടക്കം മുതല്‍ ഇതുവരെയുള്ള കാലയളവിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്കിലേക്കായിരിക്കും ഈ രാജ്യങ്ങള്‍ കൂപ്പുകുത്തുകയെന്നും അവർ വ്യക്തമാക്കി. ഐഎംഎഫ് - ലോക ബാങ്ക് സംയുക്ത വാർഷിക യോഗത്തിന് ഒരാഴ്ച മുമ്പാണ് ജോർജിയ ഈ വിലയിരുത്തൽ നടത്തിയിരിക്കുന്നത്.

സാമ്പത്തിക മാന്ദ്യം കൂടുതൽ പ്രകടം
യുഎസ്, ജപ്പാൻ, യൂറോസോൺ തുടങ്ങിയ വികസിത സമ്പദ്‌വ്യവസ്ഥകളിൽ സാമ്പത്തിക പ്രവർത്തനം മയപ്പെടുത്തുകയാണെന്ന് ജോർജിവ തന്റെ വിശകലനത്തിൽ വാദിച്ചു. അതേസമയം ഇന്ത്യ, ബ്രസീൽ തുടങ്ങിയ വികസ്വര രാജ്യങ്ങളില്‍ ഈ വർഷം മാന്ദ്യം കൂടുതൽ പ്രകടമാണ്. ചൈനയുടെ ത്വരിതഗതിയിലുള്ള വളർച്ച ക്രമേണ കുറയുന്നുണ്ടെന്നും അവർ തന്റെ പ്രസംഗത്തിൽ പറഞ്ഞു.

നിലവിലെ വിള്ളലുകൾ ഒരു തലമുറയെ ബാധിക്കും
ആഗോള വ്യാപാര വളർച്ച ഏതാണ്ട് നിലച്ചിരിക്കുകയാണെന്നും 2020 ൽ വളർച്ച കൈവരിച്ചാലും, നിലവിലെ വിള്ളലുകൾ ഒരു തലമുറയെ ബാധിക്കുന്ന മാറ്റങ്ങളിലേക്ക് നയിച്ചേക്കാമെന്നും ജോര്‍ജിവ മുന്നറിയിപ്പ് നൽകി. അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധവും ബ്രെക്സിറ്റ് പോലുള്ള ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ആഗോള സാമ്പത്തിക മാന്ദ്യത്തിനും അനിശ്ചിതത്വത്തിനും കാരണമായതായും ജോർജിവ കുറ്റപ്പെടുത്തി. വാണിജ്യ പിരിമുറുക്കങ്ങൾ ഉത്പ്പാദന, നിക്ഷേപ പ്രവർത്തനങ്ങളെ ഗണ്യമായി ദുർബലപ്പെടുത്തുന്നതിന് ഇടയാക്കുമെന്നും ഇത് സേവനങ്ങളെയും ഉപഭോഗത്തെയും ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.

700 ബില്ല്യൺ ഡോളറിന്റെ നഷ്ടം
വ്യാപാര യുദ്ധം ആഗോള സമ്പദ്‌വ്യവസ്ഥയില്‍ 2020ഓടെ 700 ബില്ല്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടാകാൻ പോകുന്നത്. ആഗോള ജിഡിപിയുടെ 0.8 ശതമാനം വരും ഇതെന്നും അവർ വ്യക്തമാക്കി. വ്യാപാര യുദ്ധം മാത്രമല്ല ആഗോള മാന്ദ്യത്തിന് കാരണമെങ്കിലും അതിന്റെ പ്രത്യാഘാതം വളരെനാള്‍ നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ജോർജിവ ചൂണ്ടിക്കാട്ടി. ഏകോപനത്തോടയുള്ള പ്രതികരണമാണ് സാമ്പത്തിക മാന്ദ്യത്തിനെതിരെ വേണ്ടതെന്നും അവർ വ്യക്തമാക്കി.

വ്യാപാര യുദ്ധം
ലോക സമ്പത്ത് വ്യവസ്ഥ ഇപ്പോഴും വളരുകയാണ്. എന്നാൽ വളരുന്നത് വളരെ സാവധാനത്തിലാണ്. ഈ പ്രവണത മാറ്റാനും ആളുകളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിലും നമുക്ക് അംഭാവം കാണിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ നമ്മൾ പ്രവർത്തിക്കേണ്ടിയിരിക്കുന്നുവെന്നും അവർ പ്രസംഗത്തിൽ വ്യക്തമാക്കി. ആഗോള സാമ്പത്തിക മാന്ദ്യത്തിന് കാരണമായി പ്രധാനമായും ഇവര്‍ കുറ്റപ്പെടുത്തുന്നത് അമേരിക്ക- ചൈന വ്യാപാര യുദ്ധത്തിനേയാണ്. വ്യാപാര യുദ്ധം എല്ലാവര്‍ക്കും നഷ്ടങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂവെന്നും മുന്നറിയിപ്പ് നൽകുന്നു.

ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സമ്മതിച്ച് കേന്ദ്രം
ഇന്ത്യൻ ധനമന്ത്രാലയവും രാജ്യം നേരിയ തോതിൽ സാമ്പത്തിക മാന്ദ്യത്തിലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നത്. ഇന്ത്യ ബ്രസീലിനും ദക്ഷിണാഫ്രിക്കയ്ക്കും സമാനമായ സാമ്പത്തിക പ്രതിസന്ധിയിലേക്കെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി അംഗം വ്യക്തമാക്കിയിരുന്നു. മാർച്ച് മാസത്തിലെ റിപ്പോർട്ടിലാണ് രാജ്യം ചെറിയ തോതിൽ സാമ്പത്തിക മാന്ദ്യം നേരിടുന്നുവെന്ന് ധനമന്ത്രാലയം സമ്മതിച്ചിരുന്നത്. ഇന്ത്യൻ വന്‍ സാമ്പത്തിക ശക്തിയാകുമെന്ന പ്രചാരണം പ്രധാനമന്ത്രി നടത്തുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് പ്രതിസന്ധി മുന്നറിയിപ്പ് നല്‍കിയിരുന്നത്.












Click it and Unblock the Notifications