ഒടുവില്‍ ക്ലീന്‍ ബൗള്‍ഡ്; പാകിസ്താനിൽ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീണു
ഇസ്ലാമാബാദ്: ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീണു. അവിശ്വാസ പ്രമേയത്തില്‍ ഇമ്രാന്‍ ഖാന്‍ പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ നിലം പതിച്ചത്. ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്ന് ഇറങ്ങിയെന്ന് സാമ ടിവി റിപ്പോര്‍ട്ട് ചെയ്തു.
അത്യന്തം നാടകീയമായ രംഗങ്ങള്‍ക്കൊടുവിലാണ് ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ വീണത്. അവസാനം നിമിഷം വരെ ഭരണത്തിലിരിക്കാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇമ്രാന്‍ ഖാന്‍ പ്രതിരോധത്തിലായി. അവിശ്വാസ പ്രമേയം അതിജീവിക്കാനാവില്ലെന്ന് ഇമ്രാന്‍ ഖാന് ബോധ്യമുണ്ടായിരുന്നു. അതിനാലാണ് ദേശീയ അസംബ്ലി പിരിച്ചുവിടുന്നതടക്കമുള്ള നടപടികളിലേക്ക് ഇമ്രാന്‍ ഖാന്‍ കടന്നത്.

നിലവില്‍ ഇമ്രാന്‍ ഖാന്‍ വീട്ടുതടങ്കലിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇമ്രാന്‍ ഖാന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയിട്ടുണ്ട്. അതേസമയം പാക് ജനത ഇമ്രാന്‍ ഖാനൊപ്പം നിലകൊള്ളുമെന്ന് പീപ്പിസ് തെഹ്‌രീക് ഇന്‍സാഫ് പ്രഖ്യാപിച്ചു. ഇന്നും ദേശീയ അസംബ്ലിയില്‍ വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായിരുന്നു.
ഇതിനായി അര്‍ധ രാത്രി തന്നെ ചീഫ് ജസ്റ്റിസ് ബാന്‍ഡിയല്‍ സുപ്രീം കോടതിയിലെത്തിയിരുന്നു. മാത്രമല്ല സുപ്രീം കോടതി ജീവനക്കാരോട് ജാഗ്രത പാലിക്കാന്‍ രജിസ്ട്രാര്‍ ഓഫീസ് ആവശ്യപ്പെട്ടിരുന്നു. അടിയന്തര സാഹചര്യത്തില്‍ വിളിക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. വോട്ടെടുപ്പിന് തൊട്ടുമുന്‍പ് ഇമ്രാന്‍ ഖാന്‍ അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ 342 അംഗ സഭയില്‍ 172 വോട്ടുകളായിരുന്നു പ്രതിപക്ഷത്തിന് ആവശ്യം.
24 പി ടി ഐ അംഗങ്ങളുടെ അടക്കം 199 പേരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് പ്രതിപക്ഷം അവകാശപ്പെട്ടിരുന്നത്. അതേസമയം അവിശ്വാസ വോട്ടിന് മുന്നോടിയായി പാകിസ്ഥാന്‍ പാര്‍ലമെന്റ് മന്ദിരം സീല്‍ ചെയ്യുകയും പോലീസ് റെഡ് സോണ്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജയില്‍ വാനുകളും അധിക സുരക്ഷയും പ്രദേശത്ത് വിന്യസിച്ചിരുന്നു. ഇതിനിടെ സ്പീക്കര്‍ അസദ് ഖൈസറും ഡെപ്യൂട്ടി സ്പീക്കറും രാജി വെച്ചിരുന്നു.
രാജിയ്ക്ക് മുന്‍പായി വിദേശ ഗൂഢാലോചനയുമായി ബന്ധപ്പെട്ട രേഖകള്‍ സുപ്രീം കോടതിയ്ക്കും പാര്‍ലമെന്റിനും സമര്‍പ്പിക്കിമെന്ന് അസദ് ഖൈസര്‍ പറഞ്ഞു. തന്റെ സര്‍ക്കാരിനെ വീഴ്ത്തിയത് അമേരിക്കയടക്കമുള്ള വിദേശ ശക്തികളാണെന്നാണ് ഇമ്രാന്‍ ഖാന്‍ പറഞ്ഞത്.












Click it and Unblock the Notifications