റഷ്യയുമായി പുതിയ കരാറിന് ഇന്ത്യ: ഇതുവരെ ഇല്ലാത്തത്, സൗദിയും ഇറാഖും തിരിച്ചടി നേരിട്ടേക്കും
റഷ്യൻ ക്രൂഡിൻ്റെ ദീർഘകാല വിതരണം ഉറപ്പാക്കാൻ ഇന്ത്യൻ പൊതുമേഖല ഓയിൽ കമ്പനികളുടെ ശ്രമം. ഇത് സംബന്ധിച്ച് ഇന്ത്യന്‍ കമ്പനികളും റഷ്യന്‍ കമ്പനികളുമായുള്ള ചർച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് സ്രോതസ്സുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നത്. ഇടക്ക് ഇടക്കുള്ള വ്യാപാര നടപടികള്‍ ഒഴിവാക്കി ഇന്ത്യയുമായി കൂടുതൽ സ്ഥിരതയുള്ള സംഭരണ തന്ത്രത്തിലേക്ക് മാറാനാണ് റഷ്യ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവ സംയുക്തമായി റഷ്യയിൽ നിന്ന് പ്രതിദിനം 500,000 ബാരൽ (ബി പി ഡി) ഇറക്കുമതി ചെയ്യുന്ന തരത്തിലുള്ള ചർച്ചകള്‍ പുരോഗമിക്കുന്നത്. എന്നിരുന്നാലും, ചർച്ചകൾ അത്ര എളുപ്പത്തില്‍ പൂർത്തീകരിക്കാന്‍ സാധിക്കില്ല. പണമടയ്ക്കൽ കാലതാമസം മൂലമുള്ള പിഴകളിൽ നിന്നോ മറ്റ് തടസ്സങ്ങളിൽ തങ്ങള്‍ക്കം സംരക്ഷണം നല്‍കുന്ന വ്യവസ്ഥകൾ വേണമെന്നതാണ് റിഫൈനർമാരുടെ പ്രധാന ആവ്യശ്യം.

ചരിത്രപരമായി, ഇന്ത്യ അതിൻ്റെ ക്രൂഡ് ഓയിൽ ആവശ്യങ്ങൾക്കായി മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. 2022-ന് ശേഷം, ഉക്രെയ്ൻ സംഘർഷത്തെത്തുടർന്ന് വിലക്കിഴിവോടെ റഷ്യൻ എണ്ണ വാങ്ങാനുള്ള അവസരം ഇന്ത്യ മുതലെടുത്തോടെ സാഹചര്യങ്ങള്‍ മാറുകയായിരുന്നു. ഇതോടെ റഷ്യ ഇന്ത്യയിലെ പ്രധാന വില്‍പ്പനക്കാരായി.
റഷ്യയുടെ എണ്ണയ്ക്ക് യുഎസ് വില പരിധി ഏർപ്പെടുത്തിയതിന് ഇടയിൽ, കുറഞ്ഞുവരുന്ന കിഴിവുകളും പേയ്‌മെൻ്റ് സങ്കീർണതകളും കാരണം ഇന്ത്യയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് അടുത്തിടെ കുറഞ്ഞിരുന്നു. ജനുവരിയിൽ രാജ്യം പ്രതിദിനം 1.20 ദശലക്ഷം ബാരൽ റഷ്യൻ ക്രൂഡാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. 2023 ഡിസംബറിൽ പ്രതിദിനം 1.32 റഷ്യൻ ക്രൂഡായിരുന്നു ഇറക്കുമതി ചെയ്തിരുന്നത്. കണക്കുകള്‍ പ്രകാരം ഒരു മാസത്തില്‍ 9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
എനർജി കാർഗോ ട്രാക്കർ വോർടെക്‌സയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ജനുവരിയിൽ പ്രതിദിനം 4.9 ദശലക്ഷം ബാരൽ എന്ന ഉയർന്ന നിരക്കിലെത്തി നില്‍ക്കേയാണ് റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ കുറവുണ്ടായത്. 2023 ഡിസംബറിൽ നിന്ന് 13 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ റിഫൈനർമാർ ഡിസംബറിൽ പ്രതിദിനം 4.3 ദശലക്ഷം ബാരൽ ഇറക്കുമതി ചെയ്തിരുന്നു.
റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറഞ്ഞപ്പോള്‍ ഇറാഖില്‍ നിന്നുള്ള ഇറക്കുമതി വർധിച്ചു. ജനുവരിയിൽ പ്രതിദിനം 1.11 ദശലക്ഷം ബാരലാണ് ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്തത്. അതേസമയം ദീർഘകാല കരാറിലേക്ക് പോകുകയാണെങ്കില്‍ ഇന്ത്യയിലേക്ക് റഷ്യന്‍ ക്രൂഡിന്റെ ഒഴുക്ക് വർധിക്കുകയും അത് സൌദിക്കും ഇറാഖിനും തിരിച്ചടിയായി മാറുകയും ചെയ്യും എന്നതില്‍ സംശയമില്ല.












Click it and Unblock the Notifications