താലിബാൻ ആക്രമണ സാധ്യത: അഫ്ഗാനിലെ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം, അനാവശ്യയാത്രകൾ ഒഴിവാക്കണം
കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാന്റെ ആധിപത്യം തുടരുന്നതിനിടെ അഫ്ഗാനിസ്താനിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കാബൂളിലെ ഇന്ത്യൻ എംബസി. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ വീടുകളിൽനിന്ന് പുറത്തിറങ്ങരുതെന്നാണ് അഫ്ഗാനിസ്താനിലെ ഇന്ത്യൻ പൗരന്മാർക്ക് നൽകിയിട്ടുള്ള നിർദേശം. അഫ്ഗാന്റെ വിവിധ മേഖലകളിൽ താലിബാൻ ആധിപത്യം സ്ഥാപിച്ചതിന് പിന്നാലെയാണിത്.
ഇന്ത്യക്കാർ എല്ലാ സമയത്തും അതീവ ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. അഫ്ഗാനിലെ പല പ്രവിശ്യകളിലും സുരക്ഷാ സ്ഥിതി വളരെ അപകടകരമാണെന്നും ഇവിടങ്ങളിൽ പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ സാധാരണ ജനങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനുള്ള സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. ഇന്ത്യൻ പൌരന്മാർ തട്ടിക്കൊണ്ടുപോകൽ ഭീഷണി നേരിടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. റോഡരികുകളിൽ ഐഇഡി സ്ഫോടനങ്ങൾ, സിവിലിയൻ വാഹനങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ട്.

അഫ്ഗാനിൽ താമസിക്കുന്നവരോ ജോലി ചെയ്യുന്നവരോ സന്ദർശനത്തിനായി എത്തിയവരോ ആയ ഇന്ത്യക്കാർക്കാണ് പൗരന്മാരോടാണ് ജാഗ്രത പാലിക്കാൻ അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. അത്യാവശ്യകാര്യങ്ങൾക്കു മാത്രമേ താമസ സ്ഥലത്തിന് പുറത്തിറങ്ങാവൂവെന്ന് എംബസി പുറത്തിറക്കിയ വാർത്താകുറിപ്പിൽ നിർദേശിച്ചിട്ടുണ്ട്.
പുറത്തിറങ്ങി യാത്ര ചെയ്യേണ്ട സാഹചര്യം വരുമ്പോൾ സൈനികർ, മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ വാഹനങ്ങളിൽനിന്ന് കൃത്യമായ അകലം പാലിച്ച് വേണം യാത്ര ചെയ്യാൻ. ഇവരുടെ വാഹനങ്ങൾ ലക്ഷ്യമിട്ട് താലിബാൻ ആക്രമണത്തിനുള്ള സാധ്യത മുന്നിൽക്കണ്ടാണിത്. ജനത്തിരക്കുള്ള മാർക്കറ്റുകൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, റെസ്‌റ്റോറന്റുകൾ, മറ്റ് പൊതു ഇടങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. പ്രധാന നരഗങ്ങൾക്ക് പുറത്തേക്കുള്ള യാത്ര ഒഴിവാക്കാനും നിർദേശമുണ്ട്.
ഇപ്പോൾ അഫ്ഗാനിലുള്ള ഇന്ത്യൻ പൗരന്മാർ [email protected] എന്ന ഇ-മെയിൽ വഴിയോ https://eoi.gov.in/kabul എന്ന വെബ്‌സൈറ്റിലോ രജിസ്റ്റർ ചെയ്യണമെന്ന് നിർദേശമുണ്ട്. കൂടാതെ ഇവിടെ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനികൾ തങ്ങളുടെ തൊഴിലാളികൾക്കായി പ്രത്യേക സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കണമെന്നും ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ അഫ്ഗാനിലെ സ്ഥിതിഗതികൾ റിപ്പോർട്ട് ചെയ്യാൻ ഇന്ത്യയിൽ നിന്നെത്തിയ മാധ്യമപ്രവർത്തകർ എംബസിയുടെ പൊതുകാര്യ, സുരക്ഷാ വിഭാഗവുമായി ബന്ധപ്പെടണമെന്നും എംബസി പുറത്തിറക്കിയ കുറിപ്പിൽ നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications