അമേരിക്കന്‍ സൈന്യത്തിന് തിരിച്ചടി; ഇറാഖ് പുറത്താക്കുന്നു, ഇറാന്‍ ആണവ കരാറില്‍ നിന്ന് പിന്‍മാറി
Recommended Video
ബഗ്ദാദ്/ടെഹ്‌റാന്‍: ഇറാന്‍ സൈനിക കമാന്റര്‍ ഖാസിം സുലൈമാനിയെ വധിച്ച അമേരിക്കന്‍ സൈന്യത്തിന് ഇറാഖില്‍ പുതിയ കുരുക്ക്. ഇറാഖില്‍ നിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാന്‍ പാര്‍ലമെന്റ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ പിന്തുണയോടെ പ്രമേയം കൊണ്ടുവന്നതോടെ അമേരിക്കന്‍ സൈന്യം വെട്ടിലായി. ഇതിനെതിരെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി.
ഇറാഖിനെതിരെ ഉപരോധം കൊണ്ടുവരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. അതിനിടെ ലോക രാജ്യങ്ങളുമായുള്ള ആണവ കരാറില്‍ നിന്ന് ഇറാന്‍ പിന്‍മാറി. കരാറിലെ ഒരു വ്യവസ്ഥകളും ഇനി പാലിക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. അമേരിക്കക്കെതിരെ കൂടുതല്‍ ശക്തമായ നീക്കത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടാണ് ഇറാന്‍ തീരുമാനമെന്ന് വിലയിരുത്തുന്നു...

ഒരു സൈനികനെ പോലും വേണ്ട
അമേരിക്കയുടെ ഒരു സൈനികനെ പോലും ഇറാഖില്‍ തുടരാന്‍ അനുവദിക്കരുതെന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ഐസിസ് തീവ്രവാദികളെ നേരിടുന്നതിന് ഇറാഖ് സൈന്യത്തെ സഹായിക്കാനും പരിശീലിപ്പിക്കാനും എന്ന പേരിലാണ് അമേരിക്കന്‍ സൈന്യം ഇറാഖില്‍ തുടരുന്നത്.

എല്ലാ കരാറുകളും റദ്ദാക്കണം
അമേരിക്കന്‍ സൈന്യം ഇറാഖില്‍ തുടരുന്നതുമായി ബന്ധപ്പെട്ട എല്ലാ കരാറുകളും റദ്ദാക്കാന്‍ പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അമേരിക്കയുടേത് അടക്കം രാജ്യത്ത് ഒരു വിദേശ സൈനികനെയും തുടരാന്‍ അനുവദിക്കരുത്. ഇറാഖിന്റെ മണ്ണ്, വെള്ളം, ആകാശം, മറ്റു വിഭവങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ വിദേശ സൈനികരെ അനുവദിക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി പറഞ്ഞത്
അമേരിക്ക ഇനി ഇറാഖില്‍ വേണ്ട എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പാര്‍ലമെന്റ് അംഗങ്ങള്‍ സഭയില്‍ എത്തിയത്. വിദേശ സൈന്യത്തിന്റെ സാന്നിധ്യം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി പാര്‍ലമെന്റിനോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം ഉടന്‍ പാര്‍ലമെന്റ് പാസാക്കുമെന്നാണ് കരുതുന്നത്.

5000 അമേരിക്കന്‍ സൈനികര്‍
5000 അമേരിക്കന്‍ സൈനികരാണ് ഇറാഖിലുള്ളത്. ഇറാഖില്‍ ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പൗര സേനയാണ് ഹാഷിദ് അല്‍ ഷഅബി. ഐസിസ് തീവ്രവാദികള്‍ക്കെതിരായ പോരാട്ടത്തില്‍ ഈ സംഘവും അമേരിക്കന്‍ സൈന്യവും ഒരുമിച്ചാണ് മുന്നേറിയിരുന്നത്. എന്നാല്‍ ഖാസിം സുലൈമാനിക്കൊപ്പം ഹാഷിദ് അല്‍ ഷഅബിയുടെ നേതാവിനെയും യുഎസ് സൈന്യം വധിച്ചു.

പ്രശ്‌നം തുടങ്ങിയത് ഇങ്ങനെ
അമേരിക്കന്‍ സൈന്യം ഖാതിബ് ബിസ്ബുല്ല എന്ന കൂട്ടായ്മക്ക് നേരെ ആക്രമണം തുടങ്ങിയതോടെയാണ് ഇറാഖിലെ പുതിയ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതിനെതിരായ പ്രതിഷേധത്തിനിടെ ബഗ്ദാദിലെ അമേരിക്കന്‍ എംബിസിയിലേക്ക് ജനങ്ങള്‍ അതിക്രമിച്ചു കയറാന്‍ ശ്രമിക്കുകയും സംഘര്‍ഷമുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം വധിച്ചത്.

എംബസി അടച്ചുപൂട്ടണം
അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണം, അമേരിക്കന്‍ എംബസി അടച്ചുപൂട്ടണം, അമേരിക്കന്‍ സര്‍ക്കാരുമായി ഇറാഖ് മണ്ണില്‍ നിന്ന് ബന്ധപ്പെടുന്നത് കുറ്റകരമാക്കണം എന്നീ ആവശ്യങ്ങളുമായി പ്രമുഖ ഷിയാ നേതാവ് മുഖ്തദ അല്‍ സദറിന്റെ പാര്‍ട്ടി പാര്‍ലമെന്റില്‍ പ്രത്യേക പത്രിക വായിച്ചു. അതേസമയം, സുന്നികളും കുര്‍ദുകളും പ്രമേയത്തിന് എതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപരോധം ചുമത്തുമെന്ന് ട്രംപ്
അതേസമയം, ഇറാഖിനെതിരെ ഉപരോധം ചുമത്തുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഇറാന്‍ തിരിച്ചടിക്ക് മുതിര്‍ന്നാല്‍ ശക്തമായ ആക്രമണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സൈന്യത്തോട് രാജ്യം വിടാന്‍ ഇറാഖ് ആവശ്യപ്പെടുന്നത് ശരിയല്ല. അങ്ങനെ സംഭവിച്ചാല്‍ മുമ്പില്ലാത്ത വിധം ഉപരോധം ചുമത്തുമെന്നു ട്രംപ് പറഞ്ഞു.

തങ്ങള്‍ക്ക് ചെലവായ പണം തിരികെ തരൂ
ഇറാഖില്‍ വന്‍ ചെലവേറിയ വ്യോമതാവളമാണ് അമേരിക്കക്കുള്ളത്. അത് നിര്‍മിക്കാന്‍ കോടികളാണ് ചെലവായത്. ഈ ചെലവ് നികത്താതെ തങ്ങള്‍ ഇറാഖ് വിടില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഇതോടെ അമേരിക്കന്‍ സൈന്യത്തെ പുറത്താക്കാനുള്ള ഇറാഖിന്റെ നീക്കം വിജയിക്കുമോ എന്ന് അവ്യക്തമാണ്.

ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറി
അതേസമയം, ലോക വന്‍ശക്തി രാജ്യങ്ങളുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് ഇറാന്‍ അറിയിച്ചു. കരാറില്‍ നിന്ന് അമേരിക്ക നേരത്തെ പിന്‍മാറിയിരുന്നു. ബാക്കി അഞ്ച് രാജ്യങ്ങളും ഇറാനും കരാര്‍ തുടരുന്നതിനിടെയാണ് ഇറാന്റെ സൈനിക കമാന്ററെ അമേരിക്ക വധിച്ചത്.

കരാര്‍ ഇങ്ങനെ
രക്ഷാസമിതിയെ അഞ്ച് സ്ഥിരാംഗങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന എന്നീ രാജ്യങ്ങളും ജര്‍മനിയുമാണ് ഇറാനുമായി 2015ല്‍ ആണവ കരാര്‍ ഒപ്പുവച്ചത്. ട്രംപ് അധികാരത്തിലെത്തിയതോടെ ഇസ്രായേല്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അമേരിക്ക കരാറില്‍ നിന്ന് പിന്‍മാറുകയും ഇറാനെതിരെ കൂടുതല്‍ ഉപരോധം ചുമത്തുകയുമായിരുന്നു.

എണ്ണ വില്‍പ്പന നിശ്ചലം
അമേരിക്കന്‍ ഉപരോധം കാരണം ഇറാന് എണ്ണ വില്‍പ്പന നടക്കുന്നില്ല. യൂറോപ്യന്‍ രാജ്യങ്ങള്‍ ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച ചര്‍ച്ച നടക്കവെയാണ് അമേരിക്കയുടെ ആക്രമണം നടന്നത്. ഈ പശ്ചാത്തലത്തിലാണ് ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.












Click it and Unblock the Notifications