ഖാസിം സുലൈമാനി ഇന്ത്യയെ ആക്രമിക്കാന്‍ സഹായിച്ചുവെന്ന് ട്രംപ്; ഭീകര ആധിപത്യം കഴിഞ്ഞു
വാഷിങ്ടണ്‍: ഇറാന്‍ സൈനിക മേധാവിയെ ആക്രമണത്തില്‍ കൊലപ്പെടുത്തിയതിനെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കാനാണ് ഖാസിം സുലൈമാനിയെ വധിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യയെയും ബ്രിട്ടനെയും വരെ ആക്രമിക്കുന്നതിന് ഖാസിം സുലൈമാനി സഹായം ചെയ്തിരുന്നുവെന്നും ട്രംപ് പറഞ്ഞു.
ഇറാന്‍ വിപ്ലവ ഗാര്‍ഡിന്റെ ഖുദ്‌സ് സേനയുടെ തലവനായിരുന്നു ഖാസിം സുലൈമാറി. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇദ്ദേഹത്തെ ഇറാഖില്‍ വച്ച് ഡ്രോണ്‍ ആക്രമണത്തില്‍ അമേരിക്ക കൊലപ്പെടുത്തിയത്. ബഗ്ദാദ് വിമാനത്താവളത്തിലേക്ക് കാറില്‍ പോകുകയായിരുന്നു സുലൈമാനി. ഈ വേളയില്‍ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ഇറാഖിലെ അര്‍ധസേനാ വിഭാഗമായ ഹാഷിദ് അല്‍ ശഅബിയുടെ ഡെപ്യൂട്ടി കമാന്ററും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
സുലൈമാനിയെ വധിച്ചത് പശ്ചിമേഷ്യയില്‍ ആകെ ഭീതി പരത്തിയിട്ടുണ്ട്. ഇറാന്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കരുതുന്നത്. ട്രംപിന്റെ നീക്കത്തിനെതിരെ അമേരിരിക്കയിലെ ഡമോക്രാറ്റിക് പാര്‍ട്ടി രംഗത്തുവന്നു. ആലോചിക്കാതെയാണ് ട്രംപ് നീങ്ങിയതെന്ന് ഡെമോക്രാറ്റ് നേതാക്കള്‍ പറയുന്നു. എന്നാല്‍ ട്രംപിനെ പിന്തുണച്ച് അദ്ദേഹത്തിന്റെ റിപബ്ലിക്കന്‍ പാര്‍ട്ടി രംഗത്തുവന്നിരിക്കെയാണ് ട്രംപ് ന്യായീകരണവുമായി രംഗത്തുവന്നിരിക്കുന്നത്.
ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളില്‍ സുലൈമാനിക്ക് പങ്കുണ്ടെന്ന് ട്രംപ് പറഞ്ഞു. റോക്കറ്റാക്രമണത്തില്‍ അമേരിക്കക്കാരന്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബഗ്ദാദിലെ എംബിസിയിലേക്ക് അതിക്രമിച്ച് കയറാനും സംഘര്‍ഷമുണ്ടാക്കാനും ചിലര്‍ ശ്രമിച്ചു. ഇതെല്ലാം സുലൈമാനിയുടെ നിര്‍ദേശ പ്രകാരമാണ് നടന്നത്. കഴിഞ്ഞ 20 വര്‍ഷമായി പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തിയാണ് സുലൈമാനി എന്നും ട്രംപ് ആരോപിച്ചു.