ഇസ്രായേല്‍ ആക്രമണം തടയാന്‍ സിറിയയിലെ സൈനിക സാനിധ്യം തുടരുമെന്ന് ഇറാന്‍
തെഹ്‌റാന്‍: സിറിയയിലെ വിമതസൈനികര്‍ പൂര്‍ണമായി കീഴടങ്ങിയാലും ഇറാന്‍ സൈനിക ഉപദേശകര്‍ അവിടെനിന്ന് പിന്‍മാറില്ലെന്ന് സ്പീക്കറുടെ ഉപദേശകന്‍ ഹുസൈന്‍ ആമീര്‍ അബ്ദുല്ലാഹിയന്‍. സയണിസ്റ്റ് രാജ്യമായ ഇസ്രായേല്‍ സിറിയയ്ക്കു മേല്‍ അധിനിവേശം നടത്തുന്നത് തടയുന്നതിനു വേണ്ടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ഇസ്ലാമിക ഭീകരരുടെ പതനത്തിനു പിന്നാലെ സിറിയയില്‍ നിന്ന് പിന്‍മാറാന്‍ ഇറാന്‍ സൈന്യം ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലെ ഫലസ്തീന്‍ അംബാസഡര്‍ സലാഹ് അല്‍ സവാവിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാന്‍ നയം വ്യക്തമാക്കിയത്.
സിറിയന്‍ സൈന്യം ഐ.എസ് ഭീകരര്‍ക്കെതിരേ ശക്തമായി പോരാടിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്രായേല്‍ സൈന്യം സിറിയന്‍ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചത് ഭീകരരെ സഹായിക്കാന്‍ വേണ്ടിയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എസ് ഭീകരര്‍ക്ക് ഇസ്രായേല്‍ ആയുധവും സഹായവും നല്‍കി. ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് വൈദ്യം സഹായം നല്‍കുന്നതിലും ഇസ്രായേല്‍ മുന്‍പന്തിയിലുണ്ടായിരുന്നതായും അബ്ദുല്ലാഹിയന്‍ പറഞ്ഞു. വീണ്ടും സയണിസ്റ്റ് ഭീകരതയ്ക്കിരയാവാന്‍ സിറിയന്‍ ജനത ആഗ്രഹിക്കുന്നില്ല. സിറിയന്‍ ഭരണകൂടത്തിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇറാന്‍ സൈനിക പിന്തുണ നല്‍കുന്നത്.

ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനുള്ള ഇറാന്റെ പിന്തുണ തുടരും. ഇക്കാര്യത്തില്‍ ആരുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി പിന്‍മാറുന്ന പ്രശ്‌നമില്ല. വലതുപക്ഷ ലിക്കുഡ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ അറബ് രാജ്യങ്ങളെ വരുതിയിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മേഖലയിലെ ചില അറബ് രാജ്യങ്ങള്‍ക്കു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ചെലുത്തിയാണ് അമേരിക്ക ഇസ്രായേല്‍ അനുകൂലമായ നിലപാട് അവരെക്കൊണ്ട് എടുപ്പിക്കുന്നതെന്നും ഇറാന്‍ നേതാവ് പറഞ്ഞു. ജെറൂസലേം ഇസ്രായേല്‍ തലസ്ഥാനമാക്കുന്ന വിഷയത്തില്‍ സൗദി അറേബ്യ, ജോര്‍ദാന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഇസ്രായേലിന്റെയും അമേരിക്കയുടെയും നിലപാടുകള്‍ക്കൊപ്പമാണെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications