ഇബ്രാഹിം റെയിസിയുടെ മരണത്തിന് പിന്നില്‍ മൊസാദ്? ഇസ്രായേല്‍ അന്നേ പറഞ്ഞു: വിദഗ്ധർ പറയുന്ന സാധ്യതകള്‍
ടെഹ്റാന്‍: പ്രസിഡന്റ് ഇബ്രാഹിം റെയിസിയുടേയും വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ-അബ്ദുള്ളാഹിയന്റേയും അപ്രതീക്ഷിത വിയോഗം ഇറാനെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. അസൈർബൈജാന്‍ അതിർത്തിയില്‍ പുതുതായി പണികഴിപ്പിച്ച ക്വിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്തതിന് ശേഷം ഇറാന്‍ നഗരമായ തബ്രിസിലേക്ക് മടങ്ങുന്നതിനിടയില്‍ ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു ഹെലികോപ്ടർ അപകടത്തില്‍പ്പെട്ടത്.
മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഇന്ന് രാവിലെയോടെയാണ് കത്തികരിഞ്ഞ നിലയിലുള്ള ഹെലികോപ്ടർ കണ്ടെത്തി. ആദ്യഘട്ടത്തില്‍ ഹെലികോപ്ടറിന് സമീപത്തായി ആരെയും കണ്ടെത്താനായിരുന്നില്ല. തുടർന്ന് വിശദമായ രീതിയില്‍ പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹ അവശിഷ്ടങ്ങള്‍ തിരിച്ചറിയുന്നത്.

പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, ഇറാന്‍ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുള്ള മുഹമമ്മദ് അലി അലൈഹഷെം എന്നിവരും അപകടത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇറാന്റെ ഏറ്റവും കരുത്തുറ്റ നേതാവായ ഇബ്രാഹിം റയിസി രാജ്യത്തിന്റെ പരമോന്നത മേധാവിയായ ആയത്തുള്ള ഖമീനിയുടെ ഏറ്റവും അടുത്ത വ്യക്തി കൂടിയാണ്. ആയത്തുള്ള ഖമീനിയുടെ പിന്‍ഗാമിയായി വരെ അദ്ദേഹം കരുതപ്പെട്ടിരുന്നു.
അപകട കാരണം എന്ത്?
മൂടല്‍ മഞ്ഞും മഴയും മൂലം മോശം കാലാവസ്ഥയില്‍ ഹെലികോപ്ടർ ഇറാനിലെ ഈസ്റ്റ് അസർബൈജാന്‍ പ്രവിശ്യയില്‍ ജോള്‍ഫക്ക് അടുത്തുള്ള വനമേഖലയില്‍ ഇടിച്ചിറക്കേണ്ടി വന്നു. ഇതുമൂലം ഉണ്ടായ തീ പിടുത്തമാണ് അപകട കാരണമെന്നാണ് പ്രാഥമിക വിവരം. അതേസമയം അട്ടിമറി സാധ്യതകള്‍ ഉള്‍പ്പെടെ തള്ളികളയാനും ഇറാന്‍ തയ്യാറാകുന്നില്ല.
സംഘർഷ സാഹചര്യം
മിഡില്‍ ഈസ്റ്റ് മേഖലയിലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷ സാഹചര്യം നിലനില്‍ക്കേയാണ് ഇബ്രഹീം റയിസി കൊല്ലപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ സ്വാഭാവികമായും സംശയമുനകള്‍ ഇസ്രായേലിന് നേരേയും നീളുന്നുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധസമയത്ത് റഷ്യക്ക് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കിയതിലൂടെ യൂറോപ്പിനെ കൂടുതല്‍ പ്രകോപിപ്പിച്ച നേതാവ് കൂടിയാണ് ഇബ്രാഹിം റയിസി. അമേരിക്കയും ഇറാനും തമ്മിലുള്ള വൈര്യം വർഷങ്ങളായി തുടരുന്നുമുണ്ട്.
ഇസ്രായേല്‍ ഇടപെടലോ?
ഹെലികോപ്ടർ അപകടത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന രീതിയിലുള്ള സിദ്ധാന്തങ്ങള്‍ ഇതിനോടകം തന്നെ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള ചരിത്രപരമായ വൈര്യം കണക്കിലെടുക്കുമ്പോള്‍ ഹെലികോപ്ടർ അപകടത്തിന് പിന്നില്‍ ഇസ്രായേലാകാമെന്ന് ചില ഇറാനികൾ അനുമാനിക്കുന്നുവെന്നാണ് ഇക്കണോമിസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നത്.
ദമാസ്‌കസിലെ എമ്പസിയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാനിയൻ ജനറല്‍ ഉള്‍പ്പെടേയുള്ള ഉന്നത ഉദ്യോഗസ്ഥരെ അടുത്തിടെ ഇസ്രായാല്‍ നടത്തിയിരുന്നു. തുടർന്ന് ഇറാന്‍ ഇസ്രായേലിലേക്ക് വലിയ തോതില്‍ മിസൈല്‍ അയച്ചുകൊണ്ട് തിരിച്ചടിച്ചു. ഈ ആക്രമണത്തിന് ശക്തമായ ഭാഷയിലുള്ള മറുപടി ഉണ്ടാകുമെന്ന് അന്ന് തന്നെ ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വാക്കുകളെ ഇപ്പോഴത്തെ അപകടവുമായി കൂട്ടിവായിക്കുകയാണ് ഗൂഡാലോചന സിദ്ധാന്തക്കാർ ഇപ്പോള്‍ ചെയ്യുന്നത്.
മൊസാദ്
ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഇറാൻ്റെ താൽപ്പര്യങ്ങൾക്കെതിരായ നീക്കങ്ങള്‍ക്ക് പേരുകേട്ടവരാണ്. സമാനമായ നിരവധി ഓപ്പറേഷന്‍ അവർ ഇതിനോടകം നടത്തിയിട്ടുണ്ടെങ്കിലും ഒരു രാജ്യത്തിന്റേയും തലവനെ അവർ ഇതുവരെ ലക്ഷ്യമിട്ടുട്ടുമില്ല. എന്നിരുന്നാലും സാധ്യത തള്ളിക്കളയാനാവില്ല.
അതേസമയം തന്നെ ഇത്തരമൊരു കടുത്ത നീക്കത്തിന് ഇസ്രായേല്‍ തയ്യാറാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ പ്രസിഡൻ്റിനെ വധിക്കുന്നത് നേരിട്ടുള്ള കടുത്ത യുദ്ധത്തിലേക്ക് നയിക്കും. ലോക രാജ്യങ്ങളും വലിയ തോതില്‍ ഇസ്രായേലിന് എതിരായേക്കാം. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തിന് ഇസ്രായേല്‍ മുതിരില്ലെന്നാണ് ഇവരുടെ വാദം.
ഉന്നത രാഷ്ട്രീയ കൊലപാതകങ്ങളേക്കാൾ പരമ്പരാഗതമായി സൈനിക, ആണവ ലക്ഷ്യങ്ങളിലാണ് ഇസ്രായേലിൻ്റെ തന്ത്രപരമായ ശ്രദ്ധ. "ഇസ്രായേലിൻ്റെ പങ്കാളിത്തം സംശയിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ട്. എന്നിരുന്നാലും ഒരു രാഷ്ട്രത്തലവനെ വധിക്കുന്നതിലേക്ക് അത് ഒരിക്കലും പോയിട്ടില്ല. ഇത്തരമൊരു നടപടിയിലേക്ക് പോയാല്‍ അത് ഇറാന്റെ ഭാഗത്ത് നിന്നുമുള്ള കടുത്ത പ്രതികരണത്തിന് കാരണമായേക്കാം" ഇക്കണോമിസ്റ്റ് റിപ്പോർട്ട് പറയുന്നു.












Click it and Unblock the Notifications