Get Updates
Get notified of breaking news, exclusive insights, and must-see stories!

ധാതു കരാര്‍ യുക്രൈന് നേട്ടമോ? ട്രംപിന്റേത് ധനമോഹം മാത്രമോ? സെലന്‍സ്‌കി പറഞ്ഞത് ഇങ്ങനെ

വാഷിങ്ടണ്‍: മൂന്നു വര്‍ഷത്തിലേറെയായി അനിശ്ചിതമായി തുടരുന്ന റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതോടെയാണ് ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ നേരിട്ടുകണ്ട് സമാധാന ശ്രമങ്ങള്‍ക്ക് വേഗം വര്‍ധിപ്പിച്ചത്. യുക്രൈനുമായി ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് തയാറാണെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ അറിയിക്കുകയും ചെയ്തിരുന്നു.

യുക്രൈന് നല്‍കുന്ന സൈനിക, സാമ്പത്തിക സഹായങ്ങള്‍ക്ക് പകരമായി ആ രാജ്യത്തെ ധാതുസമ്പത്തിലാണ് ട്രംപ് കണ്ണുവച്ചത്. യുക്രൈന്റെ ആകെ ധാതുസമ്പത്തിന്റെ 50 ശതമാനം യുഎസിന് വേണമെന്നാണ് ട്രംപ് മുന്നോട്ടുവച്ച ആവശ്യം. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ധാതുകരാറില്‍ യുക്രൈനും അമേരിക്കയും ഔദ്യോഗികമായി ഒപ്പുവച്ചിരിക്കുകയാണ്.

putin-Zelenskyy

റഷ്യന്‍ അധിനിവേശത്തെ ചെറുക്കാന്‍ ജോ ബൈഡന്‍ സര്‍ക്കാരിന്റെ കാലത്ത് യുക്രൈന് സാമ്പത്തികമായും സൈനികമായും കോടിക്കണക്കിന് രൂപയുടെ സഹായം ലഭിച്ചിരുന്നു. ഇതു സൗജന്യമായി തുടരുന്നതില്‍ ട്രംപിന് വിമുഖതയുണ്ടായിരുന്നു. മാസങ്ങളോളം യുക്രൈനെ സമ്മര്‍ദത്തിലാക്കിയ ശേഷമാണ് കരാര്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

യുക്രൈയ്‌നിലുള്ള അപൂര്‍വ ധാതുശേഖരത്തിലും പ്രകൃതിവിഭവങ്ങളിലുമുള്ള അവകാശമാണ് യുഎസിന് സ്വന്തമായിരിക്കുന്നത്. വാഷിങ്ടണില്‍ വച്ചാണ് ഇരു രാജ്യങ്ങളും കരാറില്‍ ഒപ്പിട്ടത്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്-യുക്രൈന്‍ റീഇന്‍വെസ്റ്റ്മെന്റ് ഫണ്ട് എന്നാണ് കരാറിനെ വിശേഷിപ്പിക്കുന്നത്.

നേരത്തെ വൈറ്റ് ഹൗസില്‍ ധാതു ഖനന കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് എത്തിയ യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കിയും ഡൊണാള്‍ഡ് ട്രംപും വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും കരാര്‍ ഒപ്പിടുന്നത് വൈകുകയും ചെയ്തിരുന്നു. ഇരു രാജ്യങ്ങള്‍ക്കും തുല്യ നേട്ടമുണ്ടാക്കുന്ന കരാര്‍ എന്നാണ് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്‌കി അഭിപ്രായപ്പെട്ടത്.

യുക്രൈനിലെ വിശാലമായ ധാതുസമ്പത്തില്‍ നിന്ന് യുഎസിനും യുക്രൈനും ഒരുപോലെ നേട്ടമുണ്ടാകുന്ന രീതിയിലാണ് കരാര്‍ വ്യവസ്ഥകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നതെന്ന് സെലന്‍സ്‌കി കൂട്ടിച്ചേര്‍ത്തു. ധാതുകരാര്‍ ഒപ്പിട്ടതിനു പിന്നാലെ റഷ്യയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി.

യുക്രൈനില്‍ ശാശ്വതമായ സമാധാനത്തിനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരമാധികാരമുള്ള ഭരണകൂടം സ്ഥാപിക്കാനും അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ട്രഷറി സെകട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. ഇരു രാജ്യങ്ങളും ഒപ്പുവച്ച കരാര്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യുക്രൈനില്‍ അമേരിക്കയുടെ സാന്നിധ്യം ഉണ്ടാകുന്നത് റഷ്യയ്ക്ക് യുദ്ധം തുടരുന്നതില്‍ തടസമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ട്രംപ്.

കരാര്‍ പ്രകാരം യുക്രൈന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് രൂപീകരിക്കും. ഈ പദ്ധതികളുടെ ലാഭത്തിന്റെ ഭൂരിഭാഗവും റഷ്യന്‍ മിസൈല്‍ ആക്രമണങ്ങളില്‍ പൂര്‍ണമായും തകര്‍ന്നുപോയ യുക്രൈനിലെ അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി ഉപയോഗിക്കും. യൂറോപ്യന്‍ യൂണിയനില്‍ ചേരാനുള്ള യുക്രൈന്റെ ആഗ്രഹത്തെയും കരാര്‍ പിന്തുണയ്ക്കുന്നു.

അതേസമയം, കരാര്‍ ഇനി യുക്രൈന്‍ പാര്‍ലമെന്റ് അംഗീകരിക്കണം. എന്നാല്‍ മാത്രമേ പ്രാബല്യത്തില്‍ വരൂ. ഫണ്ടില്‍ നിന്നുള്ള ലാഭം ആദ്യത്തെ 10 വര്‍ഷത്തേക്ക് യുക്രൈന് മാത്രമായി വിനിയോഗിക്കും. പ്രത്യേകിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായിരിക്കും തുക വിനിയാഗിക്കുക.

യുഎസ് പിന്തുണയ്ക്ക് യുക്രൈന്‍ ഒന്നും തിരിച്ചടയ്‌ക്കേണ്ടതില്ലെന്നും കരാറില്‍ പറയുന്നു. ഭൂഗര്‍ഭ ജലത്തിലും അടിസ്ഥാന സൗകര്യങ്ങളിലും പ്രകൃതി വിഭവങ്ങളിലും യുക്രൈന്‍ പൂര്‍ണ നിയന്ത്രണം നിലനിര്‍ത്തുമെന്ന് പ്രധാനമന്ത്രി ഡെനിസ് ഷ്മിഹാല്‍ പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ സാങ്കേതിക വിദ്യകളുടെ കൈമാറ്റവും വികസനവും കരാറിലെ ഒരു സുപ്രധാന വ്യവസ്ഥയാണ്. യുഎസ് ഇന്റര്‍നാഷണല്‍ ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനാണ് ഫണ്ട് ശേഖരിക്കുന്നത്. സൈനിക ഉപകരണങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ ഉള്‍പ്പെടെ യുക്രൈന് സംഭാവന ചെയ്യാനും കരാറില്‍ വ്യവസ്ഥയുണ്ട്. അതേസമയം, യുക്രൈന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിഭവങ്ങളില്‍ നിന്നുള്ള ലാഭത്തിന്റെ 50 ശതമാനം ഭാവിയില്‍ അമേരിക്കയ്ക്ക് അവകാശപ്പെട്ടതാണ്.

മൂന്നു വര്‍ഷത്തിലേറെയായി തുടരുന്ന യുക്രൈന്‍-റഷ്യ യുദ്ധത്തില്‍ ഇതിനോടകം പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതില്‍ നിരവധി സാധാരണക്കാരും ഉള്‍പ്പെടും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+