ഐസിസിനെ മുച്ചൂടും പൊട്ടിച്ച് വീണ്ടും അമേരിക്കൻ ആക്രമണം; സിറിയയിലും അഫ്ഗാനിലും ഒരേ സമയം, റാഖ പിടിച്ചു
ദമാസ്‌കസ്/കാബൂള്‍: ഐസിസിനെതിരെ വീണ്ടും ആഞ്ഞടിച്ച് അമേരിക്കന്‍ സൈന്യം. അഫ്ഗാനിസ്ഥാനിലും സിറിയയിലും ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് രൂക്ഷമായ ആക്രമണം ആണ് അമേരിക്ക അഴിച്ചുവിട്ടത്.
വര്‍ഷങ്ങള്‍ക്ക് ശേഷം റാഖ നഗരം ഐസിസിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും സാധിച്ചിട്ടുണ്ട്. രൂക്ഷമായ ആക്രമണത്തെ തടയാന്‍ ആകാതെ ഐസിസുകാര്‍ റാഖ വിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
അഫ്ഗാനിസ്ഥാനില്‍ ഡ്രോണ്‍ ആക്രമണം ആയിരുന്നു അമേരിക്ക നടത്തിയത്. ഇവിടെ കൊല്ലപ്പെട്ടത് സാധാരണക്കാര്‍ ആണ് എന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

സിറിയയില്‍
സിറിയയില്‍ ഐസിസിന്റെ നില ഏതാണ്ട് പൂര്‍ണമായും പരുങ്ങലില്‍ ആയിക്കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട റാഖ നഗരവും അവര്‍ക്ക് നഷ്ടപ്പെട്ടു.

സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്
അമേരിക്കന്‍ വ്യോമ സേനയുടെ പിന്‍ബലത്തോടെ സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് ആണ് റാഖയില്‍ ആക്രമണം അഴിച്ചുവിട്ടത്. ഐസിസിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു റാഖ.

കനത്ത പോരാട്ടത്തിനൊടുവില്‍
ഏറെ കാലമായി റാഖ ഐസിസിന്റെ കൈവശം ആണ്. നഗരം തിരിച്ചുപിടിക്കാനുള്ള പോരാട്ടത്തിന് മാസങ്ങളുടെ പഴക്കമുണ്ട്.

ഓടി രക്ഷപ്പെട്ടു
ശക്തമായ ആക്രമണത്തില്‍ പ്രതിരോധം തീര്‍ക്കാനാകാതെ ഐസിസ് ഭീകരര്‍ റാഖ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. നൂറോളം ഭീകരര്‍ കീഴടങ്ങിയിട്ടും ഉണ്ട്.

ഭയം വിട്ടുമാറാതെ
റാഖയില്‍ നിന്ന് ഐസിസ് ഭീകരര്‍ രക്ഷപ്പെട്ടു എന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ എവിടേക്കാണ് നീങ്ങിയത് എന്ന് വ്യക്തമല്ല. ഇത് കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

അഫ്ഗാനില്‍
അഫ്ഗാനിസ്ഥാനില്‍ ഐസിസി ശക്തി കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് അമേരിക്കന്‍ സൈന്യം ആളില്ലാ യുദ്ധ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. എന്നാല്‍ ഇതും വിവാദത്തിലായിട്ടുണ്ട് ഇപ്പോള്‍.

ഐസിസ് കമാന്‍ഡര്‍മാര്‍
ഐസിസിന്റെ 14 കമാന്‍ഡര്‍മാര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് പറയുന്നത്. ഇവര്‍ ഭീകരാക്രമണ പദ്ധതി തയ്യാറാക്കുന്നതിനിടെ ആയിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

സാധാരണക്കാരോ?
എന്നാല്‍ അഫ്ഗാനില്‍ കൊല്ലപ്പെട്ടത് ഭീകരര്‍ അല്ല അന്ന രീതിയിലും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. സാധാരണക്കാര്‍ക്ക് നേര്‍ക്കാണ് ആക്രമണം നടത്തിയത് എന്നാണ് ആക്ഷേപം.


Click it and Unblock the Notifications