രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കൊറോണ പരിശോധിക്കാം; പുതിയ സംവിധാനവുമായി ഇസ്രയേല്‍
ജെറുസലേം: ലോകത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൊറോണ വൈറസ് രോഗം നിര്‍ണ്ണയിക്കാന്‍ പുതിയ രീതിയുമായി ഇസ്രായേല്‍. ഇസ്രയേലിലെ ടെക്‌നിയന്‍ സര്‍വ്വകലാശാലയിലേയും റാംബന്‍ ഹെല്‍ത്ത് കെയറിലേയും ഗവേഷകര്‍ നടത്തിയ പരീക്ഷണമാണ് വിജയം കണ്ടത്. പുതിയ രീതിയിലൂടെ ഇപ്പോള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കൊറോണ ടെസ്റ്റുകള്‍ നടത്താന്‍ സാധിക്കും.
ഇപ്പോള്‍ ഇസ്രയേലിലും ലോകത്തിന്റെ പല ഭാഗങ്ങളിലും നടത്തുന്ന കൊറോണ ടെസ്റ്റില്‍ രോഗ ലക്ഷണങ്ങള്‍ ഉള്ളവരില്‍ മാത്രമേ രോഗം നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ പുതിയ രീതി ഉപയോഗിച്ച് രോഗ ലക്ഷണങ്ങള്‍ പ്രകടമാകാത്തവരില്‍ ടെസ്റ്റ് നടത്തുന്നതിനോടൊപ്പം ഒരേ സമയം തന്നെ ഡസന്‍കണക്കിന് ആളുകളില്‍ പരിശോധന നടത്താന്‍ കഴിയും. ഇത് രോഗ പ്രതിരോധത്തിന് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് ശാസ്ത്ര ലോകം കരുതുന്നത്.

ഇസ്രയേലില്‍ നിലവില്‍ പിസിആര്‍ സംവിധാനം ഉപയോഗിച്ചാണ് കൊറോണ രോഗം സ്ഥിരീകരിക്കുന്നത്. ഒരു ദിവസം 1200 പേരില്‍ മാത്രമാണ് ഈ സംവിധാനം ഉപയോഗിച്ച് ടെസ്റ്റ് നടത്താന്‍ കഴിയുകയുള്ളൂ. ഒരു സമയം ഒരെണ്ണം മാത്രമേ പരിശോധിക്കാന്‍ കഴിയുകയുള്ളൂവെന്നതും വലിയ പരിമിധിയാണ്. മണിക്കൂറുകളാണ് ഇതിന് വേണ്ടിയെടുക്കുന്നത്. റാംബാന്‍ ക്ലിനിക്കല്‍ മൈക്രോബയോളജി ലബോറട്ടറിക്ക് ഒരു ദിവസം 200 കൊറോണ സാമ്പിളുകള്‍ മാത്രമേ പരിശോധിക്കാന്‍ കഴിയുകയുള്ളൂവെന്നും ഇവര്‍ പറയുന്നു.
പുതിയ രീതി ഉപയോഗിച്ച് 32 മുതല്‍ 64 വരെ രോഗികളില്‍ നിന്നും എടുത്ത സാമ്പിളുകള്‍ സംയോജിപ്പിച്ച് ഡസന്‍ കണക്കിന് സാമ്പിളുകള്‍ ഒരേ സമയം പരിശോധിക്കാന്‍ കഴിയും. 64 സാമ്പിളുകള്‍ ഒരുമിച്ച് പരിശോധന നടത്തിയപ്പോള്‍ അതില്‍ ഒരെണ്ണം മാത്രം പോസിറ്റീവ് ഉള്ളൂവെന്ന് സിസ്റ്റം തിരിച്ചറിഞ്ഞതായും
ടെക്‌നിയനിലെ ബയോളജി ഫാക്കല്‍റ്റിയിലെ ഗവേഷണ ഗ്രൂപ്പ് മേധാവി പ്രൊഫസര്‍ റോയ് കിഷോനി പറഞ്ഞു.
കൊറോണ ടെസ്റ്റ് ചെയ്യുന്നതിനുള്ള പുതിയ സംവിധാന അമേരിക്കയും രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം 45 മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് രോഗം കണ്ടുപിടിക്കാനാവുന്ന ആദ്യത്തെ ദ്രുത ഡയഗ്നോസ്റ്റിക് ടെസ്റ്റ് ഉപയോഗിക്കാന്‍ യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് അംഗീകാരം നല്‍കിയത്. ഈ ടെസ്റ്റ് കിറ്റുകള്‍ അടുത്തയാഴ്ച്ച തന്നെ വിപണിയില്‍ ഇറങ്ങുമെന്നും അവര്‍ വ്യക്തമാക്കി. ടെസ്റ്റുകള്‍ നിര്‍മ്മിക്കുന്ന കമ്പനിയായ സെഫീഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
ആശുപത്രി സേവനങ്ങള്‍ക്കും മറ്റും ഇത്തരം ടെസ്റ്റുകളുടെ ആവശ്യകത വര്‍ധിക്കുന്ന സാഹചര്യത്തിലും റിയല്‍ ടൈം ടെസ്റ്റിംഗ് സംവിധാനം ഈ അടിയന്തിര ഘട്ടത്തില്‍ ആവശ്യമാണെന്ന് സെഫീഡ് ചീഫ് മെഡിക്കല്‍ ആന്റ് ടെക്‌നോളജി ഓഫീസര്‍ ഡോ: ഡാവിഡ് പര്‍സിങ് പറഞ്ഞു.
കൊറോണ ടെസ്റ്റുകള്‍ നടത്താന്‍ ഇപ്പോള്‍ അമേരിക്കയില്‍ എടുക്കുന്ന സമയം 24 മണിക്കൂറാണ്. ഇത് വലിയ തോതില്‍ല രോഗ വ്യാപനത്തിന് കാരണമാവുന്നുണ്ട്. കൊറോണ ടെസ്റ്റ് ചെയ്യാനുള്ള അമേരിക്കയിലെ സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന് നേരത്തെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.
പുതിയ സംവിധാനത്തിലൂടെ രോഗം പെട്ടെന്ന് സ്ഥിരീകരിക്കാന്‍ കഴിയുമെന്നും ഇത് വഴി ഐസൊലേഷന്‍ നടപടികള്‍ വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ രംഗം.












Click it and Unblock the Notifications