യുഎഇക്ക് പിന്നാലെ ബഹ്റിനും? ഗള്‍ഫ് മേഖലയില്‍ വരുന്നത് വന്‍ മാറ്റങ്ങള്‍.. സൂചനകള്‍ നല്‍കി ഇസ്രായേല്‍
മനാമ: യുഎഇമായുള്ള കരാര്‍ അറബ്-ഇസ്രായേല്‍ ബന്ധത്തിലെ സുപ്രധാനമായ നാഴികകല്ലാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇടയില്‍ സംഘര്‍ഷങ്ങള്‍ ഒന്നും ഇല്ലാതിരുന്നെങ്കിലും മേഖലയിലെ മത-രാഷ്ട്രീയ താല്‍പര്യങ്ങള്‍ പിന്തുടര്‍ന്ന് ഇസ്രായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാന്‍ യുഎഇ ഇതുവരെ തയ്യാറായിരുന്നില്ല. എന്നാല്‍ അമേരിക്കയുടെ മധ്യസ്ഥയില്‍ നടന്ന നീക്കങ്ങള്‍ക്കൊടുവില്‍ നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട ആ ചരിത്രത്തിന് യുഎഇ അന്ത്യം കുറിക്കുകയായിരുന്നു. യുഎഇക്ക് പിന്നാലെ കൂടുതല്‍ അറബ് രാഷ്ട്രങ്ങളും ഇസ്രായേലുമായി അടുക്കുന്നതിന്‍റെ സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
പതിറ്റാണ്ടുകളുടെ വൈര്യം
പതിറ്റാണ്ടുകളുടെ വൈര്യമുണ്ട് അറബ്-ഇസ്രായേല്‍ ബന്ധത്തിന്. ഭൂമിശാസ്ത്രപരമായ അടുത്ത് കിടക്കുന്ന പ്രദേശമാണെങ്കിലും ഇസ്രായേലുമായി അറബ് രാഷ്ട്രങ്ങള്‍ എപ്പോഴും വ്യക്തമായ അകലം പാലിച്ചു പോന്നു. ഈജിപ്തും ജോര്‍ദ്ദാനും മാത്രമായിരുന്നു ഇസ്രായേലുമായി കരാറിലേര്‍പ്പെട്ട രാജ്യങ്ങള്‍.
ഇറാനും തുര്‍ക്കിയും
1994 ആയിരുന്നു ഇസ്രായേല്‍-ജോര്‍ദ്ദാന്‍ കരാര്‍. എന്നാല്‍ പലസ്തീൻ പ്രശ്നം പരിഹരിക്കപ്പെടാതെ തുടരുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാന്‍ ഇതുവരെ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെയാണ് ഇസ്രായേല്‍-യുഎഇ കരാറിനെ കൊടിയ വഞ്ചനെയന്ന് ഇറാനും തുര്‍ക്കിയും വിശേഷിപ്പിക്കുന്നത്.
പലസ്തീന്‍ പ്രതികരണം
യുഎഇ പാലസ്തിനെ ചതിക്കുകയാണെന്നായിരുന്നു പലസ്തീന്‍ പ്രസിഡന്റ് മഹമ്മുദ് അബ്ബാസിന്റെ പ്രതികരണം. യുഎഇയും ഇസ്രായേലും യുഎസും മധ്യസ്ഥതയില്‍ നടത്തിയ ഈ പ്രഖ്യാപനത്തെ തള്ളിക്കളയുകയും അപലപിക്കുകയും ചെയ്യുന്നെന്നും പലസ്തീന്‍ അറിയിച്ചു, തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഎഇ അംബാസഡറെ പലസ്തീൻ തിരിച്ചുവിളിക്കുകയും ചെയ്തു.
അപകടം പിടിച്ചത്
ഇറാനും തുര്‍ക്കിയും സാനമായ രീതിയിലുള്ള വിമര്‍ശനം യുഇഇക്കെതിരെ നടത്തി. യുഎഇയും ഇസ്രയേലും തമ്മിലുളള ബന്ധങ്ങള്‍ ഉറപ്പിക്കുന്നതിനെ നാണക്കേടെന്നും അപകടം പിടിച്ചത് എന്നും ഇറാന്‍ വിശേഷിച്ചപ്പോള്‍ യുഎഇയുടെ ഈ കപട സ്വഭാവത്തെ ചരിത്രവും ഗള്‍ഫ് മേഖലയിലെ ജനങ്ങളുടെ മനസാക്ഷിയും ഒരിക്കലും മറക്കുകയോ മാപ്പു നല്‍കുകയോ ഇല്ല, സങ്കുചിതമായ താല്‍പര്യങ്ങള്‍ക്കായി പാലസ്തീന്‍ ജനതയെ യുഎഇ വഞ്ചിച്ചുവെന്നായിരുന്നു തുര്‍ക്കിയുടെ പ്രതികരണം
കൂടുതല്‍ അറബ് രാജ്യങ്ങള്‍
പാലസ്തീന്‍, ഇറാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ശക്തമായ വിമര്‍ശനം നടത്തുമ്പോഴും കൂടുതല്‍ അറബ് രാജ്യങ്ങള്‍ ഇസ്രായേലുമായി അടുക്കുന്നുവെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഎഇക്ക് പിന്നാലെ ഇസ്രായേലുമായി അടുക്കുന്ന ഗള്‍ഫ് രാജ്യം ബഹ്റിനാണെന്ന അഭ്യൂഹമാണ് ഇപ്പോള്‍ ശക്തമാവുന്നത്.
ഇസ്രായേല്‍ ചാനല്‍
പേരു വെളിപ്പെടുത്താത്ത ഒരു ഇസ്രായേല്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ടാണ് ഇസ്രായേല്‍ ചാനലായ കാനാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഔദ്യോഗിക ബന്ധം സ്ഥാപിക്കുന്നതെപ്പോഴാണെന്നതടക്കമുള്ള വിവരങ്ങള്‍ ഇരു രാജ്യങ്ങളുടേയും ഭാഗത്ത് നിന്ന് ഇതുവരെ പുറത്തു വന്നിട്ടില്ല.
ആദ്യ ഗള്‍ഫ് രാജ്യം
യുഎഇ-ഇസ്രായേല്‍ കരാര്‍ നിലവില്‍ വരുന്നതിന്‍റെ പ്രഖ്യാപനം വന്നതിന് വന്നതിന് പിന്നാലെ ഇക്കാര്യത്തില്‍ അഭിനന്ദനമറിയിച്ച ആദ്യ ഗള്‍ഫ് രാജ്യമായിരുന്നു ബഹ്‌റിന്‍. മേഖലയില്‍ സമാധാനമുണ്ടാക്കാന്‍ അമേരിക്ക നടത്തുന്ന പരിശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നായിരുന്നു ബഹ്റൈന്‍റെ പ്രതികരണം.
ഏത് രാജ്യം
യുഎഇക്ക് പിന്നാലെ ഒരു അറബ് രാജ്യം കൂടി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേശകനും മരുമകനുമായ ജാരേദ് കുഷ്‌നര്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചിരുന്നു. എന്നാല്‍ ആ രാജ്യമേതെന്ന് വ്യക്തമാക്കാന്‍ ആദ്ദേഹം തയ്യാറായിരുന്നില്ല.
ട്രംപ് നല്‍കിയ സൂചന
അമേരിക്കയുടെ മധ്യസ്ഥതയില്‍ തന്നെയാണ് പുതിയ നീക്കങ്ങളും നടക്കുന്നതെന്നാണ് സൂചന. ഒരു രാജ്യത്തിന്‍റേയും പേര് ട്രംപ് പരാമര്‍ശിച്ചിട്ടില്ലെങ്കിലം ചില സൂചനകള്‍ അദ്ദേഹം നല്‍കുന്നുണ്ട്. ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. പക്ഷെ എനിക്ക് കൂടുതല്‍ പറയാന്‍ കഴിയില്ലെന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. റിപ്പോര്‍ട്ടുകള്‍ യാഥാര്‍ത്യമായാല്‍ ഇസ്രായേല്‍-അറബ് ബന്ധത്തില്‍ വലിയ മാറ്റങ്ങളായിരിക്കും വരും നാളുകള്‍ ഉണ്ടാവുകയെന്നത് വ്യക്തമാണ്.
ഗള്‍ഫ് മേഖലയില്‍ യുഎഇ കുതിക്കുമോ; ഇസ്രായേല്‍-യുഎഇ കരാറിന്‍റെ സാമ്പത്തിക നേട്ടങ്ങള്‍ ഇങ്ങനെ