ലൈബനനിൽ ഇസ്രായേലിന്റെ ബോംബാക്രമണം; 6 പേർ കൊല്ലപ്പെട്ടു, 24 ഇടങ്ങളിൽ നിന്ന് ഒഴിയാൻ മുന്നറിയിപ്പ്
ഹിസ്ബുള്ള ആക്രമണത്തിൽ സൈനികർ കൊല്ലപ്പെട്ടതിന് പിന്നാലെ ബെയ്റൂട്ടിൽ ആക്രമണം കടുപ്പിച്ച് ഇസ്രായേൽ. മേഖലയിൽ അതിശക്തമായ ബോംബാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ആക്രമണത്തിൽ
6 പേർ കൊല്ലപ്പെട്ടു .ലെബനൻ പാർലമെന്റിന് സമീപത്താണ് ആക്രമണം നടത്തിയതെന്ന് റോയിറ്റേഴ്സ് റിപ്പോട്ടിൽ പറയുന്നു.
ദഹിയയിലും ഇസ്രായേലിന്റെ മൂന്ന് മിസൈലുകൾ പതിച്ചു. വലിയ ശബ്ദത്തോട് കൂടിയ സ്ഫോടനം ഉണ്ടായതായി ലെബനീസ് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46 പേർ ലെബനനിൽ കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയിൽ നിന്ന് എത്രയും പെട്ടെന്ന് ആളുകൾ ഒഴിയണമെന്ന് ഇസ്രായേൽ സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 24 ഓളം പ്രദേശങ്ങളിൽ നിന്നുള്ളവർക്കാണ് ഒഴിഞ്ഞുപോകാൻ നിർദേശം നൽകിയത്.

ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ ലെബനനിൽ ഹിസ്ബുള്ളയ്ക്കെതിരായ നീക്കം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ. അതിനിടെ കഴിഞ്ഞ ദിവസം ലെബനനിലേക്ക് കടന്നുകയറാൻ ശ്രമിച്ച ഇസ്രേൽ സൈന്യത്തിനെതിരെ ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ 8 ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയ്ക്കെതിരായ നീക്കത്തിനിടെ ഇസ്രായേലിന് ഇതാദ്യമായാണ് ഇത്രയും വലിയ ആളപായം ഉണ്ടായിരിക്കുന്നത്. ഇതോടെ ഇസ്രായേലി സൈന്യവും ഹിസ്ബുള്ളയും നേർക്ക് നേർ പോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഇസ്രായേൽ സൈന്യത്തെ തങ്ങൾ നേരിട്ടതായും ഇസ്രായേലിന്റെ 3 മേർക്വ ടാങ്കുകൾ നശിപ്പിച്ചതായും ഹിസ്ബുള്ള അവകാശപ്പെട്ടു. അതിർത്തി പ്രദേശങ്ങിലും ഇസ്രായേൽ സൈന്യവുമായി ഏറ്റുമുട്ടിയതായും ഹിസ്ബുള്ള വ്യക്തമാക്കി. ഇതൊക്കെ തുടക്കം മാത്രമാണെന്നും ഹിസ്ബുള്ളയ്ക്ക് കൂടുതൽ പോരാളികളും ആയുധങ്ങളും ഉണ്ടെന്ന് ഓർമ്മിക്കുകയാണെന്നും ഹിസ്ബുള്ള മീഡിയ തലവൻ മുഹമ്മദ് അഫീഫ് പ്രതികരിച്ചു. അതേസമയം കൂടുതൽ സൈന്യത്തെ ലെബനനിലെ യുദ്ധമുഖത്തേക്ക് വിന്യസിക്കാൻ ഒരുങ്ങുകയാണ് ഇസ്രായേൽ. ടണലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും ലെബനീസ് തലസ്ഥാനമായ ബെയ്റൂട്ടിനെ തങ്ങൾ ലക്ഷ്യം വെയ്ക്കുന്നില്ലെന്നും ഇസ്രായേൽ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ഇസ്രായേൽ ആക്രമണത്തിൽ 1900 പേരാണ് ലെബനനിൽ കൊല്ലപ്പെട്ടത്. 9000 ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ തന്നെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെയാണ് കൂടുതൽ ആളപമായം ഉണ്ടായത്. ഇസ്രായേൽ ആക്രമണത്തിൽ 11 ലക്ഷത്തോളം ആളുകളാണ് പലായനം ചെയ്തതെന്ന് കാവൽ പ്രധാനമന്ത്രി നജീബ് മികാതി പറഞ്ഞു.
അതിനിടെ ഇസ്രായേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള തലവൻ ഹസൻ നസ്രല്ലയുടെ മരുമകൻ കൊല്ലപ്പെട്ടതായി സിറിയ അറിയിച്ചു. ഹസൻ ജാഫർ അൽ ഖാസിറാണ് കൊല്ലപ്പെട്ടത്. ദമാസ്കസിലെ മാസ ജില്ലയിലെ കെട്ടിടത്തിൽ നടത്തയ വ്യോമാക്രമണത്തിലാണ് സംഭവം. ഖാസിറിനെ കൂടാതെ മറ്റൊരു ലെബനീസ് പൗരനും കൊല്ലപ്പെട്ടിരുന്നു.
പശ്ചിമേഷ്യയിൽ സ്ഥിതി കൂടുതൽ രൂക്ഷമായിരിക്കുകയാണ്. മിസൈൽ ആക്രമണം നടത്തിയ ഇറാനെതിരെ തിരിച്ചടിക്കുമെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ഇറാന്റെ സൈനിക -ആണവ കേന്ദ്രങ്ങളാണ് ഇസ്രായേൽ ലക്ഷ്യം വെയ്ക്കുന്നതെന്നാണ് സൂചന. എന്നാൽ ഇത്തരത്തിലുള്ള ആക്രമണം സ്ഥിതി കൂടുതൽ ദുഷ്കരമാക്കുകയേ ഉള്ളൂവെന്നും ഇറാന് മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുകയാണ് നിലവിൽ ഉചിതമായ നടപടിയെന്നുമാണ് യുഎസ് വ്യക്തമാക്കുന്നത്. ഉപരോധം സംബന്ധിച്ച് ജി7 രാജ്യങ്ങളുമായി ചർച്ച നടത്തുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു.












Click it and Unblock the Notifications