ടോമഹോക്ക് ക്രൂസ് മിസൈലുപയോഗിച്ച് സിറിയയെ ആക്രമിച്ചതിന് പിന്നില്‍ ട്രംപ് അല്ല..!! മകള്‍ ഇവാൻക..!!
വാഷിംഗ്ടണ്‍: സിറിയയിലെ രാസായുധ പ്രയോഗത്തിന് ശേഷം ഷയാറത് വ്യോമതാവളത്തിന് നേരെ ആക്രമണം നടത്താന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ പ്രേരിപ്പിച്ചത് മകള്‍ ഇവാന്‍ക ട്രംപ് എന്ന് വെളിപ്പെടുത്തല്‍. അമേരിക്കന്‍ പ്രസിഡണ്ടിന്റെ മകന്‍ എറിക് ട്രംപാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദി ഡെയ്‌ലി ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തിലാണ് ഇവാന്‍കയുടെ പങ്ക് എറിക് വെളിപ്പെടുത്തിയത്.

സിറിയയിലെ സാധാരണക്കാര്‍ക്ക് നേരെ നടന്ന അതിക്രൂരമായ രാസായുധ ആക്രമണത്തിന്റെ ചിത്രങ്ങള്‍ ട്രംപിനെ ഏറെ വേദനിപ്പിച്ചിരുന്നതായി എറിക് പറയുന്നു. വൈറ്റ് ഹൈസ് ഉപദേശക കൂടിയായ ഇവാന്‍ക മൂന്ന് കുട്ടികളുടെ അമ്മ കൂടിയാണ്. ഏറെ കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ട രാസായുധ ആക്രമണം നടത്തിയതിന് പകരമായി ആക്രമണം നടത്താന്‍ പിതാവിനെ അതുകൊണ്ടുകൂടിയാണ് ഇവാന്‍ക പ്രേരിപ്പിച്ചതത്രേ.

27 കുട്ടികള്‍ ഉള്‍പ്പെടെ 86 പേരാണ് രാസായുധ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഇതിന് തിരിച്ചടിയായി അല്‍ഷയാറത് വ്യോമതാവളത്തിലേക്ക് 59 ടോമഹോക്ക് ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചാണ് അമേരിക്ക ആക്രമണം നടത്തിയത്. തന്റെ പിതാവ് ഇത്തരമൊരു ആക്രമണം നടത്തിയതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും എറിക് പറയുകയുണ്ടായി. എറികിന്റെ അഭിമുഖം സംബന്ധിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications