ഇന്ത്യ തേടുന്ന ഭീകരന്‍ മസ്ഊദ് അസ്ഹര്‍ കിടപ്പിലാണ്; വീട്ടില്‍ നിന്ന് പുറത്തിറങ്ങില്ലെന്ന് പാകിസ്താന്‍
Recommended Video
ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് മേധാവി മസ്ഊദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരണം. പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിഎന്‍എന്നുമായി സംസാരിക്കുകയായിരുന്നു മന്ത്രി. പുല്‍വാമയില്‍ 40 സിആര്‍പിഎഫ് ഭടന്‍മാരുടെ മരണത്തിന് കാരണമായ ആക്രമണം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആണെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
തുടര്‍ന്നാണ് സംഘടനയുടെ മേധാവിയായ മസ്ഊദ് അസ്ഹറിനെതിരെ ഇന്ത്യ ആഗോളതലത്തില്‍ നീക്കം ശക്തമാക്കിയത്. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ മൗനം പാലിച്ച പാകിസ്താന്‍ ആദ്യമായി വിഷയത്തില്‍ പ്രതികരിച്ചിരിക്കുന്നു. മസ്ഊദ് അസ്ഹര്‍ പാകിസ്താനിലുണ്ട്. എന്നാല്‍ നടപടിയെടുക്കാന്‍ നിലവില്‍ തയ്യാറല്ല എന്നും പാക് മന്ത്രി സൂചിപ്പിച്ചു.....
മസ്ഊദ് അസ്ഹര്‍ പാകിസ്താനിലുണ്ട്
മസ്ഊദ് അസ്ഹര്‍ പാകിസ്താനിലുണ്ടെന്ന് സ്ഥിരീകരിച്ച മന്ത്രി പറയുന്നത് അദ്ദേഹം രോഗബാധിതനായി കഴിയുകയാണ് എന്നാണ്. അസുഖം കാരണം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കാതെ കഴിയുകയാണ് മസ്ഊദ് അസഹറെന്നും പാക് വിദേശകാര്യ മന്ത്രി വിശദീകരിച്ചു. ഇതാണ് മസ്ഊദ് അസ്ഹറുമായി ബന്ധപ്പെട്ട് തനിക്കുള്ള വിവരമെന്നും മന്ത്രി സിഎന്‍എന്നോട് പറഞ്ഞു.
ആഗോള ഭീകരനായി പ്രഖ്യാപിക്കണം
മസ്ഊദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ കരിമ്പട്ടികയില്‍ പെടുത്തണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. ഇന്ത്യ ആന്താരാഷ്ട്രതലത്തില്‍ നയതന്ത്ര നീക്കം ശക്തമാക്കുകയും ചെയ്തു. ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തുണ്ട്.
നിലവില്‍ നടപടി സ്വീകരിക്കില്ല
എന്നാല്‍ മസ്ഊദ് അസ്ഹറിനെതിരെ പാകിസ്താന്‍ നിലവില്‍ നടപടി സ്വീകരിക്കില്ല എന്നാണ് പാകിസ്താന്‍ വിദേശകാര്യമന്ത്രി സൂചിപ്പിക്കുന്നത്. വ്യക്തമായ തെളിവുകള്‍ ലഭിച്ചാല്‍ നടപടി എടുക്കും. സര്‍ക്കാരിനും കോടതിക്കും ഇക്കാര്യം ബോധ്യപ്പെടണമെന്നും പാക് മന്ത്രി മഹ്മൂദ് ഖുറേഷി പ്രതികരിച്ചു.
എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല
പാകിസ്താന്‍ എന്തുകൊണ്ട് അസ്ഹറിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന ചോദ്യത്തിന് ചിരിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം. അദ്ദേഹം തങ്ങളുടെ നാട്ടിലുണ്ട്. ഇന്ത്യ തെളിവ് തരട്ടെ. ആ തെളിവുകള്‍ പാകിസ്താനിലെ കോടതിക്ക് സ്വീകാര്യമാകുകയും വേണം. അപ്പോള്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇരുന്ന് ചര്‍ച്ച ചെയ്യാം
പാകിസ്താന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം. വ്യക്തമായ തെളിവുണ്ടോ. എങ്കില്‍ ദയവായി ഇരുന്ന് ചര്‍ച്ച ചെയ്യാം. ചര്‍ച്ച ആരംഭിച്ചാല്‍ തങ്ങള്‍ ഗൗരവപൂര്‍വം എല്ലാം പരിഗണിക്കുമെന്നും പാകിസ്താന്‍ മന്ത്രി പറഞ്ഞു.
ഇന്ത്യ തേടുന്നതിന് കാരണം...
2001ലെ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണം, 2016ലെ പത്താന്‍കോട്ട് ആക്രമണം, 2016ലെ ഉറി ആക്രമണം, ഇപ്പോള്‍ പുല്‍വാമ ആക്രമണം എന്നിവയെല്ലാം നടത്തിയത് ജെയ്‌ഷെ മുഹമ്മദ് ആണെന്ന അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ പാകിസ്താന്‍ ഇക്കാര്യം തള്ളുകയാണ്. ഇന്ത്യയുടെ കണ്ടെത്തല്‍ വിശ്വസിക്കാന്‍ പാകിസ്താന്‍ തയ്യാറാകുന്നില്ല.
നടപടിയില്ല, സുരക്ഷ നല്‍കുന്നു
മസ്ഊദ് അസ്ഹറിനെതിരെ പാകിസ്താന്‍ ഇതുവരെ നടപടിയെടുത്തിട്ടില്ല. മാത്രമല്ല, അദ്ദേഹത്തിന് സുരക്ഷ നല്‍കുകയാണ് പാകിസ്താന്‍ ചെയ്യുന്നത്. അസ്ഹറിന് മാത്രമല്ല, മുംബൈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞ ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദിനും പാകിസ്താന്‍ സംരക്ഷണം നല്‍കുകയാണ്.
ഇന്ത്യ രണ്ടുതവണ ശ്രമിച്ചു
മസ്ഊദ് അസ്ഹറിനെതിരെ ഇന്ത്യ നേരത്തെ രണ്ടുതവണയാണ് അന്താരാഷ്ട്ര തലത്തില്‍ നീങ്ങിയത്. ഐക്യരാഷ്ട്രസഭയുടെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആദ്യം ഇന്ത്യ ആവശ്യപ്പെട്ടത് 2009ലാണ്. പിന്നീട് പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ 2016ലും ഇന്ത്യ ഇതേ ആവശ്യം ഉന്നയിച്ച ഐക്യരാഷ്ട്രസഭയെ സമീപിച്ചിരുന്നു.
മൂന്ന് വന്‍കിട ശക്തികള്‍
ഇന്ത്യയെ പിന്തുണച്ച് മൂന്ന് വന്‍കിട രാജ്യങ്ങള്‍ രംഗത്തെത്തി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പിന്തുണച്ചത്. ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ മൂന്ന് രാജ്യങ്ങളും ഇന്ത്യയുടെ ആവശ്യം ന്യായമാണെന്ന് അഭിപ്രായപ്പെട്ടു.
സഹായിച്ചത് ചൈന
2009ലും 2016ലും മസ്ഊദ് അസ്ഹറിന്റെ സഹായത്തിന് എത്തിയത് ചൈനയാണ്. ഭീകരപട്ടികയില്‍ അസ്ഹറിനെ ഉള്‍പ്പെടുത്തേണ്ടതില്ല എന്ന് ചൈന നിലപാടെടുത്തു. 15 അംഗ ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയില്‍ ഇതോടെ പ്രമേയം പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ത്യ സമാനമായ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ചൈന തടയുമെന്ന് തന്നെയാണ് കരുതുന്നത്.
ചര്‍ച്ച ചെയ്ത് തീരുമാനിക്കണം
അസ്ഹറിന്റെ ആസ്തികള്‍ മരവിപ്പിക്കണം, യാത്ര തടയണം എന്നിവയാണ് ഇന്ത്യയുടെ ആവശ്യം. ഇക്കാര്യം അംഗീകരിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ലു കാങ് സൂചിപ്പിച്ചു. ഐക്യരാഷ്ടരസഭാ രക്ഷാസമിതിയുടെ 1267 കമ്മിറ്റിയുടെ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട് എന്നാണ് വക്താവ് പറഞ്ഞത്. വിഷയം ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണെന്നും വക്താവ് പ്രതികരിച്ചു.
'സിംഹം' വിംഗ് കമാൻഡർ അഭിനന്ദന് സ്വന്തം നാട്ടിലേക്ക് സ്വാഗതം, നിങ്ങളാണ് ഇന്ത്യയുടെ നായകൻ!
Masood Azhar is in Pakistan, he is very unwell, he's unwell to the extent that he can't leave house because he is really unwell. That's the information I have. If they have evidence share with us so that we can convince the people and the judiciary: Shah Mahmood Qureshi. pic.twitter.com/kngJB5x1BT
— Naila Inayat नायला इनायत (@nailainayat) 1 March 2019