കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾ സമ്മാനങ്ങൾ വാരികൂട്ടി; ആനുകൂല്യത്തിന് അർഹരായി മലയാളികളും
കുവൈത്തിൽ കോവിഡ് മുന്നണി പോരാളികൾ സമ്മാനങ്ങൾ വാരികൂട്ടി; ആനുകൂല്യത്തിന് അർഹരായി മലയാളികളും
കുവൈത്ത്: കോവിഡ് മുന്നണി പോരാളികൾക്ക് കുവൈത്തിൽ കൈനിറയെ സമ്മാനങ്ങൾ. കുവൈത്ത് സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളാണ് മുന്നണി പോരാളികൾക്ക് നൽകി തുടങ്ങിയത്. മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകർക്ക് ആനുകൂല്യം ലഭിച്ചിട്ടുണ്ട്.
തസ്തിക അനുസരിച്ച് 2500 ദിനാർ (6.2 ലക്ഷം രൂപ) മുതൽ 5000 ദിനാർ (12.4 ലക്ഷം രൂപ) വരെയാണ് ഇവർക്ക് നൽകി വരുന്നത്. പ്രധാനമന്ത്രി ഒപ്പിട്ട പ്രശംസാ പത്രവും ഇവർക്ക് കൈമാറി. അതേ സമയം, സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത തരത്തിൽ ഇത്തരത്തിൽ വലിയ തുക ലഭിച്ച സന്തോഷത്തിലാണ് ആരോഗ്യ പ്രവർത്തകർ.

എന്നാൽ, കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകർക്ക് ഉപഹാരം നൽകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി 60 കോടി ദിനാർ വകയിരുത്തിയിരുന്നു. ഇതിന് പുറമേ മാർച്ച് മുതൽ അവശ്യ വസ്തുക്കൾ അടങ്ങിയ സൗജന്യ റേഷൻ നൽകുമെന്നും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
അതേസമയം, കുവൈത്തിൽ വ്യാഴാഴ്ച 3324 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 5495 പേർ രോഗമുക്തി നേടി. മൂന്നു പേർ കൂടി ഇന്നലെ മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 2517 ആയി. 28,081 പേർക്ക് കൂടിയാണ് പരിശോധന നടത്തിയത്. 11.8 ശതമാനമാണ് രോഗ സ്ഥിരീകരണം.
473 പേർ കോവിഡ് വാർഡുകളിലും 91 പേർ തീവ്രപരിചരണ വിഭാഗത്തിലും ചികിത്സയിൽ കഴിയുന്നു. 47,748 ആണ് രാജ്യത്തെ ആക്ടിവ് കോവിഡ് കേസുകൾ. സൗദി (31,326), ബഹ്റൈൻ (60,308), ഖത്തർ (10,131), യു.എ.ഇ (68,205), ഒമാൻ (22,898) എന്നിങ്ങനെയാണ് മറ്റു ഗൾഫ് രാജ്യങ്ങളിലെ ആക്ടിവ് കോവിഡ് കേസുകൾ. രോഗവ്യാപനം തടയാൻ എല്ലാവരും ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കണമെന്നും രോഗലക്ഷണങ്ങളുള്ളവർ മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം നിർദേശിച്ചു.
അതേസമയം, സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുന്നതായി റിപ്പോർട്ട്. പുതിയ രോഗികള്‍ 3,000 ല്‍ താഴെയായി. പുതുതായി 2,866 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 3,379 പേര്‍ രോഗമുക്തിയും നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,22,002 ഉം രോഗമുക്തരുടെ എണ്ണം 6,81,711 ഉം ആയി.
മൂന്ന് മരണങ്ങളും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 8,965 ആയി. നിലവില്‍ 31,326 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 1,052 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 94.41 ശതമാനവും മരണനിരക്ക് 1.24 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 956, ജിദ്ദ 189, ദമ്മാം 158, ഹുഫൂഫ് 116, മദീന 88, അബഹ 82, മക്ക 57. സൗദി അറേബ്യയില്‍ ഇതുവരെ 5,90,64,892 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,57,22,974 ആദ്യ ഡോസും 2,38,76,530 രണ്ടാം ഡോസും 94,65,388 ബൂസ്റ്റര്‍ ഡോസുമാണ്.
അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ പുതുക്കിയ യാത്രാ നയം പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ച ശേഷം വിദേശത്ത് നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടി പിസിആര്‍ പരിശോധനയും നാട്ടിലെത്തിയ ശേഷമുള്ള ഏഴു ദിവസം ക്വാറന്റീനും ആശ്യമില്ലെന്നാണ് പുതിയ തീരുമാനം. 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഈ പട്ടികയില്‍ ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുമുണ്ട്. എന്നാല്‍ യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങള്‍ പട്ടികയിലുള്‍പ്പെട്ടിട്ടില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇളവുകള്‍ പുറത്തുവിട്ടത്.
ഫെബ്രുവരി 14 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെയാണ് ഈ ഇളവുകള്‍ പ്രാബല്യത്തിലുണ്ടാകുക. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏഴ് ദിവസത്തെ ക്വാറന്റീന്‍ ഒഴിവാക്കിയിട്ടുണ്ട്. ഇവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദ്ദേശം.












Click it and Unblock the Notifications