കുവൈത്ത് ഒഴിവാക്കുക 70ശതമാനം പ്രവാസികളെ; ആശങ്കയില്‍ മലയാളികള്‍ ഉള്‍പ്പടെ നിരവധിപ്പേര്‍
കുവൈത്ത് സിറ്റി: രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനായി കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി അടുത്തിടെയാണ് പ്രവാസി ക്വാട്ട ബില്ലിന്‍റെ കരടിന് അംഗീകാരം നൽകിയത്. കുവൈത്തിലെ 4.8 ശതനമാനം ദശലക്ഷം ജനസംഖ്യയില്‍ ഏകദേശം 3.4 ദശലക്ഷം പേരും വിദേശികളാണ്. അതായാത് ജനസംഖ്യയുടെ ഏകദേശം എഴുപത് ശതമാനവും വിദേശകളുള്ള രാജ്യമാണ് കുവൈത്ത്. ഇതിന് മാറ്റം വരുത്തി വിദേശികളുടെ എണ്ണം 30 ശതമാനമാക്കി കുറയക്കാനാണ് രാജ്യത്തിന്‍റെ ലക്ഷ്യമെന്നാണ് പ്രധാനമന്ത്രി ഷെയ്ഖ സബ അല്‍ ഖാലിദ് അല്‍ സബ വ്യക്തമാക്കിയത്.

സാമ്പത്തിക പ്രതിസന്ധി
എണ്ണവിലയിലുണ്ടായ ഇടിവും കൊറോണ വൈറസ് മഹാമാരിയുടെ പ്രതിരോധവും പരിഹരിക്കുന്നതിനാണ് പ്രധാനമായും ബിൽ അവതരിപ്പിച്ചത്. സമ്പദ്‌വ്യവസ്ഥയിലുണ്ടായ കടുത്ത പ്രതിസന്ധി പ്രാദേശിക ജനങ്ങളെ വലിയ തോതില്‍ തൊഴിലില്ലായ്മയിലേക്ക് നയിച്ചിട്ടുണ്ട്. പ്രാദേശിക ജനവിഭാഗങ്ങളില്‍ നിന്നും ചെറിയ തോതിലെങ്കിലും വിദേശ തൊഴിലാളികളോട് അതൃപ്തിയുണ്ടാക്കുകയും ചെയ്തു.

വിദേശികളുടെ എണ്ണം
ഇതിന് പിന്നാലെയാണ് കുവൈത്തിലെ വിദേശികളുടെ എണ്ണം ക്രമേണ കുറയ്ക്കണമെന്ന ആവശ്യവുമായി പാര്‍ലമെന്‍റ് അംഗങ്ങളും സർക്കാർ ഉദ്യോഗസ്ഥരും രംഗത്തെത്തുന്നത്. .ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും പ്രവാസികളായ ജനസംഖ്യാ ഘടന രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുകൂലമല്ലെന്ന് വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

ബില്ലിന്‍റെ ലക്ഷ്യം
ഈ പശ്ചാത്തലത്തിലാണ് കുവൈത്ത് ദേശീയ അസംബ്ലി കമ്മിറ്റി പ്രവാസി ക്വാട്ട ബില്ലിന്‍റെ കരട് നിയമം കൊണ്ടുവന്നത്. പ്രവാസികളുടെ എണ്ണം ക്രമാതീതമായി കുറയ്ക്കുക എന്നതാണ് ബില്ലിന്‍റെ ലക്ഷ്യം. ഒറ്റയടിക്ക് പ്രവാസികളെ ജോലിയില്‍ നിന്നും പിരിച്ചു വിടുന്നത് സാമ്പത്തിക മേഖലയില്‍ ആഘാതം സൃഷ്ടിക്കും. അതിനാല്‍ ഈ വര്‍ഷം 70 ശതമാനമാണെങ്കില്‍ അടുത്ത വര്‍ഷം 65 ശതമാനം അതിനടുത്ത വര്‍ഷം 60 എന്നിങ്ങനെ ക്രമേണ കുറയ്ക്കാനാണ് നിര്‍ദ്ദേശം.

അവിദഗ്ധ മേഖലയില്‍
കുവൈത്തിലെ വിദേശ തൊഴിലാളികള്‍ കൂടുതല്‍ അവിദഗ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. ഡോക്ടർമാർ, എഞ്ചിനീയർമാർ, ഐടി പ്രൊഫഷണലുകൾ തുടങ്ങിയ ഉന്നത യോഗ്യതയുള്ളവരെ റിക്രൂട്ട് ചെയ്യുന്നുണ്ടെങ്കിലും അവിദഗ്ദ്ധ തൊഴിലാളികള്‍ വന്‍ തോതില്‍ രാജ്യത്തുണ്ടെന്നാണ് കുവൈത്ത് അസംബ്ലി സ്പീക്കര്‍ അഭിപ്രായപ്പെട്ടത്.

ഇന്ത്യന്‍ സമൂഹം
രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ വിസ കച്ചവടക്കാര്‍ക്ക് വ്യക്തമായ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 30 ലക്ഷം വരുന്ന കുവൈത്തിലെ പ്രവാസി ജനസംഖ്യയില്‍ 1.45 ലക്ഷം വരുന്ന ഇന്ത്യന്‍ സമൂഹമാണ് ഏറ്റവും വലുത്. ഇതില്‍ തന്നെ ഭൂരിപക്ഷവും മലയാളികളുമാണ്.

15% കവിയാന്‍ പാടില്ല
പ്രവാസി ബിൽ നിയമമായായാല്‍ ഇന്ത്യന്‍ സമൂഹത്തെ, പ്രത്യേകിച്ച് മലയാളി പ്രവാസികളെയാണ് അത് സാരമായി ബാധിക്കുക എന്ന കാര്യം ഉറപ്പാണ്. ഏകദേശം 8, 00,000 ഇന്ത്യക്കാര്‍ കുവൈറ്റ് വിടാൻ നിർബന്ധിതരായേക്കും. ഈ ബിൽ അനുസരിച്ച്, ഇന്ത്യക്കാർ കുവൈത്തിലെ മൊത്തം ജനസംഖ്യയുടെ 15% കവിയാൻ പാടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വിദേശനാണ്യ വരുമാനം
ഇന്ത്യയുടെ വിദേശനാണ്യ വരുമാനത്തില്‍ കുവൈത്തും മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. 2018 ൽ ഏകദേശം 4.8 ബില്യൺ ഡോളറാണ് കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്ക് അയച്ചത്. പുതിയ നിയമം നടപ്പാക്കുകയാണെങ്കില്‍ ഇതില്‍ വലിയ തോതില്‍ ഇടിവ് സംഭവിക്കും. തൊഴില് നഷ്ടപ്പെട്ട് ലക്ഷക്കണക്കിന് പ്രവാസികള്‍ക്കേ നാട്ടിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യും.

പ്രാദേശിക ജനതയുടെ വികാരം
പ്രാദേശിക ജനതയുടെ വികാരം കണക്കിലെടുത്താണ് ഭരണകൂടം നിലവിലെ നടപടി ക്രമങ്ങള്‍ സ്വീകരിച്ചത്. നഴ്‌സുമാർ, ദേശീയ എണ്ണക്കമ്പനികളിലെ എഞ്ചിനീയർമാർ, ചുരുക്കം ചില ശാസ്ത്രജ്ഞർ എന്നിങ്ങനെ വിവിധ വകുപ്പുകളിലായി കുവൈറ്റ് സർക്കാരിനായി 28,000 ഇന്ത്യക്കാർ ജോലി ചെയ്യുന്നുണ്ടെന്നും കുവൈത്തിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്യുന്നു.

ആശ്രിതരായി
തൊഴിലാളികളുടെ ആശ്രിതരായി ഏകദേശം 1.16 ലക്ഷം പേരുണ്ട്. 23 ഇന്ത്യൻ സ്‌കൂളുകളിലായി 60,000 ഇന്ത്യൻ വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ജീവനക്കാരെ തീരുമാനിക്കുമ്പോൾ സ്വകാര്യ മേഖലകൾ അവരുടെ സാമ്പത്തിക ലാഭം കൂടി പരിഗണിക്കുന്നു. കഠിനാധ്വാനം, ആത്മാർത്ഥത, ആതിഥേയ രാജ്യങ്ങളിലെ ഏതെങ്കിലും രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഏർപ്പെടാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ കൊണ്ടാണ് ഇന്ത്യൻ തൊഴിലാളികളെ ഗൾഫ് രാജ്യങ്ങൾ ഇഷ്ടപ്പെടുന്നത്.












Click it and Unblock the Notifications