'മലയാളികള്‍ മുന്നോട്ടുവരണം, കേരളത്തിലെ സാഹചര്യങ്ങൾ മനസ്സിലാക്കിയാൽ മതി'; എംഎ യൂസഫലി
കൊച്ചി: കേരളത്തിന്റെ വ്യവസായ സാധ്യതകളിൽ പ്രതികരണവുമായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. കേരളത്തിലെ സാഹചര്യം മനസ്സിലാക്കിയാൽ അവിടെ തടസ്സം ഉണ്ടാകാതെ വ്യവസായം ചെയ്യാൻ കഴിയുമെന്ന് യൂസഫലി പറഞ്ഞു.
ഇത്തരത്തിൽ നടത്തുന്ന വ്യവസായം നേട്ടം കൈവരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമാ സംഘടിപ്പിച്ച എംപവര്‍ കേരള ബിസിനസ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് എം എ യൂസഫലിയുടെ പ്രതികരണം.
പ്രവാസി മലയാളികൾ വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ മുന്നിട്ടിറങ്ങണം. ഇതിനുവേണ്ടി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ ധീരമായി നേരിടുകയാണ് വേണ്ടത്. ഈ ലോകത്തിന്റെ എല്ലാ കോണിലും കച്ചവടക്കാർ പല തരത്തിലുള്ള കച്ചവടങ്ങൾ ചെയ്യുന്നു. പക്ഷേ, തെരഞ്ഞെടുക്കുന്ന ഓരോ സ്ഥലത്തും അതിന്റേതായ പരിമിതികൾ ഉണ്ടാകാറുണ്ട്. അത് വ്യവസായം ചെയ്യാനെത്തുന്ന വ്യക്തികൾ മനസ്സിലാക്കുകയാണ് വേണ്ടത്.
നിയമത്തിന്റെ പരിധികൾ മനസ്സിലാക്കി വ്യവസായം ചെയ്താൽ അത് വിജയിക്കുമെന്നും എം എ യൂസഫലി വ്യക്തമാക്കി. കേരളത്തിൽ വ്യവസായം തുടങ്ങാൻ ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നുണ്ട്. ഇത്തരം കാര്യങ്ങൾ മുന്നിൽ കണ്ട് വേണം കേരളത്തിൽ വ്യവസായം നടത്താൻ. സംസ്ഥാനത്തിന്റെ ശോഭനമായ നല്ല ഭാവിക്കും വരും തലമുറയെ മുന്നിൽ കണ്ടും വിവിധ രീതിയിലുള്ള സംരംഭങ്ങൾ പണിതുയർത്താൻ കഴിയണം.
പ്രവാസികൾക്കായി കൂടുതൽ വിമാന സർവീസുകൾ ആവശ്യം; തെക്കന്‍ ജില്ലക്കാരുടെ യാത്ര പാതി വഴിയിൽ
ഒരു നാടിന്റെ വളർച്ച അതിന്റെ ഉത്തരവാദിത്വം എന്നിവ സർക്കാരിന്റെ മാത്രം ചുമതല അല്ല. ഇതിൽ പൗരന്മാരായ നാമോരോരുത്തരും പങ്കാളികളാക്കുകയാണ് വേണ്ടത്. ഇതിന് പുറമേ ആഗോള വിപണികളിൽ വലിയ രീതിയിലുള്ള വ്യവസായ സംരംഭങ്ങൾ ചെയ്യണം. ഇതിൽ വിജയം നേടുന്നവർക്ക് സ്വന്തം നാടിനു വേണ്ടി പ്രവർത്തിക്കാൻ ബാധ്യതയുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു.
അതേസമയം, ഫോമാ ബിസിനസ് മാന്‍ ഓഫ് ദി ജനറേഷന്‍ പുരസ്‌കാരം എം എ യൂസഫലിക്ക് ചടങ്ങില്‍ സമ്മാനിച്ചു. ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ട്രഷറര്‍ തോമസ് ഉമ്മന്‍, ജോയിന്റ് ട്രഷര്‍ ബിജു തോന്നിക്കടവില്‍, സമ്മേളന ചെയര്‍മാന്‍ ജോസ് മണക്കാട്ട് എന്നിവര്‍ സംബന്ധിച്ചു. പ്രമുഖ മലയാളി വ്യവസായികള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം, നാടിന്റെ വികസനത്തിലും സാധാരണക്കാരെ സഹായിക്കുന്നതിലും ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തിയാണ് എം എ യൂസഫലി. കേരളത്തിന്റെ വികസന മുന്നേറ്റങ്ങൾക്കായി അദ്ദേഹം മികച്ച സംഭാവനകളാണ് നൽകി വരുന്നത്.