മലാലയെ വെടിവച്ചിട്ടവനെ തീര്‍ത്തു... വാര്‍ത്ത പെരുന്നാൾ ദിനത്തിൽ; കൊടും ഭീകരന്‍ ഫസലുള്ള വെന്തമര്‍ന്നു
ഇസ്ലാമാബാദ്: പാക് താലിബാന്‍ എന്നും പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നതിന് എതിരായിരുന്നു. പാക് താലിബാന്‍ മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ താലിബാനും ഐസിസും മറ്റ് തീവ്രവാദ സംഘങ്ങളെല്ലാം അങ്ങനെ തന്നെ. അങ്ങനെയുള്ള പാക് താലിബാന്‍ അരങ്ങ് വാണിരുന്ന പാകിസ്താനിലെ സ്വാത് താഴ് വരയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയവള്‍ ആയിരുന്നു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മലാല യൂസഫ്‌സായ്.
2012 ഒക്ടോബര്‍ 9 ന് ആണ് മലാലയ്ക്ക് നേര്‍ക്ക് വധശ്രമം നടക്കുന്നത്. പാക് താലിബാന്റെ തീവ്രവാദികള്‍ അവള്‍ക്ക് നേരെ തുരുതുരാ നിറയൊഴിക്കുകയായിരുന്നു. പാക് താലിബാന്‍ നേതാവ് ഫസലുള്ള ആയിരുന്നു ഇതിന് നേതൃത്വം കൊടുത്തത്.
ആറ് വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു ഇപ്പോള്‍. മലാല ഇപ്പോള്‍ പൂര്‍ണ ആരോഗ്യവതിയാണ്. സ്ത്രീകള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന്റെ മുന്‍നിരയില്‍ തന്നെ അവള്‍ ഇപ്പോഴും ഉണ്ട്. അന്ന് മലാലയ്ക്ക് നേരെ നിറയൊഴിച്ച ആ ഭീകരന്‍ ഈ പെരുന്നാള്‍ ദിനത്തില്‍ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു.

മുല്ല റേഡിയോ
ഫസലുള്ള അറിയപ്പെട്ടിരുന്നത് 'മുല്ല റേഡിയോ' എന്ന പേരില്‍ ആയിരുന്നു. തെഹ്രിക് ഇ താലിബാന്‍ പാകിസ്താന്‍ (ടിടിപി) എന്നറിയപ്പെടുന്ന പാക് താലിബാന്റെ തലവന്‍ ആണ് ഫസലുള്ള. മലാലയ്ക്ക് നേരെ നിറയൊഴിച്ച കൊടും ഭീകരന്‍.

ഡ്രോണ്‍ ആക്രമണത്തില്‍
ഫസലുള്ള അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. വോയ്‌സ് ഓഫ് അമേരിക്കയാണ് സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു എന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. എന്നാല്‍ കൊല്ലപ്പെട്ടത് ഫസലുള്ള തന്നെ ആണോ എന്ന രീതിയിലും ചില വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്.

നാല് തവണ കൊല്ലപ്പെട്ടു!!!
2010 മുതല്‍ ഫസലുള്ള കൊല്ലപ്പെട്ടു എന്ന രീതിയില്‍ ഉള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. നാല് തവണയാണ് ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. അതുകൊണ്ട് തന്നെ, ഇപ്പോള്‍ അമേരിക്കന്‍ സൈന്യം പുറത്ത് വിട്ട വാര്‍ത്തയെ പരിഹസിച്ചുകൊണ്ട് പലരും രംഗത്ത് വരുന്നുണ്ട്.

ആരാണ് മലാല?
2012 ല്‍ മലാല സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് തടഞ്ഞ് നിര്‍ത്തി, അതില്‍ കയറി 'ആരാണ് മലാല' എന്ന് ചോദിച്ചത് ഫസലുള്ള ആയിരുന്നു. മലാലയെ തിരിച്ചറിഞ്ഞ നിമിഷം തന്നെ അയാള്‍ അവളുടെ ശിരസ്സ് ലക്ഷ്യമാക്കി വെടിയുതിര്‍ക്കുകയായിരുന്നു.

സ്ത്രീകളുടെ ആരാധകന്‍
ചില്ലറക്കാരന്‍ ഒന്നും അല്ല ഫസലുള്ള. പാകിസ്താനിലെ സ്വിറ്റ്‌സര്‍ലന്റ് എന്നറിയപ്പെട്ടിരുന്ന സ്വാത് താഴ് വരയെ കലാപഭൂമിയാക്കിയതില്‍ മുഖ്യ പങ്ക് ഇയാള്‍ക്കാണ്. ഒരു അനധികൃത റേഡിയോ സ്‌റ്റേഷന്‍ ഉപയോഗിച്ചായിരുന്നു ഇയാളുടെ ഓപ്പറേഷന്റെ തുടക്കം. ആ റേഡിയോ പ്രഭാഷണങ്ങള്‍ മേഖലയില്‍ ഒരുപാട് സ്ത്രീ ആരാധകരെ ഇയാള്‍ക്ക് നല്‍കി. അവര്‍ അവരുടെ പണവും ആഭരണങ്ങളും ഫസലുള്ളയ്ക്ക് നല്‍കി. ഭര്‍ത്താക്കന്‍മാരെ ജിഹാദിനിറങ്ങാന്‍ പ്രേരിപ്പിച്ചു.

പെഷവാര്‍ സ്‌കൂള്‍ ആക്രമണം
പാകിസ്താനെ മാത്രമല്ല, ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവം ആയിരുന്നു 2014 ല്‍ നടന്ന പെഷവാര്‍ സ്‌കൂള്‍ ആക്രമണം. 151 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതില്‍ 130 പേര്‍ കുട്ടികളായിരുന്നു. ആ ആക്രമണത്തിന് പിന്നിലും ഇതേ ഫലസുള്ള തന്നെ ആയിരുന്നു.












Click it and Unblock the Notifications