ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പേരിൽ മുസ്ലീം വിരോധം, 6 വയസ്സുകാരനെ അമേരിക്കയിൽ കുത്തിക്കൊന്നു
വാഷിംഗ്ടണ്‍: ഇസ്രായേല്‍-പലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ 6 വയസ്സുകാരനായ മുസ്ലീം ബാലനെ ക്രൂരമായി കൊലപ്പെടുത്തി. 71കാരനായ ജോസഫ് സുബ എന്നയാളാണ് വിദ്വേഷ കൊലപാതകം നടത്തിയത്. 26 തവണയാണ് കുട്ടിയെ ഇയാള്‍ കത്തി ഉപയോഗിച്ച് കുത്തിയത്. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
കുട്ടിയുടെ അമ്മയായ 32കാരിയേയും ഇയാള്‍ ആക്രമിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇവര്‍ അപകടനില തരണം ചെയ്തതായാണ് പോലീസ് പറയുന്നത്. ഹമാസും ഇസ്രായേലും തമ്മില്‍ നടക്കുന്ന യുദ്ധത്തിന്റെ പേരിലുളള മുസ്ലീം വിരോധത്തിന്റെ പേരിലാണ് ഈ ആക്രമണം ജോസഫ് സുബ നടത്തിയത് എന്ന് വില്‍ കൗണ്ടി പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കൊല്ലപ്പെട്ട കുട്ടി ഏത് രാജ്യക്കാരനാണ് എന്നത് അടക്കമുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. അതേസമയം കുട്ടി അമേരിക്കയില്‍ താമസിക്കുന്ന പലസ്തീന്‍ വംശജനാണ് എന്നാണ് അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ ഓഫീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ അമ്മയും താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥനാണ് അക്രമിയായ 71കാരനെന്നാണ് വിവരം. ആക്രമിക്കപ്പെട്ട യുവതി 911ല്‍ വിളിച്ചതോടെയാണ് പോലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റിയത്.
വീട്ടില്‍ കിടപ്പുമുറിയില്‍ ആയിരുന്നു അമ്മയേയും മകനേയും ചോരയില്‍ കുളിച്ച നിലയില്‍ പോലീസ് കണ്ടെത്തിയത്. നെഞ്ചിലും വയറ്റിലും അടക്കം ഇരുവരുടേയും ശരീരത്തില്‍ നിരവധിയിടത്താണ് കുത്തേറ്റിരുന്നത് എന്നും പോലീസ് പറയുന്നു. 7 ഇഞ്ച് നീളമുളള ബ്ലേഡ് ഉളള സൈന്യത്തില്‍ ഉപയോഗിക്കുന്ന കത്തി പോസ്റ്റുമോര്‍ട്ടത്തിനിടെ കുട്ടിയുടെ ശരീരത്തില്‍ നിന്നും പുറത്തെടുത്തു.
പോലീസ് എത്തുമ്പോള്‍ സുബ വീട്ടിലേക്കുളള വഴിയില്‍ ഇരിക്കുകയായിരുന്നു. ഇയാളുടെ നെറ്റിയില്‍ മുറിവുണ്ടായിരുന്നു. ഇയാളെയും പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപാതകം, കൊലപാതക ശ്രമം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. വാതില്‍ തുറന്ന് അകത്ത് പ്രവേശിച്ച അയാള്‍ യുവതിയെ കഴുത്തിറുക്കി ശ്വാസം മുട്ടിച്ചു. നിങ്ങള്‍ മുസ്ലീംങ്ങള്‍ മരിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം, അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ തലവന്‍ അഹമ്മദ് റിഹാബ് വ്യക്തമാക്കി.
ഏറ്റവും ഭയാനകമായ ഒരു ദുസ്വപ്‌നം എന്നാണ് അമേരിക്കന്‍-ഇസ്ലാമിക് റിലേഷന്‍സ് കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ സംഭവത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. കുട്ടിയുടെ കൊലപാതകത്തെ അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍ അപലപിച്ചു. വെറുപ്പിന്റെ പേരിലുളള ഹീനമായ കുറ്റകൃത്യമാണ് നടന്നതെന്ന് ജോ ബൈഡന്‍ പ്രതികരിച്ചു.












Click it and Unblock the Notifications