സന്നദ്ധസംഘടനയെ സ്വന്തം നേട്ടങ്ങൾക്കുപയോഗിച്ചു; ട്രംപിനും മക്കൾക്കുമെതിരെ കേസ്
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും 3 മക്കൾക്കുമെതിരെ ന്യൂയോർക്ക് അറ്റോർണി ജനറൽ കേസെടുത്തു. ഡൊണാൾഡ് ട്രംപിന്റെ സന്നദ്ധസംഘടനയായ ട്രംപ് ഫൗണ്ടേഷന്റെ പ്രവർത്തനം സുതാര്യമല്ല എന്നാരോപിച്ചാണ് കേസ്.ട്രംപ് മക്കളായ എറിക്, ഡൊണാൾഡ് ജൂനിയർ, ഇവാങ്ക എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ബിസിനസ്സ് താൽപര്യങ്ങൾ സംരക്ഷിക്കാനും 2016ലെ പ്രസിഡന്റ് തിരഞ്ഞടുപ്പിൽ വിജയിക്കാനും സന്നദ്ധ സംഘടനയെ ട്രംപ് ദുരുപയോഗം ചെയ്തുവെന്നുമാണ് കണ്ടെത്തൽ.
ട്രംപ് ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ മരവിപ്പിക്കണമെന്നും സംഘടനയുടെ തലപ്പത്ത് നിന്ന് ട്രംപിനെയും മക്കളെയും മാറ്റണമെന്നും അറ്റോർണി ജനറൽ ബാർബറ അണ്ടർവുഡ് നിർദ്ദേശിച്ചു. ട്രംപ് 2.8 മില്യൺ ഡോളർ പിഴയടക്കേണ്ടതായി വരുമെന്നും അറ്റോർണി ജനറൽ ഉത്തരവിട്ടു. എന്നാൽ ന്യൂയോർക്ക് അറ്റോർണി ജനറൽ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ട്രംപ് ഫൗണ്ടേഷനെതിരായ ആരോപണങ്ങൾ തെറ്റാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു