ടൈറ്റാനിക്കിലേക്ക് അടുത്ത ട്രിപ് പ്രഖ്യാപിച്ച് ഓഷ്യന്‍ഗേറ്റ്: അവസാനിപ്പിക്കാതെ പര്യവേഷണം
ലണ്ടന്‍: ടൈറ്റന്‍ ദുരന്തമുണ്ടായിട്ടും ടൈറ്റാനിക്കിലേക്കുള്ള പര്യവേഷണം അവസാനിപ്പിക്കാതെ ഓഷ്യന്‍ഗേറ്റ്. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രകള്‍ ഇനിയും നടത്തുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം ഇനിയും ട്രിപ്പുകള്‍ നടത്തുമെന്നും ഓഷ്യന്‍ഗേറ്റ് അറിയിച്ചു. 2024ല്‍ ടൈറ്റാനിക് കാണാനുള്ള പര്യവേഷണത്തിനുള്ള യാത്രക്കാരെയാണ് ഓഷ്യന്‍ഗേറ്റ് തേടുന്നത്.
ജൂണ്‍ 12 മുതല്‍ 20, 21 മുതല്‍ 29, എന്നിങ്ങനെയാണ് ഇതിനായി കണ്ടെത്തിയിരിക്കുന്ന തിയതികള്‍. കോടികളാണ് ഈ ട്രിപ്പിനായി വാങ്ങുന്നത്. അതേസമയം നേരത്തെ കമ്പനിയില്‍ ഒഴിവുണ്ടെന്ന പ്രഖ്യാപിച്ച ഓഷ്യന്‍ഗേറ്റിന്റെ നടപടികളും ഇതുപോലെ വിമര്‍ശനങ്ങള്‍ ക്ഷണിച്ച് വരുത്തിയിരുന്നു.പുതിയ യാത്രക്കാരെ ക്ഷണിച്ച് കൊണ്ടാണ് പരസ്യവും, പാക്കേജും കമ്പനി വ്യക്തമാക്കിയത്. അന്തര്‍വാഹിനിയിലെ യാത്ര, സ്വകാര്യ താമസം, എക്‌സ്‌പെഡിഷന്‍ ഗിയര്‍, മികച്ച ഭക്ഷണം, ഒപ്പം പരിശീലനം എന്നിവയാണ് അന്തര്‍വാഹിനിയില്‍ ലഭിക്കാന്‍ പോകുന്ന സേവനങ്ങള്‍.

ഇതിനെല്ലാം കൂടി ചെലവിടേണ്ടത് 2.03 കോടി രൂപയാണ്. കാനഡയിലെ ന്യൂഫൗണ്ട്‌ലാന്‍ഡിലെ തീരദേശ നഗരമായ സെന്റ് ജോണ്‍സിലേക്കാണ് ആദ്യ ദിനത്തില്‍ യാത്ര ചെയ്യുക. ഇവിടെ വെച്ച് യാത്രയുടെ ഭാഗമാകുന്നവര്‍ ക്രൂവിനെ മൊത്തം കാണും. തുടര്‍ന്ന് അന്തര്‍വാഹിനിയില്‍ കയറാനാവും. അവിടെ നിന്നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്ര ആരംഭിക്കുക.
രണ്ടാം ദിനത്തെ യാത്രയില്‍ അന്തര്‍വാഹിനിയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള അവസരവും നല്‍കും. ടൈറ്റാനിക് തകര്‍ന്ന് കിടക്കുന്നതിന്റെ 400 നോട്ടിക്കല്‍ മൈല്‍ ചുറ്റളവിലേക്ക് അന്തര്‍വാഹിനിയെത്തും. നങ്കൂരമിട്ട ശേഷമുള്ള നാല് ദിവസം ഈ മിഷന് വേണ്ടിയായിരിക്കും ചെലവിക്കും. തുടര്‍ന്ന് ക്രൂവിലെ അംഗങ്ങള്‍ക്കും യാത്രക്കാര്‍ക്കും പര്യവേഷണം ആരംഭിക്കും.
ഇവര്‍ ഈ അവശിഷ്ടങ്ങള്‍ പരിശോധിക്കും. എന്നാല്‍ സമുദ്രത്തിലേക്ക് ഇവര്‍ക്ക് ഇറങ്ങാനാവില്ല. കൂടുതല്‍ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചായിരിക്കും പര്യവേഷണം യാത്രക്കാര്‍ക്ക് ദൃശ്യമാക്കുക. കൊടും തണുപ്പും, കൂരിരുട്ടുമാണ് അത്‌ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിലുള്ളത്.സമുദ്രനിരപ്പില്‍ നിന്ന് നാല് കിലോമീറ്റര്‍ ആഴത്തിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്.
ആദ്യ മിഷന്‍ തന്നെ തകര്‍ന്ന സാഹചര്യത്തില്‍, എങ്ങനെയാണ് യാത്രക്കാര്‍ക്ക് ഓഷ്യന്‍ഗേറ്റ് സുരക്ഷയൊരുക്കുകയെന്നാണ് പ്രധാന ചോദ്യം. നേരത്തെ അന്തര്‍വാഹിനിയിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നാര്‍ഗോലെറ്റ് വരെ അപകടത്തില്‍ മരിച്ചിരുന്നു. അതേസമയം തീരെ സുരക്ഷയില്ലാത്ത സാഹചര്യത്തിലാണ് ടൈറ്റന്‍ സഞ്ചരിച്ചിരുന്നതെന്ന് വിദഗ്ധര്‍ അടക്കം കുറ്റപ്പെടുത്തിയിരുന്നു. ഇത്തരം ആരോപണങ്ങള്‍ കമ്പനി നേരിടുന്നത് കൊണ്ട് എത്ര പേര്‍ ഈ പര്യവേഷണത്തിന്റെ ഭാഗമാവാന്‍ താല്‍പര്യം കാണിക്കുമെന്ന് വ്യക്തമല്ല. സുരക്ഷയുടെ കാര്യത്തില്‍ കമ്പനി ഉറപ്പുകളും നല്‍കുന്നില്ല.












Click it and Unblock the Notifications