ഒമൈക്രോണ്‍ യൂറോപ്പില്‍ ഭീഷണി, നെതര്‍ലന്‍ഡ്‌സില്‍ എത്തിയത് ദക്ഷിണാഫ്രിക്കയില്‍ നിന്നല്ല, അജ്ഞാതം
ലണ്ടന്‍: യൂറോപ്പിലാകെ ഒമൈക്രോണ്‍ ഭീതി പടരുകയാണ്. ആശങ്കപ്പെടുത്തുന്ന കാര്യങ്ങളാണ് നെതര്‍ലെന്‍ഡ്‌സ് അധികൃതരില്‍ നിന്ന് വരുന്നത്. നിലവില്‍ എന്നാണ് ഒമൈക്രോണ്‍ രാജ്യത്ത് എത്തിയതെന്ന് അധികൃതര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അതിനും ഒരാഴ്ച്ച മുമ്പ് തന്നെ ആദ്യ കേസ് നെതര്‍ലന്‍ഡ്‌സില്‍ എത്തിയിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ വ്യാപനം എത്രത്തോളമുണ്ടായിട്ടുണ്ടെന്നാണ് പരിശോധിക്കുന്നത്. നവംബര്‍ പത്തൊന്‍പതിനും 23നും ഇടയില്‍ എടുത്ത രണ്ട്് സാമ്പിളുകളില്‍ ഒമൈക്രോണ്‍ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് പറയുന്നു. ഇതോടെ കൂടുതല്‍ ആശങ്കയിലാണ് അധികൃതര്‍.

നവംബര്‍ 26ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ വിമാനത്തിലെ 14 യാത്രികര്‍ക്കാണ് ആദ്യമായി ഒമൈക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചതെന്നായിരുന്നു നെതര്‍ലെന്‍ഡ്‌സ് ഔദ്യോഗികമായി രേഖപ്പെടുത്തിയത്. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരില്‍ രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് തന്നെ നെതര്‍ലന്‍ഡ്‌സില്‍ ഒമൈക്രോണ്‍ എത്തിയിരുന്നു. അതേസമയം ഇവര്‍ ദക്ഷിണ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നാണോ വന്നതെന്ന് ഇപ്പോഴും അറിയില്ല. അങ്ങനെയല്ലെന്നും സൂചന. ഇവര്‍ ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങളില്‍ പോയിട്ടുണ്ടോ എന്നും വ്യക്തമല്ല. മുനിസിപ്പല്‍ ഹെല്‍ത്ത് സര്‍വീസുകളെ ഉപയോഗിച്ച് ഇവരുടെ സമ്പര്‍ക്ക വിവരങ്ങള്‍ അന്വേഷിച്ച് തുടങ്ങിയിട്ടുണ്ട്.
ഒമൈക്രോണിനെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടത്താനാണ് നെതര്‍ലന്‍ഡ്‌സ് ഒരുങ്ങുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കും. അതേസമയം യൂറോപ്പില്‍ ഏറ്റവുമധികം ഒമൈക്രോണ്‍ കേസുകളുള്ള രാജ്യങ്ങളിലൊന്നാണ് നെതര്‍ലെന്‍ഡ്‌സ്. 16 കേസുകള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള രണ്ട് വിമാനങ്ങളിലായുള്ള 61 യാത്രക്കാരിലാണ് നേരത്തെ ഒമൈക്രോണ്‍ നെതര്‍ലെന്‍ഡ്‌സില്‍ സ്ഥിരീകരിച്ചിരുന്നത്. ഇവര്‍ ഇപ്പോള്‍ ക്വാറന്റീനിലാണ്. അറുനൂറോളം യാത്രക്കാര്‍ ആ വിമാനങ്ങളിലുണ്ടായിരുന്നു. അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്ന അയ്യായിരത്തോളം യാത്രക്കാരെയാണ് ഡച്ച് അധികൃതര്‍ പരിശോധിക്കുന്നത്.
ദക്ഷിണാഫ്രിക്ക, ബോത്സ്വാന, എസ്വാതിനി, ലിസോതോ, മൊസാംബിക്, നമീബിയ, സിംബാബ്‌വെ, എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും ഡച്ച് അധികൃതര്‍ ടെസ്റ്റിന് വിധേയരാക്കുന്നുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ 20000 കേസുകളൊക്കെയാണ് നിത്യേന രേഖപ്പെടുത്തുന്നത്. ഇതേ തുടര്‍ന്ന് രാജ്യം ലോക്ഡൗണിലാണ്. കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ നെതര്‍ലന്‍ഡ്‌സിലുണ്ട്. അതേസമയം യൂറോപ്പ്യന്‍ രാജ്യങ്ങള്‍ക്ക് അടക്കം ആശ്വാസ വാക്കുകളുമായി മറ്റൊരു റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. വാക്‌സിന്‍ പ്രതിരോധത്തെ ഒമൈക്രോണ്‍ മറികടക്കുമെന്ന് ഇതുവരെ തെളിവുകളൊന്നും പറയുന്നില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
നേരത്തെ മോഡേണ കൊവിഡ് വാക്‌സിന്‍ ഒമൈക്രോണിനെതിരെ ഗുണം ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. ഒമൈക്രോണിനെ കുറിച്ചുള്ള വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. അതുകൊണ്ട് ഈ വൈറസ് എത്രത്തോളം വാക്‌സിന്‍ പ്രതിരോധത്തെ ഭേദിക്കുമെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പറഞ്ഞു. പല വേരിയന്റുകളും കഴിഞ്ഞ വര്‍ഷം തന്നെ വന്നിരുന്നു. എന്നാല്‍ വാക്‌സിനുകള്‍ വലിയ രീതിയില്‍ അതിനെ പ്രതിരോധിച്ചിരുന്നു. ഒമൈക്രോണിനെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ക്കാവില്ലെന്ന് തെളിയിക്കുന്ന കാര്യങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വ്യക്തമാക്കി.
അതേസമയം ഇന്ത്യയില്‍ സംസ്ഥാനങ്ങളോട് ടെസ്റ്റുകള്‍ വര്‍ധിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരിശോധനകളില്‍ തീര്‍ച്ചയായും ഒമൈക്രോണ്‍ കണ്ടെത്താനാവുമെന്ന് കേന്ദ്രം പറയുന്നു. അന്താരാഷ്ട്ര യാത്രികരെ കര്‍ശനമായി നിരീക്ഷണത്തിന് വിധേയരാക്കണം. പുതിയ വേരിയന്റിന്റെ സാന്നിധ്യം ഇന്ത്യയില്‍ കണ്ടെത്തിയില്ലെങ്കിലും ഇത് തുടരണമെന്ന് നിര്‍ദേശമുണ്ട്. ഇതിനിടെ മഹാരാഷ്ട്രയില്‍ ദക്ഷിണാഫ്രിക്ക അടക്കമുള്ള അതിജാഗ്രതാ രാജ്യങ്ങളില്‍ നിന്ന് വന്ന ആറ് യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരുടേത് ഒമൈക്രോണ്‍ ആണോ എന്ന് പരിശോധിക്കുന്നുണ്ട്. ഇവരുടെ കേസുകളൊന്നും ഗുരുതരമല്ല. എന്നാലും കേരളത്തില്‍ അടക്കം കനത്ത ജാഗ്രത തുടരുകയാണ്. അത്രത്തോളം ഭയക്കേണ്ടതില്ല ഒമൈക്രോണിനെ എന്നാണ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.












Click it and Unblock the Notifications