യുഎഇ വിസാ നിരോധനം ഉടൻ പരിഹരിച്ചേക്കും: പാക് വിദേശകാര്യമന്ത്രി യുഎഇയിൽ, ലോകനേതാക്കളുമായി കൂടിക്കാഴ്ച!!
ഇസ്ലാമാബാദ്: കഴിഞ്ഞ മാസം യുഎഇ ഏർപ്പെടുത്തിയ വിസ നിരോധനത്തെത്തോടെ പാക് പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പാക് വിദേശകാര്യമന്ത്രി. "പാക് സമൂഹവും യുഎഇയിലെ പ്രവാസികളും യുഎഇയുടെ പുരോഗതിക്കും വികസനത്തിനും ഗണ്യമായ സംഭാവന നൽകിയിട്ടുണ്ട്, ഇത് അംഗീകരിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യുന്നു, അതിന് ഞങ്ങൾ നന്ദിയുള്ളവരാണ്. ആശങ്കയുണ്ടാക്കുന്ന ചില പ്രശ്നങ്ങളുണ്ട്, അവ പരിഹരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, "ഷാ മെഹ്മൂദ് ഖുറേഷി വെള്ളിയാഴ്ച അബുദാബിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിസാ നിരോധനം ഏർപ്പെടുത്തിയ വിഷയത്തിൽ യുഎഇയുമായി ചർച്ചകൾ നടന്നുവരികയാണെന്നും യുഎഇ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും ഖുറേഷി പറഞ്ഞു. സുരക്ഷ സംബന്ധിച്ച ആശങ്കകളെത്തുടർന്നാണ് 13 മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ വിസ അനുവദിക്കുന്നത് യുഎഇ നിർത്തലാക്കിയെന്നാണ് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. നവംബർ 18 മുതലാണ് വിസാ വിലക്ക് പ്രാബല്യത്തിൽ വരുന്നത്. അഫ്ഗാനിസ്താൻ, അൽജീരിയ, ഇറാൻ, ഇറാഖ്, കെനിയ, ലെബനൻ, ലിബിയ, സൊമാലിയ, സിറിയ, ടുണീഷ്യ, തുർക്കി, യെമൻ എന്നിവയായിരുന്നു പാകിസ്താന് പുറമേ നിയന്ത്രണം ഏർപ്പെടുത്തിയ രാഷ്ട്രങ്ങൾ.

എന്നാൽ ഇപ്പോൾ യുഎഇയിൽ ഉള്ള ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരെ പുതിയ നിയന്ത്രണങ്ങൾ ബാധിച്ചതായി തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിസ നിരോധനത്തെക്കുറിച്ച് ദുബായിൽ യുഎഇ പ്രധാനമന്ത്രിയും ഉപരാഷ്ട്രപതിയും പ്രതിരോധമന്ത്രിയുമായി സേവനമനുഷ്ഠിക്കുന്ന ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി ഖുറേഷി വ്യാഴാഴ്ച ചർച്ച നടത്തിയിരുന്നു.
രണ്ട് സഹോദരരാജ്യങ്ങൾ തമ്മിലുള്ള സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗ്ഗം ആലോചിക്കുന്നതിനും ഉഭയകക്ഷി വ്യാപാര ബന്ധം വർദ്ധിപ്പിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സാധ്യതകൾ, പ്രത്യേകിച്ച് കാർഷിക മേഖലയിലെ വിഷയങ്ങൾ എന്നിവയാണ് ലോകനേതാക്കൾ തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ചക്കിടെ ചർച്ച ചെയ്തുത്. യുഎഇയിലെ പാക് പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിദേശകാര്യ മന്ത്രി ചർച്ച ചെയ്തു.
പാക് വിദേശകാര്യമന്ത്രി ഖുറേഷി ഗൾഫ് സംസ്ഥാന വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തിയതായി യുഎഇ സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.












Click it and Unblock the Notifications