Get Updates
Get notified of breaking news, exclusive insights, and must-see stories!

ഞെട്ടിച്ച് പാകിസ്താന്‍; പെട്രോള്‍ വില 15 രൂപ കുറച്ചു, ഡീസലിന് 27 രൂപയും, എന്തുകൊണ്ട് ഇന്ത്യ...

ഇസ്ലാമാബാദ്/ദില്ലി: പാകിസ്താനിലെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം ജനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നു. ഇന്ധന വിലയില്‍ ഗണ്യമായ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ആഗോള എണ്ണവിപണിയില്‍ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് ഗുണം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്.

പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലയെല്ലാം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഈ വേളയില്‍ ഉയരുന്ന മറ്റൊരു ചോദ്യം, എന്തുകൊണ്ട് ഇന്ത്യയില്‍ വില കുറയ്ക്കുന്നില്ല എന്നതാണ്. ഇന്ത്യയുടെ തൊട്ടടുത്ത രാജ്യമായ പാകിസ്താന്‍ കുറച്ചാല്‍ ഇന്ത്യയ്ക്കും കുറച്ചൂടെ എന്നും ചോദിക്കുന്നവരുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

 പെട്രോള്‍ ലിറ്ററിന് 15 രൂപ

പെട്രോള്‍ ലിറ്ററിന് 15 രൂപ

പെട്രോള്‍ ലിറ്ററിന് 15 രൂപ കുറയ്ക്കാനാണ് പാകിസ്താന്‍ സര്‍ക്കാരിന്റെ തീരുമാനം. ഡീസലിന് 27.15 രൂപയും കുറയ്ക്കും. മണ്ണെണ്ണയ്ക്ക് 30 രൂപ കുറയ്ക്കാന്‍ തീരുമാനിച്ചു. അതേസമയം, ലൈറ്റ് ഡീസലിന് ലിറ്ററില്‍ 15 രൂപ കുറയ്ക്കുമെന്നും ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതായി ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

നേരത്തെയുള്ള വില

നേരത്തെയുള്ള വില

നേരത്തെ പെട്രോളിന് പാകിസ്താനില്‍ ഈടാക്കിയിരുന്ന വില 96.58 രൂപയായിരുന്നു. ഇത് 81.58 രൂപയായി കുറഞ്ഞു. ഡീസലിന് 107 രൂപയില്‍ നിന്ന് 80 രൂപയായി കുറഞ്ഞു. മണ്ണെണ്ണയ്ക്ക് 77 രൂപയായിരുന്നു വില. പുതിയ വില 47 രൂപയാണ്. ലൈറ്റ് ഡീസലിന് നേരത്തെ 62 രൂപയായിരുന്നു വില. ഇപ്പോള്‍ 47 രൂപയായി.

ഇന്ത്യന്‍ രൂപയല്ല പാകിസ്താന്‍ രൂപ

ഇന്ത്യന്‍ രൂപയല്ല പാകിസ്താന്‍ രൂപ

ഇന്ത്യന്‍ രൂപയേക്കാള്‍ മൂല്യം കുറഞ്ഞതാണ് പാകിസ്താന്റെ രൂപ. ഒരു ഇന്ത്യന്‍ രൂപ 2.12 പാകിസ്താന്‍ രൂപയ്ക്ക് തുല്യമാണ്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ പാകിസ്താനില്‍ ഒരു ലിറ്റര്‍ പെട്രോള്‍ 38 രൂപയ്ക്ക് ലഭിക്കും. ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ജനങ്ങള്‍ അനുകൂലിച്ചപ്പോള്‍ സാമ്പത്തിക വിദഗ്ധര്‍ ചോദ്യം ചെയ്യുന്നുമുണ്ട്.

ജനങ്ങള്‍ക്ക് ആശ്വാസമാകട്ടെ

ജനങ്ങള്‍ക്ക് ആശ്വാസമാകട്ടെ

കൊറോണ വ്യാപന കാലത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകട്ടെ എന്നു കരുതിയാണ് സുപ്രധാന തീരുമാനം എടുത്തതെന്ന് പാകിസ്താന്‍ ധനമന്ത്രാലയം അറിയിച്ചു. മെയ് ഒന്ന് മുതല്‍ പുതിയ വിലയ്ക്കാണ് പാകിസ്താനില്‍ എണ്ണ വിതരണം ചെയ്യുന്നത്. എന്നാല്‍ എണ്ണവിലയില്‍ കുറവ് വരുത്തിയത് പാകിസ്താനിലെ എണ്ണ കമ്പനികള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

എണ്ണ സംഭരണികള്‍ നിറഞ്ഞു

എണ്ണ സംഭരണികള്‍ നിറഞ്ഞു

പാകിസ്താനിലെ എണ്ണ-വാതക നിയന്ത്രണ അതോറിറ്റി (ഓഗ്ര) വില വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു. ആഗോള തലത്തില്‍ എണ്ണ വില കുത്തനെ കുറയുകയും കൊറോണ വ്യാപനം കാരണം ഉപഭോഗം ഇല്ലാതാകുകയും ചെയ്തതോടെ എണ്ണ സംഭരണികളെല്ലാം നിറഞ്ഞിരിക്കുകയാണ്.

വിമര്‍ശനം ഇങ്ങനെ

വിമര്‍ശനം ഇങ്ങനെ

എണ്ണ വില കുറയ്ക്കുമ്പോള്‍ എല്ലായിപ്പോഴും അവശ്യസാധനങ്ങളുടെ വിലയും കുറഞ്ഞുകൊള്ളണമെന്നില്ലെന്ന് പാകിസ്താനിലെ സാമ്പത്തിക നിരീക്ഷകനായ ഡോ. കൈസര്‍ ബംഗാളി അഭിപ്രായപ്പെട്ടു. വില കുറച്ചാല്‍ ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങും. അതുവഴി ഉപഭോഗം കൂടുമ്പോള്‍ പതിയെ എണ്ണവില കൂട്ടാനുള്ള തന്ത്രമാണ് സര്‍ക്കാര്‍ പയറ്റിയതെന്നും നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

ചോദ്യം ഇങ്ങനെ

ചോദ്യം ഇങ്ങനെ

അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള വിലയിലാണിപ്പോള്‍ ഈടാക്കുന്നത്. ബ്രെന്റ് ക്രൂഡിന് 30 ഡോളറില്‍ താഴെയാണ് വില. 2014ല്‍ ഇന്ത്യയിലെ വില പെട്രോള്‍ ലിറ്ററിന് 60 രൂപയില്‍ താഴെ ആയിരുന്നു. പിന്നെ എന്തുകൊണ്ടാണ് ഈ നിരക്കിലേക്കെങ്കിലും വില കുറയ്ക്കാത്തതെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ കക്ഷികളുടെ നേതാക്കള്‍ ചോദിക്കുന്നു.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

പാകിസ്താനെ പോലെ ഇന്ത്യയെ കണക്കാക്കരുതെന്ന് ബിജെപി വക്താവ് നരേന്ദ്ര തനേജ പറയുന്നു. രണ്ട് സമ്പദ് വ്യവസ്ഥകളും വലിയ അന്തരമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയേക്കാള്‍ ചെറുതാണ് പാകിസ്താന്റെ സാമ്പത്തിക മേഖല. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളുടെ താരതമ്യം ഉചിതമല്ലെന്നും ബിജെപി നേതാക്കള്‍ പറയുന്നു.

വലിയൊരു ഭാഗം നികുതി

വലിയൊരു ഭാഗം നികുതി

ഇന്ത്യയിലെ ഇന്ധനവിലയുടെ വലിയൊരു ഭാഗം നികുതിയാണ്. വില കുറച്ചാല്‍ രാജ്യത്തിന്റെ വരുമാനത്തെ സാരമായി ബാധിക്കും. പ്രത്യേകിച്ചും കൊറോണയുടെ പശ്ചാത്തലത്തില്‍ വരുമാനം കുറഞ്ഞിരിക്കെ, എണ്ണവില കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക രംഗം തകരാന്‍ ഇടയാക്കുമെന്നും വില കുറയ്ക്കുന്നതിനെ എതിര്‍ക്കുന്നവര്‍ പറയുന്നു.

വില കുത്തനെ ഇടിഞ്ഞ സംഭവം

വില കുത്തനെ ഇടിഞ്ഞ സംഭവം

കഴിഞ്ഞ ഏപ്രില്‍ 20ന് അമേരിക്കയിലെ ഇന്ധനവില നെഗറ്റീവ് 40 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. ലോക മാധ്യമങ്ങള്‍ക്ക് പ്രധാന വാര്‍ത്തയായിരുന്നു ഇത്. പക്ഷേ, ഇന്ത്യയില്‍ എണ്ണ വിലയില്‍ കാര്യമായ വിലത്തകര്‍ച്ചയുണ്ടായില്ല. എന്തുകൊണ്ടാണ് ഇന്ത്യയില്‍ വില കുറയ്ക്കാത്തതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുകയുമുണ്ടായി.

ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്..

ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്..

ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണകള്‍ ഒമാന്‍, ദുബായ്, ബ്രെന്റ് ക്രൂഡ് ഇനത്തിലാണ്് വരിക. ഡബ്ല്യുടിഐ അല്ല. വില കുറഞ്ഞത് അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അഥവാ ഡബ്ല്യുടിഐ ക്രൂഡിനാണ്. ഈ എണ്ണ കൂടുതലും ഉപയോഗിക്കുന്നത് അമേരിക്ക, കാനഡ, മെക്‌സിക്കന്‍ മാര്‍ക്കറ്റുകളിലാണ്. ഇന്ത്യയിലേക്ക് എത്തറേ ഇല്ല എന്നതാണ് സത്യം.

83 ശതമാനം ഇറക്കുന്നു

83 ശതമാനം ഇറക്കുന്നു

ഇന്ത്യ വാങ്ങുന്ന എണ്ണയായ ബ്രെന്റ് ക്രൂഡിനും വില കുറഞ്ഞിട്ടുണ്ട്. എന്നാല്‍ പൂജ്യം ഡോളറില്‍ താഴേക്ക് പോയിട്ടില്ല. അഞ്ച് ശതമാനമാണ് ബ്രെന്റ് ക്രൂഡിനുണ്ടായ തകര്‍ച്ച. ഒരു ബാരലിന് 30-35 ഡോളര്‍ എന്ന നിരക്കിലാണ് ബ്രെന്റ് ക്രൂഡ് വില്‍ക്കുന്നത്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്ക് വരുന്ന എണ്ണയ്ക്ക് വന്‍ വിലയിടിവുണ്ടായിട്ടില്ല. ഇന്ത്യയ്ക്ക് ആവശ്യമുള്ളതിന്റെ 83 ശതമാനം എണ്ണയും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+