കുൽഭൂഷണ് അനുകുലമായി പാക് സൈനിക നിയമത്തിൽ ഭേദഗതിയില്ല: റിപ്പോർട്ട് തള്ളി പാകിസ്താൻ
ഇസ്ലാമാബാദ്: പാക് ജയിലിൽ കഴിയുന്ന മുൻ നാവിക സേനാ ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് അനുകൂലമായ നീക്കം നടത്തുമെന്ന റിപ്പോർട്ട് തള്ളി പാകിസ്താൻ. പാക് സൈനിക കോടതി വിധിച്ച വധശിക്ഷക്കെതിരെ സിവിലിയൻ കോടതിയിൽ അപ്പീൽ നൽകാൻ സാധിക്കുന്ന തരത്തിൽ പാകിസ്താൻ സൈനിക നിയമത്തിൽ ഭേദഗതി വരുത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതാണ് പാകിസ്താൻ തള്ളിക്കളഞ്ഞിട്ടുള്ള പാകിസ്താനിൽ നിലവിലുള്ള നിയമപ്രകാരം സിവിലിയൻ കോടതിയിൽ അപ്പീൽ നൽകാനാവില്ല.
പാക് അധീന കശ്മീരിൽ നിന്ന് പിടികൂടിയെന്ന് പാകിസ്താൻ വാദിക്കുന്ന കൂൽഭൂഷണെതിരെ ഭീകരപ്രവർത്തനം, ചാരവൃത്തി എന്നീ കുറ്റങ്ങൾ ചുമത്തി പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. 2017ലാണ് ജാദവിനെതിരെയുള്ള സൈനിക കോടതിയുടെ വിധി പുറത്തുവരുന്നത്.

ഇന്ത്യൻ പ്രതിനിധികൾക്ക് കുൽഭൂഷൺ ജാദവിനെ കാണാൻ അനുമതി നൽകണമെന്നും വധശിക്ഷ പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ത്യയാണ് ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത്. തുടർന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ ഇന്ത്യയ്ക്ക് അനുകുലമായ വിധിയും അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നിന്നുണ്ടായിരുന്നു.
ജാദവിന് പാക് സിവിലിയൻ കോടതിയിൽ അപ്പീൽ നൽകാനുള്ള അവകാശം ലഭ്യമാക്കുന്നതിന് പാകിസ്താൻ കരസേന നിയമത്തിൽ ഭേദഗതി വരുത്തുകയാണെന്നാണ് പാക് മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇക്കാര്യം തള്ളിയാണ് പാകിസ്താൻ രംഗത്തെത്തിയിട്ടുള്ളത്.
ഇന്ത്യൻ ചാരനെന്ന് മുദ്രകുത്തി 2016 മാർച്ചിലാണ് പാക് രഹസ്യന്വേഷണ ഏജൻസിയായ ഐഎസ്ഐ കുൽഭൂഷണെ തടവിലാക്കുന്നത്. 2017ൽ യാദവിന് പാക് സൈനിക കോടതി വധശിക്ഷയും വിധിച്ചു. അതേ സമയം ബിസിനസ് ആവശ്യങ്ങൾക്കായി ഇറാനിലേക്ക് പോയ ജാദവിനെ ബലൂചിസ്താനിൽ വെച്ചാണ് പാകിസ്താൻ തട്ടിക്കൊണ്ടുപോയതെന്ന വാദത്തിലുറച്ച് നിൽക്കുകയാണ് ഇന്ത്യ.












Click it and Unblock the Notifications