ഓര്‍മ്മ, സ്വത്വം, കാലം ; പാട്രിക് മൊദ്യനോ
ജര്‍മ്മനിയുടെ അധിനിവേശകാലത്തിന്റെ ഓര്‍മ്മപ്പെടുത്തലുകള്‍ അക്ഷരങ്ങളാക്കിയ ഫ്രഞ്ച് എഴുത്തുകാരന്‍ പാട്രിക് മൊദ്യനൊയ്ക്ക് സാഹിത്യത്തിനുളള നൊബേല്‍ പുരസ്‌ക്കാരം. ഫ്രാന്‍സിലെ നാസി അധിനിവേശത്തിന്റെ നേര്‍ക്കാഴ്ചകളൊരുക്കിക്കൊണ്ടാണ് സാഹിത്യരംഗത്ത് മൊദ്യനൊ ശ്രദ്ധേയനായത്.
1945 ല്‍ പാരീസിലാണ് മൊദ്യനോയുടെ ജനനം. ഇറ്റലിക്കാരനായ പിതാവും ബെല്‍ജിയം സ്വദേശിയായ മാതാവും അനുഭവിച്ച യുദ്ധസ്മരണകളുടെ തീവ്രത ഉള്‍ക്കൊണ്ടതായിരുന്നു അദ്ദേഹത്തിന്റെ ബാല്യവും കൗമാരവുമെല്ലാം. ലോകമഹായുദ്ധത്തിന്റെ കറുത്ത ഏടുകള്‍ നിറഞ്ഞുനിന്ന ബാല്യകാലസ്മരണകള്‍ എഴുത്തിലും പ്രകടമാണ്.
ഇതിനകം നാല്‍പ്പതിലേറെ പുസ്തകങ്ങള്‍ മൊദ്യനോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1968ല്‍ പുറത്തിറങ്ങിയ ' ലപ്ലാസ് ദെ ലെതോള്‍' ആണ് ആദ്യ നോവല്‍. മിസ്സിങ് പേഴ്‌സണ്‍, റിങ് ഓഫ് റോഡ്‌സ്, വില്ല ട്രിസ്റ്റി, എ ട്രേയ്‌സ് ഓഫ് മലീസ്സ ഹണിമൂണ്‍, ഔട്ട് ഓഫ് ദി ഡാര്‍ക്ക്, ഡോറ ബ്രൂഡര്‍ തുടങ്ങിയവ് ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയ പ്രശസ്ത നോവലുകളാണ്. കുട്ടികള്‍ക്കുവേണ്ടിയുളള തിരക്കഥകളും അദ്ദേഹം രചിച്ചിട്ടുണ്ട്.
ജൂതത്വം, നാസി അധിനിവേശം, അസ്തിത്വനഷ്ടം എന്നിവ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ മിക്കപ്പോഴും കടന്നുവരുന്നുണ്ട്. ഓര്‍മ്മ നഷ്ടപ്പെടുന്ന കുറ്റാന്വേഷകന്റെ കഥ പറയുന്ന' മിസ്സിങ് പേഴ്‌സണ്‍ ' ആണ് മൊദ്യനൊയുടെ ഏറെ ശ്രദ്ധേയമായ കൃതി. വര്‍ത്തമാനകാലത്തെ 'മാര്‍സേല്‍ പ്രൂസ്ത് ' എന്നാണ് സ്വീഡിഷ് അക്കാദമി മൊദ്യാനോയെ വിശേഷിപ്പിച്ചത്. ഫ്രാന്‍സിന് പുറത്ത് അധികം അറിയപ്പെടാത്ത എഴുത്തുകാരനാണ്. തികച്ചും ഏകാന്തമായ ജീവിതം നയിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി. പാരീസില്‍ താമസിക്കുന്ന മൊദ്യനോ വളരെ അപൂര്‍വ്വമായി മാത്രമെ മാധ്യമങ്ങള്‍ക്ക് അഭിമുഖം അനുവദിക്കാറുളളൂ.
കാന്‍ ചലച്ചിത്രമേളയില്‍ 2000ത്തിലും 2012 ലും ജൂറി അംഗമായിരുന്നു. ഓസ്ട്രിയന്‍ സ്റ്റേറ്റ് പ്രൈസ് ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍, പ്രീ മോണ്ടിയല്‍ സിനോദെല്‍ ദൂക, പ്രീ ഗോണ്‍കോര്‍ തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.