നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി പുഷ്പ കമാല്‍ ദഹാല്‍ 'പ്രചണ്ഡ'; പ്രധാനമന്ത്രി കസേരയിൽ മൂന്നാം തവണ
കാഠ്മണ്ഡു: നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയായി യുണൈറ്റഡ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (മാവോയിസ്റ്റ് ) ചെയര്‍മാന്‍ പുഷ്പ കമാല്‍ ദഹാല്‍ പ്രചണ്ഡ. പ്രസിഡണ്ട് ബിദ്യ ദേവി ഭണ്ഡാരി പ്രചണ്ഡയെ പ്രധാനമന്ത്രിയായി നിയമിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 76 ക്ലോസ് 2 പ്രകാരമാണ് പ്രചണ്ഡയെ നേപ്പാള്‍ പ്രധാനമന്ത്രിയായി നിയമിക്കുന്നത് എന്ന് പ്രസിഡണ്ടിന്റെ ഓഫീസ് പുറത്ത് വിട്ട പ്രസ്താവനയില്‍ പറയുന്നു.
രണ്ടോ അതിലധികമോ പാര്‍ട്ടികളുടെ പിന്തുണയില്‍ ഭൂരിപക്ഷം തെളിയിച്ച് പ്രതിനിധി സഭയിലെ ആര്‍ക്കും പ്രധാനമന്ത്രി പദവിയിലേക്ക് അവകാശവാദം ഉന്നയിക്കാമെന്ന് നേരത്തെ പ്രസിഡണ്ട് വ്യക്തമാക്കിയിരുന്നു. അതിനായി ഞായറാഴ്ച വൈകിട്ട് 5 മണി വരെ ആയിരുന്നു പ്രസിഡണ്ട് സമയം കൊടുത്തിരുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 76 ക്ലോസ് 2 പ്രകാരമായിരുന്നു പ്രസിഡണ്ടിന്റെ നടപടി. അനുവദിച്ച സമയത്തിനുളളില്‍ പ്രചണ്ഡ പ്രധാനമന്ത്രി പദവിക്കുളള അവകാശ വാദം ഉന്നയിക്കുകയായിരുന്നു.

പുതിയ പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് നടക്കുമെന്ന് പ്രസിഡണ്ടിന്റെ ഓഫീസ് അറിയിച്ചു. പ്രചണ്ഡയെ പുതിയ പ്രധാനമന്ത്രിയായി നിയമിക്കുന്നതിന് പിന്തുണ അറിയിക്കാന്‍ പ്രസിഡണ്ടിന്റെ ഓഫീസിലേക്ക് പോയത് സിപിഎന്‍-യുഎംഎല്‍ ചെയര്‍മാന്‍ കെപി ശര്‍മ ഒലി, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡണ്ട് രവി ലമിച്ചാനെ, രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി തലവന്‍ രാജേന്ദ്ര ലിംഗ്‌ഡെന്‍ അടക്കമുളള പ്രമുഖ നേതാക്കളാണ്.
275 അംഗ പ്രതിനിധി സഭയില്‍ പ്രചണ്ഡയ്ക്ക് 165 അംഗങ്ങളുടെ പിന്തുണയാണ് ഉളളത്. സിപിഎന്‍-യുഎംഎല്ലിന് 78 അംഗങ്ങളുണ്ട്. സിപിഎന്‍ -എംസിക്ക് 32 അംഗങ്ങളും ആര്‍എസ്പിക്ക് 20 പേരും ആര്‍പിപിക്ക് 14 അംഗങ്ങളും ജെഎസ്പിക്ക് 12 പേരും ജനാമത്തിന് 6 അംഗങ്ങളും നാഗരിക് ഉന്‍മുക്തി പാര്‍ട്ടിക്ക് 3 അംഗങ്ങളുമാണ് പ്രതിനിധി സഭയില്‍ ഉളളത്. പ്രസിഡണ്ടിനെ കാണാന്‍ പോകുന്നതിന് മുന്‍പ് മുന്‍ പ്രധാനമന്ത്രി കൂടിയായ ഒലിയുടെ വസതിയില്‍ വെച്ച് സിപിഎന്‍ - മാവോയിസ്റ്റ് സെന്റര്‍ നേതാക്കളും മറ്റ് ചെറുപാര്‍ട്ടി നേതാക്കളും തമ്മില്‍ നിര്‍ണായക കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ചയില്‍ ആണ് പ്രചണ്ഡയെ പ്രധാനമന്ത്രി ്സ്ഥാനത്തേക്ക് നിര്‍ദേശിക്കാനുളള തീരുമാനമായത്. പ്രധാനമന്ത്രി സ്ഥാനം ഓലിയും പ്രചണ്ഡയും തമ്മില്‍ പങ്കുവെയ്ക്കാനാണ് തീരുമാനം. ആദ്യത്തെ അവസരം പ്രചണ്ഡയ്ക്ക് നല്‍കാനും യോഗത്തില്‍ തീരുമാനമെടുത്തു. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടി നയിക്കുന്ന സഖ്യത്തിനൊപ്പമായിരുന്നു ആദ്യം പ്രചണ്ഡ. എന്നാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണ ലഭിക്കാതിരുന്നതോടെയാണ് പ്രചണ്ഡ ഈ സഖ്യം വിട്ടത്. നേപ്പാളി കോണ്‍ഗ്രസ് പ്രസിഡണ്ട് ഷേര്‍ ബഹാദൂര്‍ ദേബയും പ്രചണ്ഡയും തമ്മില്‍ പ്രധാനമന്ത്രി പദവി ഊഴം വെച്ച് പങ്കിടാന്‍ തീരുമാനമെടുത്തിരുന്നു. എന്നാല്‍ ആദ്യത്തെ അവസരം തനിക്കെന്ന് ദേബ നിലപാട് എടുത്തതോടെയാണ് പ്രചണ്ഡ സഖ്യം വിട്ടത്.
ഇത് മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാള്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്. 1954 ഡിസംബര്‍ 11ന് കാസ്‌കി ജില്ലയിലെ ധികുര്‍പൊഖാരിയില്‍ ജനിച്ച 68കാരനായ പ്രചണ്ഡ 13 വര്‍ഷക്കാലം ഒളിവില്‍ ആയിരുന്നു. സിപിഎന്‍-മാവോയിസ്റ്റ് സമാധാനത്തിന്റെ വഴിയിലേക്ക് വന്നതോടെയാണ് പ്രചണ്ഡ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നത്. 1996 മുതല്‍ 2006 വരെ നീണ്ട് നിന്ന പ്രചണ്ഡ നയിച്ച സായുധ സമരം 2006 നവംബറിലെ സമാധാന കരാറോട് കൂടിയാണ് അവസാനിച്ചത്.












Click it and Unblock the Notifications