Qatar Crisis : ഗൾഫ് പൊട്ടിത്തെറിയിലേക്ക്... ഖത്തറിലുള്ള എല്ലാ വിശ്വാസവും പോയി, എല്ലാ വഴികളും നോക്കി?
ദുബായ്: ഖത്തര്‍ പ്രതിസന്ധി അതിരൂക്ഷമായ ഘട്ടങ്ങളിലേക്ക് നീങ്ങുന്നതായി സൂചന. സൗദി സഖ്യ രാജ്യങ്ങള്‍ ഇനി എന്ത് ചെയ്യും എന്നാണ് അറിയേണ്ടത്. ഖത്തറിലുള്ള എല്ലാ വിശ്വാസവും നഷ്ടമായി എന്നാണ് യുഎഇ പറയുന്നത്.
ജൂണ്‍ അഞ്ചിനായിരുന്നു അപ്രതീക്ഷിതമായി സൗദി അറേബ്യയും ബഹ്‌റൈനും യുഎഇയും ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ ഈ രാഷ്ട്രങ്ങള്‍ ഖത്തറിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് കുവൈത്ത് അമീറിന്റെ നേതൃത്വത്തില്‍ പലവട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലപ്രാപ്തിയില്‍ എത്തിയില്ല. സൗദി സഖ്യരാജ്യങ്ങള്‍ക്ക് ഖത്തറിലുള്ള വിശ്വാസം നഷ്ടപ്പെട്ട സ്ഥിതിക്ക് ഇനി എന്തായിരിക്കും സംഭവിക്കുക?
വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഖത്തര്‍
തങ്ങളുടെ വിദേശ നയത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി വ്യക്തമാക്കിയിരുന്നു. സൗദി സഖ്യരാജ്യങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പൂര്‍ണമായും നിരാകരിക്കുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഖത്തറിന്റെ നിലപാട്.
വിശ്വാസം പൂര്‍ണമായും നഷ്ടപ്പെട്ടു
ഖത്തറിലുള്ള വിശ്വാസം തങ്ങള്‍ക്ക് പൂര്‍ണമായും നഷ്‌പ്പെട്ടു എന്നാണ് ഇപ്പോള്‍ യുഎഇ പറയുന്നത്. യുഎഇയുടെ റഷ്യന്‍ അംബാസഡറും നയതന്ത്ര വിദഗ്ധനും ആയ ഒമര്‍ സെയ്ഫ് ഗോബസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരിശോധനാ സംവിധാനം വേണം
ഖത്തറുമായി തുടര്‍ന്നുപോകാന്‍ സാധ്യമല്ലെന്ന് രീതിയില്‍ ആണ് പ്രതികരണങ്ങള്‍ വരുന്നത്. അല്ലാത്ത പക്ഷം, ഖത്തര്‍ തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ഒരു സ്ഥിരം പരിശോധന സംവിധാനം ഏര്‍പ്പെടുത്തണം എന്നാണ് ഉയരുന്ന ആവശ്യം.
കാലങ്ങളായുള്ള ചര്‍ച്ച
ഒറ്റ ദിവസം കൊണ്ട് പൊട്ടിപ്പുറപ്പെട്ടതല്ല ഈ പ്രതിസന്ധി എന്നാണ് യുഎഇ പറയുന്നത്. ഖത്തര്‍ തീവ്രവാദ സംഘങ്ങള്‍ക്ക് പണം നല്‍കുന്നത് സംബന്ധിച്ച ആരോപണങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ട്. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന ഖത്തര്‍ പറയുമ്പോള്‍, തങ്ങള്‍ അത് വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് യുഎഇ അംബാസഡര്‍ പറയുന്നത്.
സൈനിക നടപടി ഉദ്ദേശിക്കുന്നില്ല
എന്തൊക്കെ വന്നാലും ഖത്തറിന് നേര്‍ക്ക് ഒരു സൈനിക നടപടി തങ്ങള്‍ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ബാഹ്യമായ ഇടപെടലിലൂടെ ഭരണമാറ്റം ഉണ്ടാക്കാനും തങ്ങള്‍ ആഗ്രഹിക്കുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്.
ഖത്തര്‍ അമീര്‍ മാറിയാല്‍
ആഭ്യന്തരമായി തന്നെ അധികാര മാറ്റം ഖത്തറില്‍ പലപ്പോഴും സംഭവിച്ചിട്ടുള്ളതാണ്. അത്തരത്തില്‍ ഒരു മാറ്റത്തിലൂടെ ഖത്തര്‍ അമീറിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയാല്‍ യുഎഇ അതിനെ സ്വാഗതം ചെയ്യും എന്ും ഒമര്‍ സെയ്ഫ് ഗോബസ് പറയുന്നുണ്ട്.
ഖത്തറിലെ ജനങ്ങള്‍ തീരുമാനിക്കട്ടെ
ഖത്തറിലെ ജനങ്ങളും രാജകുടുംബവും ആണ് അധികാര മാറ്റം സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് എന്നും യുഎഇ അംബാസഡര്‍ പറയുന്നു. ഖത്തറിന്റെ വിദേശ നയം മാത്രമാണ് പ്രശ്‌നം എന്ന സൂചനയാണ് ഇതിലൂടെ നല്‍കുന്നത്.
തുര്‍ക്കിയാണ് സൈനിക വത്കരിക്കുന്നത്
ഗള്‍ഫ് പ്രതിസന്ധിയെ സൈനിക വത്കരിക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഗോബസ് പറയുന്നുണ്ട്. തുര്‍ക്കിയാണ് പ്രശ്‌നത്തെ സൈനിക വത്കരിക്കുന്നത് എന്ന ആക്ഷേപവും അദ്ദേഹം ഉയര്‍ത്തി.
അവസാന വരിവരെ എത്തി
സ്ഥിതിഗതികള്‍ എങ്ങനെ മെച്ചപ്പെടുത്താം എന്ന കാര്യത്തില്‍ ചര്‍ച്ചകളുടെ നെല്ലിപ്പടി വരെ എത്തിക്കഴിഞ്ഞു എന്നാണ് തങ്ങള്‍ കരുതുന്നത് എന്നും യുഎഇ അംബാസഡര്‍ പറഞ്ഞു. തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് സംബന്ധിച്ച് തങ്ങളുയര്‍ത്തുന്ന എതിര്‍പ്പ് കാലങ്ങളായി ഖത്തറിന് അറിയാം എന്നും അദ്ദേഹം പറഞ്ഞു.
കരാറുകള്‍ ഗുണമുണ്ടാക്കില്ല
എന്തെങ്കിലും കരാറില്‍ ഒപ്പിട്ടുകൊണ്ട് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ലെന്നും യുഎഇ കരുതുന്നു. മുമ്പ് ഖത്തര്‍ ഒപ്പിട്ട കരാറുകള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നാണ് ആരോപണം. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനം ഉണ്ടാക്കിയേ പറ്റൂ എന്നാണ് ആവശ്യം.
പൊളിറ്റിക്കല്‍ ഇസ്ലാം
ഖത്തര്‍ പിന്തുണയ്ക്കുന്നത് ഇസ്ലാം മതത്തെ അല്ലെന്നും പൊളിറ്റിക്കല്‍ ഇസ്ലാമിനെ ആണെന്നും ആണ് യുഎഇയുടെ ആരോപണം. ഇതുവഴി ലാഭമുണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും ആരോപിക്കുന്നുണ്ട്.