ഖത്തറിലെ അട്ടിമറിയും തുര്‍ക്കി സൈന്യവും; സൗദിയുടെ പിന്നാമ്പുറ കളികള്‍!! എന്താണ് യാഥാര്‍ഥ്യം
ഖത്തര്‍ അമീറിന് അപായം വരുത്താനോ അദ്ദേഹത്തെ അട്ടിമറിക്കാനോ നീക്കമുണ്ടായാല്‍ ശക്തമായി നേരിടാനും തുര്‍ക്കി സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ.
റിയാദ്/ദോഹ: ഖത്തറിലെ അമീര്‍ തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദിയും യുഎഇയും ചേര്‍ന്ന് ശ്രമിച്ചുവെന്ന വാര്‍ത്ത വന്നത് അടുത്തിടെയാണ്. പ്രതിസന്ധി നേരിട്ടപ്പോള്‍ ഖത്തര്‍ അമീറിനും കൊട്ടാരത്തിനും സംരക്ഷണം കൊടുത്തത് തുര്‍ക്കി സൈന്യമാണ് എന്നായിരുന്നു വാര്‍ത്ത. തുര്‍ക്കിയിലെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് ആഗോള മാധ്യമങ്ങളും നല്‍കിയത്. എന്നാല്‍ എന്താണ് ജൂണ്‍ അഞ്ചിന് രാത്രി ദോഹയില്‍ സംഭവിച്ചത്. തുര്‍ക്കി സൈന്യത്തില്‍ നിന്നുള്ള ഒരു സംഘം അമീറിന്റെ കൊട്ടാരം വളഞ്ഞത് എന്തിനാണ്. സൗദി രഹസ്യമായി ചില നീക്കങ്ങള്‍ നടത്തിയെന്ന വാര്‍ത്തകളിലെ വിവരങ്ങള്‍ക്ക് പിന്നിലുള്ള സത്യം എന്താണ്. ഖത്തറും സൗദിയും തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണിപ്പോള്‍...
പ്രേതപ്പേടിയില്‍ ഒരു ഗ്രാമം; വെള്ള സാരിയുടുത്ത് അര്‍ധരാത്രിയില്‍!! ദാരുണമായ കൊലപാതകം
അട്ടിമറി ശ്രമം
ഖത്തറില്‍ അട്ടിമറി ശ്രമം നടത്തുവെന്ന വാര്‍ത്തകള്‍ ഖത്തര്‍ ഭരണകൂടം നിഷേധിച്ചു. അങ്ങനെ ഒരു ശ്രമം ദോഹയില്‍ നടന്നിട്ടില്ലെന്ന് അങ്കാറയിലെ ഖത്തര്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അപ്പോള്‍ എന്തിനാണ് തുര്‍ക്കി സൈന്യം ദോഹയിലെ അമീറിന്റെ കൊട്ടാരം വളഞ്ഞതും സംരക്ഷണം നല്‍കിയതും.
ജൂണ്‍ അഞ്ചിന്
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമം നടന്നുവെന്നായിരുന്നു വാര്‍ത്ത. ഇത് തീര്‍ത്തും തെറ്റാണെന്ന് ഖത്തര്‍ എംബസയുടെ പ്രസ്താവനയില്‍ പറയുന്നു.
തുര്‍ക്കി ഭരണകൂടം
ജിസിസി രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുര്‍ക്കി ഭരണകൂടം ആത്മാര്‍ഥമായി ശ്രമിച്ചിട്ടുണ്ടെന്നത് സത്യമാണ്. എന്നാല്‍ ദോഹയിലെ താവളത്തിലുള്ള തുര്‍ക്കി സൈന്യം ഖത്തര്‍ അമീറിന് സംരക്ഷണം നല്‍കി എന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണ്. തുര്‍ക്കി സൈന്യത്തോട് ഖത്തര്‍ സഹായം അഭ്യര്‍ഥിച്ചുവെന്ന വിവരങ്ങളും തെറ്റാണെന്നും ഖത്തര്‍ എംബസി വ്യക്തമാക്കി.
കുവൈത്തുമുണ്ട്
തുര്‍ക്കി മാത്രമല്ല, കുവൈത്തും ജിസിസിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഖത്തറിനെ സഹായിക്കുന്നതില്‍ തുര്‍ക്കി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാല്‍ തുര്‍ക്കി സൈന്യത്തെ സഹായത്തിന് വിളിച്ചുവെന്നതും തുര്‍ക്കി സൈന്യം കൊട്ടാരം വളഞ്ഞുവെന്നതും ശരിയല്ലെന്നു ഖത്തര്‍ പ്രതികരിച്ചു.
സൗദി അറേബ്യയുടെ പ്രതികരണം
തുര്‍ക്കിയിലെ സൗദി അറേബ്യന്‍ എംബസിയും സമാനമായ രീതിയില്‍ തന്നെയാണ് പ്രതികരിച്ചത്. തുര്‍ക്കിയിലെ മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്ത തെറ്റാണ്. അടിസ്ഥാന രഹിതമായ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ വന്നതെന്നും ഖത്തര്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ സൗദി അറേബ്യ ശ്രമിച്ചിട്ടില്ലെന്നും എംബസി വിശദീകരിച്ചു.
വിവരം ലഭിച്ചത് ഇങ്ങനെ
തുര്‍ക്കിയിലേയും ഖത്തറിലെയും ഭരണകൂടവുമായി അടുത്ത ബന്ധമുള്ളവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ എന്ന് വിശദീകരിച്ചാണ് തുര്‍ക്കി മാധ്യമപ്രവര്‍ത്തകന്‍ മുഹമ്മദ് അജത് ഖത്തറിലെ അട്ടിമറി ശ്രമം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. യനി സഫാക്ക് എന്ന തുര്‍ക്കി പത്രത്തിലാണ് അദ്ദേഹം വാര്‍ത്ത നല്‍കിയത്. ഖത്തറിനെതിരേ മേഖലയിലെ പ്രബല രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നടന്ന സംഭവങ്ങള്‍ ലേഖകന്‍ പറയുന്നത് ഇങ്ങനെ-
രാഷ്ട്രീയ അട്ടിമറി
പശ്ചിമേഷ്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറിക്കാണ് അന്ന് ഖത്തര്‍ സാക്ഷിയാകേണ്ടിയിരുന്നതെന്ന് മുഹമ്മദ് അജത് പറയുന്നു. ഖത്തര്‍ അമീറിനെ അട്ടിമറിക്കാനായിരുന്നു അന്ന് ശ്രമം നടന്നത്. എന്നാല്‍ തുര്‍ക്കി സൈന്യം എല്ലാവിധ പിന്തുണയും ഖത്തര്‍ അമീറിന് നല്‍കി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുടെ വസതിക്ക് സുരക്ഷ ഒരുക്കിയതും തുര്‍ക്കി സൈന്യമായിരുന്നുവെന്നും പത്രത്തില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.
പുറത്തുനിന്നുള്ളവര്‍
ഖത്തറിലെ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രമുഖരും അട്ടിമറിക്ക് കൂട്ടുനിന്നിരുന്നില്ല. പുറത്തുനിന്നുള്ള ശക്തികളാണ് അമീറിനെ പുറത്താക്കാന്‍ ശ്രമിച്ചത്. ഈ വിവരം തുര്‍ക്കിക്ക് ലഭിച്ച ഉടനെ ഖത്തറിലെ തുര്‍ക്കി സൈന്യത്തിന് നിര്‍ദേശങ്ങള്‍ കൈമാറികൊണ്ടിരുന്നു. അമീറിനും ഭരണകൂടത്തിനും വേണ്ട എല്ലാ സുരക്ഷയും ഒരുക്കണമെന്നായിരുന്നു നിര്‍ദേശം- റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
രണ്ട് കാര്യങ്ങള്‍
ഖത്തറിന്റെ പരമാധികാരം സംരക്ഷിപ്പെടണം, സുരക്ഷ നിലനിര്‍ത്തണം എന്നീ രണ്ട് കാര്യങ്ങളാണ് തുര്‍ക്കിയില്‍ നിന്ന് ദോഹയിലെ സൈനിക താവളത്തിന് ലഭിച്ച നിര്‍ദേശം. ഖത്തര്‍ അമീറിനെ ഒന്നും ചെയ്യാന്‍ ശത്രുക്കള്‍ക്ക് സാധിക്കാത്ത വിധമുള്ള സുരക്ഷ തുര്‍ക്കി സൈന്യം നല്‍കിയത്. 200 തുര്‍ക്കി സൈനികരാണ് അമീറിന്റെ വസതിക്ക് പുറത്ത് നിമിഷ നേരങ്ങള്‍ കൊണ്ട് വലയം തീര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമ സേനാ വിമാനങ്ങള്‍
ഖത്തര്‍ അമീറിന് അപായം വരുത്താനോ അദ്ദേഹത്തെ അട്ടിമറിക്കാനോ നീക്കമുണ്ടായാല്‍ ശക്തമായി നേരിടാനും തുര്‍ക്കി സൈന്യത്തിന് നിര്‍ദേശം ലഭിച്ചിരുന്നുവത്രെ. തുര്‍ക്കി വ്യോമ സേനയുടെ വിമാനങ്ങള്‍ എന്ത് നടപടിക്കും തയ്യാറാക്കി നിര്‍ത്തിയിരുന്നു. ഇരുരാജ്യങ്ങളിലെയും സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചാണ് വിവരങ്ങള്‍ പുറത്തുവിടുന്നതെന്നും അജത് എഴുതുന്നു.
ഫോണില്‍ ബന്ധപ്പെട്ടു
ഉപരോധം പ്രഖ്യാപിച്ച ഉടനെ ഖത്തര്‍ അമീര്‍ ശൈഖ് തമീം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ ഫോണില്‍ വിളിച്ചിരുന്നുവത്രെ. ഖത്തര്‍ പ്രതിസന്ധിയിലാണെന്നും രക്ഷിക്കണമെന്നുമായിരുന്നു അമീറിന്റെ ആവശ്യം. എന്തുവില കൊടുത്തും ഖത്തറിനൊപ്പം നില്‍ക്കുമെന്ന് ഉര്‍ദുഗാന്‍ ഉറപ്പ് നല്‍കുകയും ചെയ്തുവത്രെ. സൗദിയുടെയും യുഎഇയുടെയും ഭാഗത്ത് നിന്ന് തന്നെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ അമീര്‍ ഉര്‍ദുഗാനെ സംഭാഷണത്തിനിടെ അറിയിച്ചു. തുര്‍ക്കി വിഷയത്തില്‍ ഇടപെടണമെന്നും അമീര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ദോഹയിലെ തുര്‍ക്കി സൈന്യത്തിന് അങ്കാറയില്‍ നിന്ന് വിവരം കൈമാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.