ആലിബാബ സ്ഥാപകൻ ജാക്ക് മായെ കാണാനില്ല: ചൈനീസ് സർക്കാരിനെതിരായ വിമർശനത്തിന് പിന്നാലെ, അഭ്യൂഹങ്ങൾ ഇങ്ങനെ..
ബെയ്ജിംഗ്: ആലിബാബ സ്ഥാപകനും ചൈനീസ് ബില്യണയറുമായ ജാക്ക് മായെ കാണാനില്ലെന്ന് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജാക്ക് മാ ഒരു പൊതുവേദിയിൽപ്പോലും അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ല. ചൈനീസ് സർക്കാരിനെതിരെ വിമർശനമുന്നയിച്ചതിനെ തുടർന്ന് ജാക്ക് മായുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്ന ആന്റ് ഗ്രൂപ്പ് സർക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇതിനിടെയാണ് ജാക്ക് മായെ കാണാനില്ലെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നത്.
Recommended Video
ചൈനീസ് സർക്കാർ പുത്തൻ ആശയങ്ങളെ നിരുത്സാഹപ്പെടുത്തുന്ന നിലപാട് സ്വീകരിക്കുന്നുവെന്ന ജാക്ക് മായുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ചൈനയിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ് മാ, യുഎന്നിനും ആഗോള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുമായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ചൈനയുടെ ആഗോള പ്രതിച്ഛായ തന്നെ മെച്ചപ്പെടുത്താൻ സഹായിച്ചിരുന്നു.

സംഭവിച്ചതെന്ത്?
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ നിന്ന് ജാക്ക് മാ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ആഫ്രിക്കൻ ബിസിനസ് ഹീറോസ് എന്ന ജാക്ക് മായുടെ ടിവി പരിപാടിയിൽ നിന്ന് അദ്ദേഹം വിട്ടുനിന്നതും സംശയങ്ങൾക്ക് വഴിവെച്ചിരുന്നു. ആഫ്രിക്കൻ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ടാലന്റ് ഷോ ജാക്ക് മായുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഈ പരിപാടിയിൽ നിന്ന് ജാക്ക് മാ വിട്ടുനിന്നതോടെയാണ് അദ്ദേഹത്തെ കാണാതായതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കാൻ ആരംഭിച്ചത്. ആലിബാബയുടെ ജഡ്ജിംഗ് പാനൽ അംഗമായിരുന്ന അദ്ദേഹത്തെ നവംബറിൽ താൽക്കാലികമായി മാറ്റിയതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ആലിബാബ വെബ്സൈറ്റിൽ നിന്നും ജാക്ക്മായുടെ ചിത്രം നീക്കിയിട്ടുണ്ട്.

വിവാദ പ്രസംഗം
ജാക്ക് മാ കഴിഞ്ഞ ഒക്ടോബറിലാണ് ചൈനീസ് സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. ചൈനയിലെ നിയന്ത്രണ സംവിധാനം നവീന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടല്ല സ്വീകരിക്കുന്നതെന്നും അതിനെ ശ്വാസം മുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമായിരുന്നു വിമർശനം. ഇത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഒക്ടോബർ 24ന് ഷാങ്ഹായിയിൽ വെച്ചായിരുന്നു ജാക്ക് മായുടെ വിവാദ പ്രസംഗം പുറത്തുവരുന്നത്.

പ്രകോപനപരം
വ്യാവസായിക യുഗത്തിന്റെ പാരമ്പര്യമാണ് ഇന്നത്തെ സമ്പത്ത് വ്യവസ്ഥയെന്ന് മാ പ്രസംഗത്തിൽ പറഞ്ഞു. "അടുത്ത തലമുറയ്ക്കും യുവജനങ്ങൾക്കുമായി ഞങ്ങൾ പുതിയൊരു സമ്പദ് വ്യവസ്ഥ സ്ഥാപിക്കണം. നിലവിലെ വ്യവസ്ഥ പരിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ അധികാരത്തിനെതിരായ ആക്രമണമായി ജാക്ക് മായുടെ വിമർശനങ്ങളെ വീക്ഷിച്ച ചൈനീസ് സർക്കാരിനെ പ്രസംഗം പ്രകോപിപ്പിക്കുകയും മായുടെ ബിസിനസ്സ് നീക്കങ്ങളെ അസാധാരണമായി അടിച്ചമർത്തുകയും ചെയ്തുിരുന്നു.

സർക്കാർ നീക്കം
വിവാദ പ്രസംഗത്തിന് പിന്നാലെ നവംബറിൽ ചൈനീസ് ഉദ്യോഗസ്ഥർ ജാക്ക് മായെ ശാസിക്കുകയും പ്രസിഡന്റ് ജിൻപിങ്ങിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരം 37 ബില്യൺ ഡോളർ ബ്ലോക്ക്ബസ്റ്റർ തന്റെ ആന്റ് ഗ്രൂപ്പിന്റെ ഓഫർ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു. മായുടെ ഫിനാൻഷ്യൽ ടെക് കമ്പനിയായ ആന്റ് ഗ്രൂപ്പിനോട് അതിന്റെ പ്രവർത്തനങ്ങൾ കുറയ്ക്കാൻ ചൈന ഉത്തരവിട്ടിരുന്നു.












Click it and Unblock the Notifications