റിയാദില്‍ വന്‍ സ്‌ഫോടനം; സൗദി അറേബ്യയിലേക്ക് മിസൈല്‍ ആക്രമണം, പുകയില്‍ മുങ്ങി തലസ്ഥാനം
സൗദി നേതൃത്വങ്ങള്‍ കൊട്ടാരത്തില്‍ ഒരുമിച്ച് ചേരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയത്.
Recommended Video
റിയാദ്: സൗദി അറേബ്യയെ വിറപ്പിച്ച് തലസ്ഥാനമായ റിയാദില്‍ ശക്തമായ സ്‌ഫോടനം. റിയാദിനെ ലക്ഷ്യമിട്ട് മിസൈല്‍ വന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള അല്‍ അറബിയ്യ ചാനലാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടത്. തൊട്ടുപിന്നാലെ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കി. സൗദി തലസ്ഥാനം പുകയില്‍ നിറഞ്ഞുവെന്ന് റോയിട്ടേഴ്‌സ് വാര്‍ത്തയില്‍ പറയുന്നു. ബാലസ്റ്റിക് മിസൈലാണ് റിയാദിലേക്ക് എത്തിയത്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയും ഇക്കാര്യം ശരിവച്ചു. യമനിലെ ഹൂഥികളാണ് മിസൈല്‍ ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മിസൈല്‍ തലസ്ഥാനത്ത് പതിക്കുന്നതിന് മുമ്പ് തന്നെ തകര്‍ക്കുകയായിരുന്നു സൈന്യം. ലഭ്യമാകുന്ന വിവരങ്ങള്‍ ഇങ്ങനെ...
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരേ മഞ്ജുവാര്യര്‍ നല്‍കിയ മൊഴി പുറത്ത്
മോദിയെ വീട്ടിലേക്ക് ക്ഷണിക്കാനിരുന്നതാ: സമ്മാനം നല്‍കാനും പദ്ധതിയിട്ടിരുന്നെന്ന് ഷീലാ കണ്ണന്താനം
ബാലസ്റ്റിക് മിസൈല്‍
ഹൂഥി വിമതര്‍ റിയാദിലേക്ക് തൊടുത്തുവിട്ട ബാലസ്റ്റിക് മിസൈല്‍ സൗദി സൈന്യം തകര്‍ക്കുകയായിരുന്നു. വ്യോമ സേന മിസൈല്‍ വെടിവച്ചിട്ടിടുകയായിരുന്നുവത്രെ. സൗദി സഖ്യ സേന ഇക്കാര്യം ശരവിച്ചു. ആക്രമണമുണ്ടായെന്നും മിസൈല്‍ തകര്‍ത്തുവെന്നും അവര്‍ അറിയിച്ചു.
തെക്കന്‍ മേഖല
റിയാദിന്റെ തെക്കന്‍ മേഖലയില്‍ വച്ചാണ് മിസൈല്‍ തകര്‍ത്തത്. റിയാദിനെ ലക്ഷ്യമിട്ട് മിസൈല്‍ ആക്രമണം നടത്തിയെന്ന് ഹൂഥികളും വ്യക്തമാക്കി. വോള്‍ക്കാനോ 2-എച്ച് മിസൈല്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഹൂഥികള്‍ അറിയിച്ചു.
അല്‍ യമാമ കൊട്ടാരം
ഹൂഥി വക്താവ് ട്വിറ്ററിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത്. അല്‍ യമാമ കൊട്ടാരം ആക്രമിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി. സൗദി നേതൃത്വങ്ങള്‍ കൊട്ടാരത്തില്‍ ഒരുമിച്ച് ചേരുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഹൂഥികള്‍ മിസൈല്‍ ആക്രമണം നടത്തിയത്.
ശക്തമായ സ്‌ഫോടന ശബ്ദം
ശക്തമായ സ്‌ഫോടന ശബ്ദം കേട്ടെന്ന് പരിസരവാസികളും പറഞ്ഞു. മിസൈല്‍ ആകാശത്ത് വച്ച് തകര്‍ത്തതിനെ തുടര്‍ന്നാണ് സ്‌ഫോടന ശബ്ദം കേട്ടതെന്നാണ് കരുതുന്നത്. സ്‌ഫോടന ശബ്ദം കേട്ട സ്ഥലത്ത് പുക നിറഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പങ്കുവച്ചു.
നാശനഷ്ടങ്ങള്‍
നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. അല്‍ അറബിയ്യയും റോയിട്ടേഴ്‌സും നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. അടുത്തിടെയായി തുടര്‍ച്ചയായ ആക്രമണങ്ങളാണ് റിയാദിന് നേരെയുണ്ടാകുന്നത്. ഹൂഥികള്‍ ഇറാന്‍ നല്‍കിയ മിസൈലുകളാണ് ഉപയോഗിക്കുന്നതെന്നാണ് സൗദിയുടെ ആരോപണം.
വിമാനത്താവളം വരെ എത്തി
ഒരു തവണ തലസ്ഥാനത്തെ വിമാനത്താവളം വരെ എത്തിയ മിസൈല്‍ കണ്ട് സൗദി ഭരണകൂടം ആശങ്കപ്പെട്ടിരുന്നു. ഇത്രയും ദൂരത്തേക്ക് അയക്കാന്‍ സാധിക്കുന്ന അത്യാധുനിക മിസൈല്‍ യമനിലെ ഹൂഥികള്‍ക്ക് എവിടെ നിന്ന് കിട്ടി എന്നതായിരുന്നു എല്ലാവരുടെയും ചോദ്യം. ഉത്തരത്തിന് വേണ്ടി പ്രത്യേക അന്വേഷണമൊന്നും നടത്തിയില്ല. സൗദി അറേബ്യയും അമേരിക്കയും പ്രഖ്യാപിച്ചു എല്ലാത്തിനും പിന്നില്‍ ഇറാനാണെന്ന്.
തെളിഞ്ഞില്ല
ഐക്യരാഷ്ട്രസഭ സൗദി അറേബ്യയുടെയും അമേരിക്കയുടെയും ആരോപണം സംബന്ധിച്ച വിശദമായി പരിശോധിച്ചിരുന്നു. ഇതില്‍ നിന്ന് വ്യക്തമായത് ആരോപണം പൂര്‍ണമായി ശരിയാണെന്ന് പറയാന്‍ സാധിക്കില്ലെന്നാണ്. യമനിലെ ഹൂഥികള്‍ക്ക് മിസൈല്‍ കൈമാറിയത് വിദേശ ശക്തിയാണെന്ന സംശയവും അന്വേഷണ സംഘം പ്രകടിപ്പിച്ചിട്ടുണ്ട്.
സ്വന്തമായി നിര്‍മിച്ചതോ
സ്വന്തമായി ഹൂഥികള്‍ നിര്‍മിച്ചതാകാം. അല്ലെങ്കില്‍ വിദേശ ശക്തികള്‍ കൈമാറിയതാകാം. എങ്കിലും ഇറാന് ബന്ധമുണ്ടെന്ന് പറയാന്‍ സാധിക്കില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ അന്വേഷണ സംഘം കരുതുന്നു. ഇറാന്റെ മിസൈലുകള്‍ ഐക്യരാഷ്ട്ര സഭാ സംഘത്തിന് നന്നായറിയാം. പക്ഷേ, സൗദിയില്‍ പതിച്ച മിസൈലുകള്‍ ഇറാന്റെതാണെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഇറാന്റെ മിസൈല്‍ തന്നെയാണെന്ന് അമേരിക്കയുടെ യുഎന്‍ പ്രതിനിധി കഴിഞ്ഞദിവസം പത്രസമ്മേളനത്തിലും ആവര്‍ത്തിച്ചു.
വിശദമായ പഠനം വേണം
എന്നാല്‍ യുഎന്‍ അന്വേഷണ സംഘത്തിന് ഇക്കാര്യത്തില്‍ സംശയം തീര്‍ന്നിട്ടില്ല. ഇറാന്‍ ഹൂഥികള്‍ക്ക് മിസൈല്‍ കൈമാറിയെന്ന് കരുതാന്‍ വയ്യെന്നാണ് അവര്‍ സൂചിപ്പിക്കുന്നത്. എങ്കിലും അമേരിക്കയുടെയും സൗദിയുടെയും ആരോപണം സംബന്ധിച്ച് വിശദമായ പഠനം നടത്തുമെന്നും അന്വേഷണ സംഘം സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
രണ്ട് മിസൈലുകള്‍
ജൂലൈ 22നും നവംബര്‍ നാലിനുമാണ് ഇതിനു മുമ്പ് സൗദി അറേബ്യന്‍ സൈന്യത്തെ ഞെട്ടിച്ചുകൊണ്ട് പ്രധാന നഗരങ്ങളിലേക്ക് ഹൂഥികള്‍ മിസൈല്‍ തൊടുത്തുവിട്ടത്. നാശനഷ്ടം വരുത്തുന്നതിന് മുമ്പ് തന്നെ സൈന്യം എല്ലാ മിസൈലുകളും തകര്‍ത്തിരുന്നു. ഒരുതവണ മിസൈല്‍ പ്രതിരോധ കവചവും മിസൈല്‍ നിര്‍വീര്യമാക്കി. അതിര്‍ത്തിയില്‍ പതിക്കുന്ന മിസൈലുകള്‍ക്ക് പുറമെയാണ് റിയാദിലേക്കും മിസൈല്‍ ആക്രമണമുണ്ടാകുന്നത്.
ഹൂഥികളെ ഉപയോഗിച്ച്
രണ്ട് സംഭവത്തിന് പിന്നിലും ഇറാനാണെന്നും ഹൂഥികളെ ഉപയോഗിച്ച് ഇറാന്‍ സൗദിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നുമായിരുന്നു സൗദിയുടെ ആരോപണം. എന്നാല്‍ മിസൈല്‍ പതിച്ച സ്ഥലങ്ങളില്‍ യുഎന്‍ സംഘം പരിശോധന നടത്തി. ഇവിടുന്ന് ശേഖരിച്ച സാംപിളുകള്‍ വിശദമായി പരിശോധിച്ചു.
സാങ്കേതിക വിദ്യ
മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മിച്ച മിസൈലുകളല്ല യമനില്‍ നിന്ന് വന്നത് എന്നാണ് പരിശോധനയില്‍ തെളിഞ്ഞത്. അവര്‍ തന്നെ നിര്‍മിച്ചതാകുമെന്നാണ് കരുതുന്നത്. കൂടുതല്‍ വ്യക്തത വരണമെങ്കില്‍ വിശദമായ പരിശോധന ആവശ്യമാണെന്നും യുഎന്‍ സെക്രട്ടറി ജനറലിന് നല്‍കിയ റിപ്പോര്‍ട്ടില്‍ അന്വഷണ സംഘം വ്യക്തമാക്കി.
രക്ഷാസമിതിയില്‍ വച്ചു
ഐക്യരാഷ്ട്ര സഭ ഇറാനെതിരേ ചുമത്തിയ ഉപരോധവും നിയന്ത്രണവും സംബന്ധിച്ച് പരിശോധിക്കുന്ന സംഘം തന്നെയാണ് സൗദിയില്‍ പതിച്ച മിസൈലിനെ പറ്റിയും പരിശോധിച്ചത്. ഇവര്‍ സെക്രട്ടറി ജനറലിന് നല്‍കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് റോയിട്ടേഴ്സ് ആണ് വാര്‍ത്ത നല്‍കിയത്. റിപ്പോര്‍ട്ട് യുഎന്‍ രക്ഷാസമിതിയില്‍ വച്ചു. ഈ സമയമാണ് ഗുട്ടറസ് ഇറാനല്ല സംഭവത്തിന് പിന്നിലെന്ന് സൂചിപ്പിച്ചത്. കൃത്യമായി ഇക്കാര്യത്തില്‍ മറുപടി പറയണമെങ്കില്‍ വിശദമായ പഠനത്തിന് ശേഷമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക പറയുന്നത്
യമനുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സഭ ഇറക്കിയ പ്രമേയം ഇറാന്‍ ലംഘിച്ചുവെന്നായിരുന്നു അമേരിക്കയുടെ ആരോപണം. ഇറാനെതിരേ കൂടുതല്‍ ശക്തമായ നടപടി വേണമെന്നും അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രാഥമിക പരിശോധനാ റിപ്പോര്‍ട്ട് മറിച്ചായതിനാല്‍ ഇറാനെതിരേ തിടുക്കത്തില്‍ നടപടിയുണ്ടാകില്ലെന്നാണ് കരുതുന്നത്.
ഇറാന്റെ നിലപാട്
ഹൂഥികള്‍ക്ക് ആയുധം നല്‍കുന്നുവെന്ന സൗദിയുടെ ആരോപണം ഇറാന്‍ നേരത്തെ നിഷേധിച്ചിരുന്നു. ഹൂഥികളെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും ആയുധങ്ങള്‍ കൈമാറുന്നില്ലെന്നായിരുന്നു ഇറാന്റെ പ്രതികരണം. യമനില്‍ രണ്ടുവര്‍ഷത്തിലധികമായി ആഭ്യന്തര യുദ്ധം നടക്കുകയാണ്. സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന യമന്‍ പ്രസിഡന്റിനെ പിന്തുണച്ച് ഹൂഥികള്‍ക്കെതിരേ ആക്രമണം നടത്തുന്നുണ്ട്.
ഷാഹിദ് ബഗേരി ഇന്റസ്ട്രിയല്‍
ഷാഹിദ് ബഗേരി ഇന്റസ്ട്രിയല്‍ ഗ്രൂപ്പ് എന്ന സംഘത്തിന്റെതിന് സമാനമായ ലോഗോ മിസൈല്‍ വീണ സ്ഥലത്ത് നിന്ന് അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഈ കമ്പനിയെ നേരത്തെ ഐക്യരാഷ്ട്ര സഭ കരിമ്പട്ടികയില്‍പ്പെടുത്തിയതാണ്. ഇവര്‍ക്ക് ഇറാനുമായി ബന്ധമുണ്ടെന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്. ഇറാനെതിരേ കൂടുതല്‍ ഉപരോധം ചുമത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.