ഇന്ത്യ റഷ്യൻ എണ്ണ വ്യാപാരം ഇന്ത്യയെ തെറ്റായ രീതിയിൽ ചരിത്രത്തിൽ രേഖപ്പെടുത്തിയേക്കാമെന്ന് യുഎസ്
വാഷിങ്ടൺ : ഇന്ത്യക്ക് വിലയിൽ ഇളവുകൾ വരുത്തി റഷ്യ ക്രൂഡ് ഓയിൽ നൽകിയേക്കാമെന്ന് റിപ്പോർട്ടുകളിൽ പ്രതികരിച്ച് വൈറ്റ് ഹൗസ്. യുക്രൈൻ അധിനിവേശത്തെ തുടർന്ന് റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്ന അമേരിക്കൻ തീരുമാനത്തിനെതിരെയുള്ള ലംഘനമാകും ഇതെന്ന് താൻ കരുതുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പ്രതികരിച്ചു. എന്നാൽ ഇന്ത്യയുടെ ഈ തീരുമാനം കൊണ്ട് ചരിത്രത്തിൽ മോശമായി ചിത്രീകരിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
റഷ്യൻ ഭരണകൂടത്തെ പിന്തുണക്കുന്നത് യുക്രൈനിൽ റഷ്യ നടത്തുന്ന യുദ്ധത്തെ പിന്തുണക്കുന്നതിന് സമാനമാണെന്നും ജെൻ സാക്കി പ്രതികരിച്ചു. റഷ്യയെയും യുക്രൈനിൽ നടത്തുന്ന അധിനിവേശത്തെയും പിന്തുണക്കുന്ന രീതിയിൽ നടപടികൾ സ്വീകരിക്കരുതെന്നും അത് ഉറപ്പുവരുത്തേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ്‌മാൻ അമി ബേര അഭിപ്രായപ്പെട്ടിരുന്നു.

വില ഇളവിൽ റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങിയാൽ അത് റഷ്യൻ പ്രസിഡന്‍റ് പുടിന് പിന്തുണ അറിയിക്കുന്നതാണെന്ന് ചരിത്രം രേഖപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. യുക്രൈനിൽ റഷ്യൻ അധിനിവേശത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിക്കുകയാണെന്നും അവർ വ്യക്തമാക്കി. ലോകത്തെ തന്നെ വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ നേരിട്ടോ അല്ലാതെയോ റഷ്യയെ പിന്തുണക്കുന്ന നടപടി സ്വീകരിക്കാതിരിക്കാൻ ഉത്തരവാദിത്തമുണ്ടെന്നും അമി ബേരാ പറഞ്ഞു.
അതേ സമയം വിഷയത്തിൽ ആരോപണങ്ങളുമായി റഷ്യയും ചൈനയും രംഗത്തെത്തിയിട്ടുണ്ട്. റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന് അമേരിക്ക ആരോപിച്ചു. റഷ്യ ചൈനയിൽ നിന്ന് സൈനിക സഹായം തേടിയെന്ന് അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ചൈന ഉൾപ്പടെ റഷ്യക്ക് സഹായം നൽകുന്ന രാജ്യങ്ങൾ അതിന്‍റെ പരിണിത ഫലം അനുഭവിക്കേണ്ടി വരുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റെ് വക്താവ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ ഭാഷക്ക് ശക്തമായ രീതിയിൽ ചൈന തിരിച്ചടിച്ചിട്ടുണ്ട്. അതേ സമയം അമേരിക്ക നുണപ്രചാരണം നടത്തുകയാണെന്ന് ചൈന പറഞ്ഞു.
ഫെബ്രുവരി 24നാണ് യുക്രൈനിൽ റഷ്യ അധിനിവേശം ആരംഭിച്ചത്. റഷ്യൻ സേന നടത്തുന്ന ആക്രമണത്തിൽ ഇതിനകം ആയിരക്കണക്കിന് പേരാണ് കൊല്ലപ്പെട്ടത്. നൂറു കണക്കിന് ആളുകൾ യുക്രൈനിൽ നിന്ന് പല രാജ്യങ്ങളിലേക്കുമായി പലായനം ചെയ്‌തിട്ടുണ്ട്. കൂടുതൽ യുക്രൈൻ പൗരന്മാരും പോളണ്ടിലേക്കാണ് പലായനം ചെയ്യുന്നത്.












Click it and Unblock the Notifications