കരിങ്കടലിൽ തകർന്ന റഷ്യൻ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി, സംഭവിച്ചതെന്ത്?
സിറിയയിലേക്ക് പോകുന്നതിനിടെ കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 92 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
മോസ്കോ :സിറിയയിലേക്ക് പോകുന്നതിനിടെ കരിങ്കടലില്‍ തകര്‍ന്നു വീണ റഷ്യന്‍ സൈനിക വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കരിങ്കടലില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.തിരച്ചിലില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. 92 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു 154 വിമാനമാണ് തകര്‍ന്നു വീണത്.
റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചു. ആരും രക്ഷപ്പെട്ടതായി വിവരങ്ങളില്ല. സാങ്കേതിക തകരാറാണ് വിമാനം തകര്‍ന്നു വീഴാന്‍ കാരണമെന്നാണ് വിവരങ്ങള്‍. 84 യാത്രക്കാരും എട്ട് വിമാന ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.പറന്നുയര്‍ന്നതിനു പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
സോചിയില്‍ നിന്ന് സിറിയയിലെ ലതാകിയയിലേക്ക് പോവുകയായിരുന്നു വിമാനം. സോചി അഡ് ലെര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. യാത്ര ആരംഭിച്ച് 20 മിനിട്ടിനുള്ളില്‍ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ അലക്സാന്‍ഡ്രോവ് എന്‍സെംബിള്‍ മ്യൂസിക് ബാന്‍ഡ് അംഗങ്ങളും മാധ്യമ പ്രവര്‍ത്തകരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ലതാകിയയിലെ റഷ്യന്‍ എയര്‍ബേസില്‍ പുതുവര്‍ഷത്തോട് അനുബന്ധിച്ച് നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സംഘം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.