ഇറാന്റെ അതിര്‍ത്തി കളികള്‍ പൊളിച്ച് സൗദി; തെളിവ് സഹിതം പിടികൂടി!! ഹോര്‍മുസ് ഭീഷണിക്കിടെ നടന്നത്
റിയാദ്: അമേരിക്ക ഉപരോധം ശക്തമാക്കുന്നുവെന്ന് ബോധ്യമായതോടെ ഇറാന്‍ അതിര്‍ത്തി മേഖലയില്‍ ചില നീക്കത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. സൗദി ജലാതിര്‍ത്തിയില്‍ ഇറാന്റെ ബോട്ടുകള്‍ എത്തുന്നതിന്റെ തെളിവുകള്‍ ലഭിച്ചു. ഇറാന്റെ നീക്കങ്ങള്‍ ദുരൂഹമാണെന്ന് വിലയിരുത്തിയ സൗദി അറേബ്യ ശക്തമായ രീതിയില്‍ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, ഐക്യരാഷ്ട്ര സഭയ്ക്ക് പരാതി സമര്‍പ്പിക്കുകയും ചെയ്തു.
ഇറാനും യുഎന്നിനും പലതവണ മുന്നറയിപ്പ് നല്‍കിയിട്ടുണ്ട് സൗദി. വീണ്ടും ഇറാന്‍ ചില നീക്കങ്ങള്‍ അതിര്‍ത്തിയില്‍ നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്ക് മേഖലയില്‍ ഇറാന്‍ സൈന്യം സാന്നിധ്യം ശക്തമാക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് സൗദി പറയുന്നത്. മേഖലയിലെ അസ്വാരസ്യങ്ങള്‍ എന്തും സംഭവിക്കാമെന്ന മട്ടിലാണ്. വിവരങ്ങള്‍ ഇങ്ങനെ....

സൗദി കണ്ടെത്തിയത്
സൗദിയുടെ ജലാതിര്‍ത്തി പ്രദേശത്ത് ഇറാന്റെ ബോട്ടുകള്‍ നിത്യേന എത്തുന്നുണ്ട്. സൗദി അതിര്‍ത്തിയിലേക്ക് കടന്ന് നിരീക്ഷണം നടത്തുന്നുവെന്നാണ് സൗദി കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് തെളിവ് സഹിതം ഐക്യരാഷ്ട്രസഭയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് സൗദി.

എണ്ണപ്പാട മേഖലകളിലേക്കും
സൗദിയുടെ എണ്ണപ്പാട മേഖലകളിലേക്കും നിയന്ത്രണമുള്ള പ്രദേശങ്ങളിലേക്കുമാണ് ഇറാന്റെ ബോട്ടുകള്‍ എത്തുന്നത്. ഈ മേഖലയിലെ ദൃശ്യങ്ങള്‍ ഇറാന്‍ പകര്‍ത്തുന്നുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ഒക്ടോബറില്‍ അതിര്‍ത്തി സംബന്ധിച്ച് ഇരുരാജ്യങ്ങളും ചില തീരുമാനമെടുത്തിരുന്നു. ആ തീരുമാനങ്ങള്‍ ഇറാന്‍ ലംഘിക്കുന്നുണ്ടെന്നാണ് സൗദി പറയുന്നത്.

ശക്തമായ തിരിച്ചടി
ഐക്യരാഷ്ട്ര സഭയിലെ സൗദിയുടെ അംബാസഡര്‍ അബ്ദുല്ല അല്‍ മുഅല്ലിമയാണ് യുഎന്നിന് പരാതി സമര്‍പ്പിച്ചത്. തെളിവുകളും കൈമാറി. നേരത്തെ പല തവണ ഇക്കാര്യം അറിയിച്ചിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് തെളിവ് സഹിതം പരാതി നല്‍കിയത്. ഇനിയും ആവര്‍ത്തിച്ചാല്‍ ഉത്തരവാദി ഇറാന്‍ മാത്രമായിരിക്കുമെന്നും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും സൗദി മുന്നറിയിപ്പ് നല്‍കി.

ഹോര്‍മുസ് കടലിടുക്ക് യാത്ര
ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കുകയാണ്. ഇറാന്റെ എണ്ണ വാങ്ങരുതെന്ന് മറ്റു രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള യാത്ര ദുസ്സഹമാകുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇറാന്റെയും ഒമാന്റെയും അതിര്‍ത്തി
ഇറാന്റെയും ഒമാന്റെയും അതിര്‍ത്തി പ്രദേശത്താണ് ഹോര്‍മുസ് കടലിടുക്ക്. ഇതുവഴിയാണ് ഈ മേഖലയില്‍ നിന്നുള്ള എണ്ണ, വാതക, ചരക്കു കപ്പലുകള്‍ പോകുന്നത്. ഇറാന്‍ വിചാരിച്ചാല്‍ മേഖലയിലെ യാത്ര തടയാം. എന്നാല്‍ ഇതുവരെ തടസം സൃഷ്ടിച്ചിട്ടില്ല. തടയാനിടയുണ്ടെന്നാണ് ഇറാന്റെ ഭീഷണി.

ദിവസവും രണ്ടു കോടി ബാരല്‍
കടല്‍ചരക്കു കടത്തിന്റെ 30 ശതമാനവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്കിലൂടെയാണ്. ഇതുവഴി ദിവസവും രണ്ടു കോടി ബാരല്‍ എണ്ണയും വാതകവുമെല്ലാം കയറ്റി അയക്കുന്നുവെന്നാണ് കണക്ക്. ഏഷ്യ, അമേരിക്ക, പടിഞ്ഞാറന്‍ യൂറോപ്പ് എന്നീ മേഖലകളിലേക്കെല്ലാം ഹോര്‍മുസ് കടലിടുക്കിലൂടെയാണ് ചരക്കുകടത്ത്.

ബദല്‍ എണ്ണ ഗള്‍ഫ് രാജ്യങ്ങളുണ്ടാക്കണം
ഇറാന്റെ എണ്ണ വാങ്ങരുതെന്നാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്കയുടെ ആവശ്യം. ഇറാന്റെ എണ്ണ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കാഴ്ചയാണ് വരാന്‍ പോകുന്നത്. അങ്ങനെ സംഭവിച്ചാല്‍ ബദല്‍ എണ്ണ ഗള്‍ഫ് രാജ്യങ്ങള്‍ ഉല്‍പ്പിക്കണമെന്നാണ് ട്രംപിന്റെ നിലപാട്. സൗദി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്.

ലോകത്തെ മൊത്തം ബാധിക്കും
ഇറാന്റെ എണ്ണ വില്‍പ്പന തടയുന്ന പശ്ചാത്തലത്തിലാണ് എണ്ണ കടത്ത് തടയാന്‍ ഇറാന്‍ ശ്രമിക്കുന്നത്. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള ചരക്കുകടത്ത് തടഞ്ഞാല്‍ ലോകത്തെ മൊത്തം ചരക്കുകടത്തിനെ ബാധിക്കും. അത് ഇറാനും അമേരിക്കക്കും സൗദിക്കും നന്നായറിയാം.

ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമോ
എന്നാല്‍ ഇറാന്‍ ചരക്കുകടത്ത് തടയില്ലെന്നാണ് അമേരിക്കയും സൗദിയും കരുതുന്നത്. ഭീഷണി മുഴക്കുക മാത്രമേ ഇറാന്‍ ചെയ്യുള്ളൂവെന്ന് അവര്‍ കരുതുന്നു. ഇറാന്‍ വീണ്ടും ഉപരോധത്താല്‍ പ്രതിസന്ധിയിലായാല്‍ സ്വന്തം ജനങ്ങള്‍ സര്‍ക്കാരിനെതിരെ തിരിയുമോ എന്ന ആശങ്കയും ഇറാന്‍ ഭരണകൂടത്തിനുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി
2015ലാണ് ഇറാനും ലോകത്തെ അഞ്ച് വന്‍ ശക്തിരാജ്യങ്ങളും തമ്മില്‍ ആണവ കരാറുണ്ടാക്കിയത്. ഇതില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയിരിക്കുകയാണിപ്പോള്‍. മറ്റു രാജ്യങ്ങള്‍ പിന്മാറണമെന്ന് അവര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ യൂറോപ്യന്‍ ശക്തികള്‍ പിന്മാറിയിട്ടില്ല.

ഹസന്‍ റൂഹാനി യൂറോപ്പില്‍
കരാര്‍ സംരക്ഷിക്കപ്പെടണമെന്നാണ് ഇറാന്റെ നിലപാട്. ഇക്കാര്യം ആവശ്യപ്പെട്ട് ഹസന്‍ റൂഹാനി യൂറോപ്പില്‍ സന്ദര്‍ശനം നടത്തുകയാണ്. നിലവിലെ കരാര്‍ ഇറാന് അനുകൂലമാണെന്നാണ് ട്രംപിന്റെ നിലപാട്. ഇറാനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്ന പുതിയ കരാര്‍ വേണമെന്നും ട്രംപ് പറയുന്നു.

നവംബര്‍ നാല് വരെ
നവംബര്‍ നാല് വരെ മാത്രമാണ് ഇറാന്റെ എണ്ണ ഇറക്കാന്‍ അമേരിക്ക മറ്റു രാജ്യങ്ങള്‍ക്ക് നല്‍കിയ സമയപരിധി. അതുകഴിഞ്ഞാല്‍ ഇറക്കാന്‍ പാടില്ലെന്ന് ട്രംപ് പറയുന്നു. നവംബര്‍ നാല് ആകുമ്പോഴേക്കും ഘട്ടങ്ങളായി കുറച്ചുകൊണ്ടുവരണം. നവംബര്‍ നാലിന് അവസാനിപ്പിക്കുകയും വേണം. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ട്രംപിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.












Click it and Unblock the Notifications