സൗദി അറേബ്യ വീണ്ടും കടുംവെട്ടിന്; ലക്ഷ്യം വന്‍ പദ്ധതികള്‍... ഇളകുമോ ഇന്ത്യന്‍ വിപണി
റിയാദ്: സൗദി അറേബ്യ അടുത്തിടെ നടത്തിയ നീക്കങ്ങളില്‍ നേരിയ പാളിച്ച സംഭവിച്ചത് എണ്ണവിലയുടെ കാര്യത്തിലാണ്. ഉല്‍പ്പാദനം കുറച്ച് വില ഉയര്‍ത്താന്‍ നടത്തിയ ശ്രമം പാതി മാത്രമേ ലക്ഷ്യം കണ്ടുള്ളൂ. ബാരല്‍ എണ്ണയ്ക്ക് 100 ഡോളറില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ സ്വീകരിച്ച നടപടികള്‍ പക്ഷേ, വിജയിച്ചു എന്ന് പറയാനാകില്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് സൗദി കടക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.
സൗദി അറേബ്യയ്‌ക്കൊപ്പം റഷ്യയും ചേര്‍ന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകും. ഈ നീക്കത്തിന് പിന്നില്‍ സൗദിക്ക് വലിയ ലക്ഷ്യങ്ങളാണുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്വപ്‌ന പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ സൗദി കണ്ടെത്തുന്ന മാര്‍ഗമാണത്രെ ഇത്.

എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് രാജ്യങ്ങളും റഷ്യയും തീരുമാനിച്ചിരുന്നു. 2024 ഡിസംബര്‍ വരെ ഉല്‍പ്പാദനം നിശ്ചിത അളവില്‍ കുറയ്ക്കണം എന്നാണ് കഴിഞ്ഞ ജൂണിലുണ്ടാക്കിയ ധാരണ. അതിനിടെയാണ് സൗദി അറേബ്യ സ്വന്തമായി എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ ലക്ഷ്യം നേടുക എന്നതായിരുന്നു സൗദിയുടെ ഉദ്ദേശം.
തുടര്‍ന്ന് ആഗസ്റ്റ് മാസത്തില്‍ പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം സൗദി കുറച്ചു. സെപ്തംബറിലും ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ അഭ്യര്‍ഥന അവഗണിച്ചാണ് സൗദി ഈ തീരുമാനം എടുത്തത്. എന്നാല്‍ റോയിട്ടേഴ്‌സിന്റെ പുതിയ റിപ്പോര്‍ട്ട് വീണ്ടും ആശങ്ക സൃഷ്ടിക്കുന്നു. ഒക്ടോബറിലും സൗദി 10 ലക്ഷം ബാരല്‍ ഉല്‍പ്പാദനം കുറച്ചേക്കുമെന്നാണ് വാര്‍ത്ത.
രണ്ടര വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ അളവിലാണ് സൗദി അറേബ്യ എണ്ണ ഉല്‍പ്പാദിപ്പിക്കുന്നത്. എണ്ണ വരുമാനത്തെ ആശ്രയിച്ച് മുന്നോട്ട് പോകുന്ന സൗദിയുടെ ഈ തീരുമാനം ഏവരെയും അമ്പരപ്പിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് സൗദി ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചത്. വിപണിയില്‍ ലഭ്യത കുറയുമ്പോള്‍ എണ്ണ വില ഉയരുമെന്ന് സൗദി പ്രതീക്ഷിച്ചു.
എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന ചൈനയില്‍ നിന്ന് ആവശ്യം കുറഞ്ഞത് സൗദിക്ക് തിരിച്ചടിയായി. മാത്രമല്ല, എണ്ണ വാങ്ങുന്ന മൂന്നാമത്തെ രാജ്യമായ ഇന്ത്യ സൗദിയെ വിട്ട് റഷ്യ, ഇറാഖ്, യുഎഇ, നൈജീരിയ എന്നീ രാജ്യങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതും സൗദിക്ക് തിരിച്ചടിയായി. അതുകൊണ്ടുതന്നെ ഉല്‍പ്പാദനം വെട്ടിക്കുറച്ച സൗദിയുടെ നീക്കം ഫലം കണ്ടില്ല. തുടര്‍ന്നാണ് ഒക്ടോബറില്‍ കൂടി ഉല്‍പ്പാദനം കുറയ്ക്കാന്‍ ആലോചിക്കുന്നത്.
മാര്‍ച്ച്-മെയ് മാസങ്ങളില്‍ 75 ഡോളറില്‍ നിന്നിരുന്ന ബ്രെന്‍ഡ് ക്രൂഡ് ഇപ്പോള്‍ 85ലെത്തിയത് സൗദിയുടയും റഷ്യയുടെയും നയങ്ങളുടെ ഫലമാണ്. 100 ഡോളറില്‍ എത്തുക്കുകയാണ് ലക്ഷ്യം. വിഷന്‍ 2030 എന്ന വന്‍ പദ്ധതിക്ക് പണം കണ്ടെത്തുകയാണ് സൗദി. കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും സൗദി ഭരണകൂടം ശ്രമിച്ചുവരികയാണ്. നിയോം പദ്ധതി ഉള്‍പ്പെടെ അടിസ്ഥാന-പശ്ചാത്തല സൗകര്യ വികസനത്തിന് കോടികളുടെ പ്രെജക്ടുകളാണ് സൗദി നടപ്പാക്കുന്നത്.
റഷ്യയെ സംബന്ധിച്ചിടത്തോളം പ്രധാന വരുമാന മാര്‍ഗമായ എണ്ണയ്ക്ക് വില ഇടിഞ്ഞത് തിരിച്ചടിയാണ്. യുക്രൈന്‍ യുദ്ധം പ്രതീക്ഷിച്ച പോലെ അവസാനിപ്പിക്കാന്‍ സാധിക്കാത്തതും ചെലവേറാന്‍ കാരണമായി. ഇന്ത്യയും ചൈനയും എണ്ണ വാങ്ങുന്നത് കുറയ്ക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് ഇനിയും ഉല്‍പ്പാദനം കുറയ്ക്കാന്‍ സൗദി ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. റഷ്യയും ഇതോടൊപ്പം നിന്നേക്കും.












Click it and Unblock the Notifications