സൗദി കിടുവാണ്: രാജകുമാരന്റെ സ്വപ്നം വിജയം കൈവരിക്കുന്നു, മലയാളികള്‍ക്കും നേട്ടം
റിയാദ്: എണ്ണ ഇതര സമ്പദ്‌വ്യവസ്ഥയില്‍ വന്‍ മുന്നേറ്റവുമായി സൗദി അറേബ്യ. ഒക്ടോബർ മാസത്തില്‍ ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും വേഗമേറിയ തൊഴിൽ വളർച്ചയാണ് എണ്ണ ഇതര മേഖലയില്‍ രാജ്യം കൈവരിച്ചതെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ കയറ്റുമതിക്കാരില്‍ ഒരാളായ സൗദി അറേബ്യ സമ്പദ് വ്യവസ്ഥ വൈവിധ്യവത്കരിക്കാൻ ശ്രമിക്കുന്നത് വിജയം കാണുന്നുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
മുഹമ്മദ് ബിന്‍ സല്‍മാനാണ് രാജ്യത്തെ എണ്ണയിതര സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ സ്വപ്നങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. സൗദി അറേബ്യയിലെ റിയാദ് ബാങ്ക് പർച്ചേസിംഗ് മാനേജർമാരുടെ സൂചിക സെപ്റ്റംബറിലെ 57.2ൽ നിന്ന് കഴിഞ്ഞ മാസം 58.4 ആയി ഉയർന്നു. "സൗദി അറേബ്യൻ എണ്ണ ഇതര സ്വകാര്യ മേഖല ഗണ്യമായ വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്" റിപ്പോർട്ട് പറയുന്നു. ബിസിനസ് വർധിച്ചതോടെ കമ്പനികൾ തങ്ങളുടെ സ്റ്റാഫുകളുടെ ശേഷി വർദ്ധിപ്പിക്കാൻ ശ്രമിച്ചതോടെയാണ് 2014 ഒക്ടോബറിനുശേഷം തൊഴിൽ വളർച്ചയിൽ കുത്തനെ വർധനവ് ഉണ്ടായിട്ടുള്ളത്.

അവിദഗ്ധ മേഖല, വിധഗ്ധ മേഖല എന്നീ വ്യത്യാസം ഇല്ലാതെ തൊഴിലുകള്‍ വർധിച്ചിട്ടുണ്ട്. മലയാളികള്‍ ഉള്‍പ്പെടേയുള്ള പ്രവാസികള്‍ക്കും ഇതിന്റെ നേട്ടമുണ്ടാകുന്നുണ്ട്. "തൊഴിൽ വിപുലീകരണം സൗദി സമ്പദ്‌വ്യവസ്ഥയ്ക്ക് ഒരു നല്ല സൂചനയാണ്, കാരണം ഇത് തൊഴിലാളികളുടെ വർദ്ധിച്ചുവരുന്ന ഡിമാൻഡും തൊഴിൽ വിപണിയിലെ പുരോഗതിയും സൂചിപ്പിക്കുന്നു," റിയാദ് ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് നായിഫ് അൽ-ഗൈത്ത് പറഞ്ഞു.
അതേസമയം, കഴിഞ്ഞയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം എണ്ണ ഇതര സാമ്പത്തിക ഉൽപ്പാദന വളർച്ച 3.6 ശതമാനമായി കുറഞ്ഞു. ത്രൈമാസ അടിസ്ഥാനത്തിൽ, ഇത് 0.1 ശതമാനം ഉയർന്നു. 2020 അവസാനത്തിനു ശേഷമുള്ള ഏറ്റവും മൃദുലമായ വളർച്ചാ വേഗതയായിരുന്നു ഇത്. 1.1 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ 2020 ന് ശേഷമുള്ള ഏറ്റവും വലിയ സങ്കോചത്തെ മൂന്നാം പാദത്തിൽ നേരിട്ടു. വില വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ക്രൂഡ് ഓയില്‍ ഉത്പാദനം വെട്ടിക്കുറച്ചതായിരുന്നു സൌദി അറേബ്യക്ക് തിരിച്ചടിയായത്.
അതേസമയം, റിയാദ്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) കോടിക്കണക്കിന് ഡോളറിന്റെ ഓഹരി വാങ്ങാൻ സൗദി അറേബ്യ താൽപ്പര്യം പ്രകടിപ്പിച്ചതായി ബ്ലൂംബെർഗ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഉപദേശകർ ഐപിഎല്ലിനെ 30 ബില്യൺ ഡോളർ മൂല്യമുള്ള ഒരു ഹോൾഡിംഗ് കമ്പനിയിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ഇന്ത്യൻ സർക്കാർ ഉദ്യോഗസ്ഥരുമായി സംസാരിച്ചതായാണ് റിപ്പോർട്ട്.
സെപ്റ്റംബറിൽ കിരീടാവകാശി ഇന്ത്യ സന്ദർശിച്ചപ്പോഴാണ് ചർച്ചകൾ നടന്നത്, ലീഗിലേക്ക് 5 ബില്യൺ ഡോളർ നിക്ഷേപിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ സഹായിക്കാനും രാജ്യം നിർദ്ദേശിച്ചതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഐപിഎല്ലിന്റെ ഉടമസ്ഥരായ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications