സൗദി രാജാവിന്റെ യാത്ര ഗംഭീരം; 1500 പരിവാരങ്ങള്‍, 450 ടണ്‍ ചരക്ക്, കാറുകള്‍, ഏഴ് വിമാനങ്ങള്‍....
മലേഷ്യയില്‍ നിന്ന് ഇന്തോനീഷ്യയിലെത്തിയ അദ്ദേഹം ബ്രൂണെ, ജപ്പാന്‍, ചൈന, മാലദ്വീപ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.
റിയാദ്: സൗദി അറേബ്യന്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ഏഷ്യന്‍ പര്യടനം തുടരുന്നു. ഒരു മാസം നീളുന്ന വിദേശയാത്രക്ക് വന്‍ സന്നാഹങ്ങളുമായാണ് അദ്ദേഹം പുറപ്പെട്ടത്. മലേഷ്യയില്‍ നിന്ന് ഇന്തോനീഷ്യയിലെത്തിയ അദ്ദേഹം ബ്രൂണെ, ജപ്പാന്‍, ചൈന, മാലദ്വീപ്, ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങളും സന്ദര്‍ശിക്കുന്നുണ്ട്.
ഏറെ വ്യത്യസ്തമാണ് സൗദി രാജാവിന്റെ യാത്ര. ഏവര്‍ക്കും കൗതുകമുയര്‍ത്തുന്ന ഒരുപിടി കാര്യങ്ങളുണ്ട് യാത്രയില്‍. അദ്ദേഹത്തിനൊപ്പം അകമ്പടി സേവിക്കുന്ന ആളുകളുടെ എണ്ണവും ലഗേജുകളുമെല്ലാം ഞെട്ടിപ്പിക്കുന്നതാണ്.
സൗദി രാജാവിന്റെ പതിവ് വിദേശയാത്ര പോലെ തന്നെ ഇത്തവണയും വന്‍ സംഘമാണ് അദ്ദേഹത്തോടൊപ്പമുള്ളത്. ഫ്രാന്‍സില്‍ ഒഴിവുദിനങ്ങള്‍ ചെലവഴിക്കാന്‍ അദ്ദേഹമെത്തിയത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്‍പ്പെടുന്ന 1000 പേരുമായിട്ടാണെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണ സല്‍മാന്‍ രാജാവിനൊപ്പം 1500 പേരാണുള്ളത്. 10 മന്ത്രിമാരും 25 രാജകുമാരന്‍മാരുമുണ്ട്.
സല്മാന് രാജാവിനൊപ്പം ഏഴ് വിമാനങ്ങളാണ് ഏഷ്യയിലെത്തിയിട്ടുള്ളത്. 1500 പേര്‍ സഞ്ചരിക്കുന്നത് ഈ വിമാനങ്ങളിലാണ്. അതില്‍ ആറെണ്ണം ബോയിങ് വിമാനങ്ങളാണ്. ഒന്ന് ഹെര്‍കുലിസും. സല്‍മാന്‍ രാജാവ് പോവുന്ന സ്ഥലത്തൊക്കെ ഈ വിമാനങ്ങള്‍ എത്തും.
യാത്ര തുടുങ്ങുന്നതിന് മുമ്പ് തന്നെ സല്‍മാന്‍ രാജാവ് അദ്ദേഹത്തിന്റെ ചില വസ്തുക്കള്‍ ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയിലേക്കും ബാലിയിലേക്കും അയച്ചിരുന്നു. ഇതിന്റെ മൊത്തം ഭാരം 450 ടണ്‍ വരും. രണ്ട് ഇലക്ട്രിക് ലിഫ്റ്റ്, ആഡംബര കാറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ചരക്കുകള്‍.
ജക്കാര്‍ത്തയില്‍ 63 ടണ്‍ ചരക്കുകള്‍ ഇറക്കി. ബാക്കിയുള്ളവ ബാലിയിലെ ദെന്‍പസാറിലുള്ള അന്താരാഷ്ട്ര വിമാനത്തിലും ഇറക്കിയിട്ടുണ്ടെന്ന് ഇന്തോനീഷ്യന്‍ പ്രസിഡന്റിന്റെ ഡയറക്ടര്‍ അദ്ജി ഗുണവാന്‍ പറഞ്ഞു. ഈ വസ്തുക്കളെല്ലാം സല്‍മാന്‍ രാജാവ് അടുത്ത സ്ഥലത്തേക്ക് പോവുമ്പോള്‍ ആ രാജ്യത്തേക്ക എത്തിക്കും.
ജക്കാര്‍ത്തയിലെ നാല് ഹോട്ടലുകളിലാണ് സല്‍മാന്‍ രാജാവും പരിവാരങ്ങളും താമസിച്ചത്. വെസ്റ്റിന്‍ ജക്കാര്‍ത്ത, റാഫ്‌ലസ് ഹോട്ടല്‍ ജക്കാര്‍ത്ത, റിറ്റ്‌സ് കാള്‍ട്ടണ്‍ ജക്കാര്‍ത്ത മെഗാ കുനിങ്കന്‍, ജെഡബ്ല്യു മാരിയട്ട് എന്നീ ആഡംബര ഹോട്ടലുകളിലാണ് താമസം. വെസ്റ്റിന്‍ ജക്കാര്‍ത്തയിലെ 200 മുറികള്‍ സല്‍മാന്‍ രാജാവിനും സംഘതത്തിനും വേണ്ടി ബുക്ക് ചെയ്തിരുന്നു.
സല്മാന് രാജാവ് ഒമ്പതു ദിവസമാണ് ഇന്തോനീഷ്യയിലുണ്ടാവുക. അതില്‍ മൂന്നാം തിയ്യതി വരെ മാത്രമേ ഔദ്യോഗിക സന്ദര്‍ശനവും ചര്‍ച്ചകളും നടക്കൂ. നാല് മുതല്‍ ഒമ്പതു വരെ ബാലിയിലാണ് അദ്ദേഹം ചെലവഴിക്കുക. ബാലിയില്‍ സല്‍മാന്‍ രാജാവിന്റെ സുരക്ഷക്ക് മാത്രം 100 ഭടന്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. രാജാവിന്റെ സന്ദര്‍ശനത്തോടെ കൂടുതല്‍ സൗദി വിനോദസഞ്ചാരികള്‍ ബാലിയിലേക്കെത്തുമെന്നാണ് ഇവിടുത്തെ പ്രാദേശിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍.
ഇന്തോനീസ്യയില്‍ സല്‍മാന്‍ രാജാവിന്റെ സുരക്ഷക്ക് 10000 സൈനികരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ജക്കാര്‍ത്ത, ബോഗോര്‍, ബാലി എന്നിവിടങ്ങളിലാണ് രാജാവ് സന്ദര്‍ശിക്കുന്നത്. ഈ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് ഇത്രയും സൈനികരെ വിന്യസിച്ചിട്ടുള്ളത്.
ദക്ഷിണ ജക്കാര്‍ത്തയിലെ സെനയമിലുള്ള പ്രതിനിധി സഭയില്‍ സല്‍മാന്‍ രാജാവ് വ്യാഴാഴ്ച 10 മിനുറ്റ് സംസാരിച്ചു. കൂടാതെ ഇസ്തിഖ്‌ലാല്‍ പള്ളിയും സവന്ദര്‍ശിച്ചു. സഭയില്‍ പ്രത്യേക ഇരിപ്പിടം രജാവിന് വേണ്ടി ഒരുക്കിയിരുന്നു. 81 കാരനായ രാജാവ് ആവശ്യപ്പെട്ടത് അനുസരിച്ചായിരുന്നു ഇത്. ഇസ്തിഖ്‌ലാല്‍ പള്ളിയില്‍ പ്രത്യേക മൂത്രപ്പുരയും ഒരുക്കിയിട്ടുണ്ട്. സഭാ ഹാളിന്റെ രണ്ടാം നിലയിലേക്ക് പോവുന്നതിന് പ്രത്യേക സംവിധാനം തയ്യാറാക്കിയിരുന്നു. രണ്ടാം നിലയിലാണ് അദ്ദേഹം പ്രാര്‍ഥന നടത്തിയത്.
നാലുദിവസത്തെ മലേഷ്യന്‍ സന്ദര്‍ശനത്തിന് ശേഷമാണ് സല്‍മാന്‍ രാജാവ് ഇന്തോനേഷ്യയിലെത്തിയത്. ഇനി ബ്രൂണെയിലേക്ക് പോവും. ശേഷം ചൈനയും ജപ്പാനും സന്ദര്‍ശിക്കും. സൗദി രാജാക്കന്‍മാര്‍ ജപ്പാനും ചൈനയും സന്ദര്‍ശിക്കുന്നത് അപൂര്‍വമാണ്. തുടര്‍ന്ന് മാലദ്വീപ് സന്ദര്‍ശിക്കുന്ന രാജാവ് മടക്കയാത്രക്കിടെ പശ്ചിമേഷ്യന്‍ രാജ്യമയ ജോര്‍ദാനില്‍ ഇറങ്ങും.
എണ്ണ ഇതര വരുമാന മാര്‍ഗങ്ങള്‍ തേടുന്നതിന്റെ ഭാഗമായാണ് സൗദി രാജാവിന്റെ ഏഷ്യ-പസഫിസ് രാജ്യങ്ങളിലെ സന്ദര്‍ശനം. ജപ്പാനും ചൈനയും സന്ദര്‍ശിക്കുന്നത് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിട്ടാണ്. സൗദിയില്‍ കൂടുതല്‍ നിക്ഷേപം ഇറക്കാമെന്ന് ജപ്പാനും ചൈനയും നേരത്തെ ഇവിടം സന്ദര്‍ശിച്ച സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന് ഉറപ്പ് നല്‍കിയിരുന്നു.