സൗദി അറേബ്യയ്ക്ക് ലബനാനില്‍ തിരിച്ചടി; സുരക്ഷാ വിഭാഗങ്ങള്‍ രഹസ്യചര്‍ച്ചയില്‍, എന്തും സംഭവിക്കാം!!
അറസ്റ്റിലായ രാജകുമാരന്‍മാരില്‍ പ്രമുഖരെ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റി. ഇവര്‍ ഇതുവരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു.
റിയാദ്: സൗദി അറേബ്യയും ലബനാനും തമ്മിലുള്ള ബന്ധം വഷളായിരിക്കെ ഇരുരാജ്യങ്ങളിലും സംഭവിക്കുന്നത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍. ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജി പ്രഖ്യാപിച്ചത് സൗദിയില്‍ എത്തിയ ശേഷമാണ്. ഇതിന് പിന്നില്‍ സൗദിയാണെന്ന് ഇറാനും ലബനാനിലെ ഷിയാ സംഘടനയായ ഹിസ്ബുല്ലയും ആരോപിക്കുന്നതിനിടെയാണ് സൗദി പൗരനെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്.
ലബനാനില്‍ സൗദി പൗരനെ തട്ടിക്കൊണ്ടുപോയ കാര്യം ഇരുരാജ്യങ്ങളും സ്ഥിരീകരിച്ചു. ലബ്‌നാനിലെ രഹസ്യാന്വേഷണ-സുരക്ഷാ വിഭാഗങ്ങളുമായി സൗദി ഭരണകൂടം ബന്ധപ്പെട്ടുവരികയാണ്. പക്ഷേ, ഇതുവരെ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്നാണ് വിവരം. അതിനിടെ സഅദ് ഹരീരി ഉടന്‍ സൗദിയില്‍ നിന്നു ലബനാനില്‍ തിരിച്ചെത്തുമെന്നാണ് വിവരം.
സൗദിയിലെ രഹസ്യനീക്കം പുറത്ത്; രാജാവും മകനും മണത്തറിഞ്ഞു, കൂട്ട അറസ്റ്റിന് കാരണം അഴിമതിയല്ല
പിന്നീട് തിരിച്ചുവന്നിട്ടില്ല
അലി അല്‍ ബിഷ്‌റവി എന്ന 32കാരനെയാണ് ലബനാനില്‍ വച്ച് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഇയാളെ വീട്ടില്‍ നിന്നു പ്രലോഭിപ്പിച്ച് കൊണ്ടുപോയെന്നാണ് വിവരം. പിന്നീട് തിരിച്ചുവന്നിട്ടില്ല. ആരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല.
മോചന ദ്രവ്യം തന്നാല്‍
അലിയുടെ ഭാര്യ സിറിയന്‍ പൗരത്വമുള്ളവരാണ്. ഭര്‍ത്താവിനെ കാണാതായ വിവരം ഇവരും സ്ഥിരീകരിച്ചു. പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഭാര്യ. മോചന ദ്രവ്യം തന്നാല്‍ വിട്ടയക്കാമെന്ന് വ്യക്തമാക്കി ഒരു ഫോണ്‍കോള്‍ ഭാര്യക്ക് വന്നിരുന്നുവത്രെ.
ഹിസ്ബുല്ല പറയുന്നത്
ഷിയാ സംഘങ്ങള്‍ക്ക് സ്വാധീനമുള്ള രാജ്യമാണ് ലബനാന്‍. സൗദി അറേബ്യ സുന്നി രാജ്യമാണ്. ലബനാന്‍ പ്രധാനമന്ത്രി സഅദ് ഹരീരി രാജിവച്ചതിന് പിന്നില്‍ സൗദിയുടെ സമ്മര്‍ദ്ദമാണെന്നും രാജ്യത്തെ അട്ടിമറിക്കാന്‍ നടത്തിയ നീക്കമാണെന്നുമാണ് ഷിയാ സംഘടനയായ ഹിസ്ബുല്ലയുടെ ആരോപണം.
അവസരം മുതലെടുക്കുന്നുണ്ടോ
പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മറ്റേതെങ്കിലും സംഘങ്ങള്‍ അവസരം മുതലെടുക്കുന്നുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രാലയം ബെയ്‌റൂത്തിലെ അവരുടെ എംബസിയുമായി ബന്ധപ്പെട്ടു. കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കര്‍ശന നടപടിയെന്ന് മന്ത്രി
തങ്ങളുടെ പൗരനെ മോചിപ്പിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ലബനാനിലെ സൗദി എംബസി ആ രാജ്യത്തെ ഉന്നത പോലീസ് വൃത്തങ്ങള്‍ക്ക് കത്ത് നല്‍കി. നിരുപാധികം മോചിപ്പിക്കണമെന്നും കഴിയുംവേഗത്തില്‍ നടപടി സ്വീകരിക്കണമെന്നുമാണ് സൗദിയുടെ ആവശ്യം. ലബനാനില്‍ അന്തരീക്ഷം വഷളാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്ന് ആഭ്യന്തര മന്ത്രി നൗഷാദ് മക്‌നൂക്ക് മുന്നറിയിപ്പ് നല്‍കി.
രാ്ഷ്ട്രീയ അസ്ഥിരത
ലബനാനില്‍ നിലവില്‍ പ്രധാനമന്ത്രി ഇല്ല. വിദേശത്ത് പോയ ശേഷമാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കണം. അതിന് മുന്നോടിയായി സൗദിയിലുള്ള പ്രധാനമന്ത്രി ദിവസങ്ങള്‍ക്കം ലബനാനില്‍ തിരിച്ചെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇദ്ദേഹം സൗദിയില്‍ കസ്റ്റഡിയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
സൗദി പൗരന്‍മാരുടെത് മാത്രമല്ല
ലബനാനില്‍ സൗദി പൗരന്‍മാരുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സൗദി പൗരന്‍മാരുടെത് മാത്രമല്ല, എല്ലാ അറബ് വംശജരുടെയും സുരക്ഷ വര്‍ധിപ്പിക്കുമെന്ന് ലബനാന്‍ ആഭ്യന്തര മന്ത്രി നൗഷാദ് അറിയിച്ചു. സൗദി പൗരന്‍മാര്‍ ലബനാന്‍ വിട്ടുപോരണമെന്ന് നേരത്തെ സൗദി അറേബ്യ ആവശ്യപ്പെട്ടിരുന്നു.
ഏഴ് പേരെ വിട്ടയച്ചു
അതിനിടെ, സൗദിയിലും കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിയുകയാണ്. അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്ത ഏഴ് പേരെ വിട്ടയച്ചു. ഇവരെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലാണ് താമസിപ്പിച്ചിരുന്നത്. എന്നാല്‍ രാജകുമാരന്‍മാരെയും രാജകുടുംബവുമായി ബന്ധമുള്ളവരേയോ വിട്ടയച്ചിട്ടില്ല. കൃത്യമായ തെളിവില്ലാത്തതിനാലാണ് വിട്ടയച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഹോട്ടലില്‍ നിന്നു മാറ്റി
അറസ്റ്റിലായ രാജകുമാരന്‍മാരില്‍ പ്രമുഖരെ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റി. ഇവര്‍ ഇതുവരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു. മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നയിഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ഇദ്ദേഹത്തിന്റെ ആസ്തി മരവിപ്പിച്ചിട്ടുണ്ട്. സൗദ് കുടുംബത്തിലെ മിക്ക രാജകുമാരന്‍മാരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മുന്‍ രാജാവിന്റെ അടുപ്പക്കാര്‍
നേരത്തെ മുസ്ലിം പണ്ഡിതന്‍മാരെയും എഴുത്തുകാരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റ് പരിഭ്രാന്തി പരത്തിയിരിക്കെയാണ് രാജകുടുംബത്തിലുള്ളവരെ വരെ അഴിമതിയുടെ പേരില്‍ തടവിലാക്കിയത്. അറസ്റ്റിലായ പ്രമുഖരില്‍ കൂടുതല്‍ മുന്‍ രാജാവ് അബ്ദുല്ലയുമായി അടുപ്പമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതുവരെ 208 പേരെ മാത്രമേ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളൂവെന്നാണ് ഔദ്യോഗിക വിശദീകരണം. ഇതില്‍ ഏഴ് പേരെയാണ് വിട്ടയച്ചത്. എന്നാല്‍ ഇവരുടേതെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പട്ടിക സൗദി ഭരണകൂടം തള്ളി.