Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ ദൗമയും വീണു; കിഴക്കന്‍ ഗൗത്തയുടെ പൂര്‍ണ നിയന്ത്രണം സിറിയന്‍ സൈന്യത്തിന്

ദമസ്‌ക്കസ്: വര്‍ഷങ്ങള്‍ നീണ്ട ചെറുത്തുനില്‍പ്പിനൊടുവില്‍ കിഴക്കന്‍ ഗൗത്തയിലെ അവസാന വിമത കേന്ദ്രമായ ദൗമയും സിറിയ-റഷ്യന്‍ സംയുക്താക്രമണത്തിന് മുന്നില്‍ കീഴടങ്ങി. ഇതോടെ സിറിയന്‍ തലസ്ഥാനമായ ദമസ്‌ക്കസിന് തൊട്ടരികെ സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാന പ്രദേശമായ കിഴക്കന്‍ ഗൗത്തയുടെ പൂര്‍ണ നിയന്ത്രണം പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സൈന്യം തിരിച്ചുപിടിച്ചു. ദൗമയിലെ അവസാനത്തെ വിമത പേരാളിയെയും സൈന്യം തുരത്തിയതായി സെന്റര്‍ ഫോര്‍ സിറിയന്‍ റീകണ്‍സിലിയേഷന്‍ തലവന്‍ മേജര്‍ ജനറല്‍ യുറി യെവ്തുഷെങ്കോ അറിയിച്ചു.

 syriya

സിറിയന്‍ അറബ് റിപ്പബ്ലിക്കിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണിതെന്ന് റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്ഫുട്‌നിക്കിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദൗമയുടെയും അതിലൂടെ കിഴക്കന്‍ ഗൗത്ത പ്രദേശം മുഴുവനായും സിറിയയുടെ നിയന്ത്രണത്തിലാണെന്ന് പ്രഖ്യാപിച്ച് അവിടത്തെ കെട്ടിടത്തിനു മുകളില്‍ സിറിയന്‍ പതാക ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കി. ഇതേക്കുറിച്ചുള്ള സിറിയയുടെ ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുള്ളൂ. തിരിച്ചുപിടിച്ച ദൗമയുടെ തെരുവുകളുടെ നിയന്ത്രണം റഷ്യന്‍ സൈന്യം ഏറ്റെടുത്തതായി റഷ്യന്‍ ജനറല്‍ അറിയിച്ചു.

കിഴക്കന്‍ ഗൗത്തയിലെ അവസാന വിമതകേന്ദ്രമായ ദൗമയിലെ പോരാളി വിഭാഗമായ ജെയ്ശുല്‍ ഇസ്ലാം സംഘം റഷ്യന്‍ സൈന്യവുമായി കരാറിലെത്തിയതിനെ തുടര്‍ന്നാണ് നിയന്ത്രണം സിറിയയ്ക്ക് ലഭിച്ചത്. കരാര്‍ പ്രകാരം കീഴങ്ങുന്ന വിമത സൈനികര്‍ക്ക് വടക്കന്‍ സിറിയയിലേക്ക് സുരക്ഷിത പാതയൊരുക്കാനാണ് തീരുമാനം. പ്രദേശത്ത് വെടിനിര്‍ത്തല്‍ നടപ്പാക്കാനും പോരാളികളെയും സിവിലിയന്‍മാരെയും ഒഴിപ്പിക്കുന്നതിന് സൗകര്യമൊരുക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്. ദൗമയുടെ നിയന്ത്രണം റഷ്യന്‍ സൈനികര്‍ക്കായിരിക്കുമെന്നും കരാറില്‍ പറയുന്നു. ഇതോടൊപ്പം ദൗമയില്‍ വിമത പോരാളികള്‍ തടവിലാക്കിയിരിക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ അനുകൂല പോരാളികളെയും വിട്ടയക്കും.

ദൗമയ്‌ക്കെതിരേ സിറിയന്‍ സൈന്യം രാസായുധം അടങ്ങിയ ബോംബ് ഉപയോഗിച്ച് ആക്രമണം നടത്തിയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടയിലാണ് പ്രദേശത്തിന്റെ നിയന്ത്രണം സിറിയന്‍ സൈന്യം പിടിച്ചെടുത്തിരിക്കുന്നത്. ക്ലോറിന്‍ ബോംബ് ഉള്‍പ്പെടെയുള്ളവയുടെ ആക്രമണത്തെ തുടര്‍ന്ന് നൂറോളം പേര്‍ ശ്വാസം കിട്ടാതെ മരിച്ചതായി ദൗമയിലെ സഹായ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. എന്നാല്‍ രാസായുധം പ്രയോഗിച്ചതായുള്ള ആരോപണം സിറിയന്‍ സൈന്യം നിഷേധിച്ചു.

ഫെബ്രുവരി 18ന് തുടങ്ങിയ അന്തിമ പോരാട്ടങ്ങള്‍ക്കൊടുവില്‍ വിമതരുടെ നിയന്ത്രണത്തിലായിരുന്ന കിഴക്കന്‍ ഗൗത്തയിലെ മറ്റു പ്രധാന നഗരങ്ങള്‍ സിറിയന്‍ സൈന്യം നേരത്തേ തിരിച്ചുപിടിച്ചിരുന്നു. ഇര്‍ബിന്‍, ഹറസ്ത, സമല്‍ഖ, ജുബാര്‍ തുടങ്ങിയ നഗരങ്ങളാണ് പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സിറിയന്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. അവസാനം വരെ പിടിച്ചു നിന്ന ദൗമ കൂടി വീണതോടെ സിറിയന്‍ വിജയം പൂര്‍ണമാവുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+