കെനിയയിലെ ഭീകരാക്രമണം: ഒരു ദൃക്‌സാക്ഷി വിവരണം
നെയ്‌റോബി: രണ്ട് ദിവസം ലോകത്തെ മുഴുവന്‍ വിറപ്പിച്ച് സൊമാലിയന്‍ തീവ്രവാദികള്‍ കെനിയയിലെ വെസ്റ്റ് ഗേറ്റ് ഷോപ്പിങ് മാള്‍ കയ്യടക്കി വച്ചു. വെടിവെപ്പും പ്രത്യാക്രമങ്ങളും തുടര്‍ന്നു. 68 പേര്‍ മരിച്ചതായും 200 ഓളം പേര്‍ക്കു് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
തീവ്രവാദി ആക്രമണം നടക്കുമ്പോള്‍ ഷോപ്പിങ് മാളില്‍ ഉണ്ടായിരുന്ന ഇന്ത്യക്കാരിയുമായി വണ്‍ഇന്ത്യ പ്രതിനിധി സംസാരിക്കുകയുണ്ടായി. ഞെട്ടിപ്പിക്കുന്ന സംഭവം ആയിരുന്നു നടന്നതെങ്കിലും വെസ്റ്റ് ഗേറ്റ് മാള്‍ വീണ്ടും തുറന്നാല്‍ അങ്ങോട്ട് പോകാന്‍ ഒരു മടിയും ഉണ്ടാകില്ല എന്നാണ് അവര്‍ പറഞ്ഞത്.
ഇന്ത്യക്കാരിയായ ശ്രീനിധിയും അവരുടെ ഭര്‍ത്താവിന്റെ അമ്മയും കൂടിയാണ് ഷോപ്പിങ് മാളില്‍ പോയത്.
ചില പഴയ സാധനങ്ങള്‍ മാറ്റി വാങ്ങുന്നതിനാണ് മാളിലേക്ക് പോയത്. അതിന് ആവശ്യമായ ചില പേപ്പറുകള്‍ പൂരിപ്പിക്കുമ്പോഴായിരുന്നു വെടിയൊച്ച കേട്ടത്. പടക്കം പൊട്ടിക്കുകയാണെന്നാണ് ആദ്യം കരുതിയത്. എന്നാള്‍ ആളുകള്‍ പരിഭ്രമിച്ച് ഓടുന്നത് കണ്ടപ്പോള്‍ സംഭവം പന്തിയല്ലെന്ന് മനസ്സിലായി. അപ്പോള്‍ തന്നെ തൊട്ടടുത്ത് സാധനങ്ങള്‍ സൂക്ഷിക്കുന്ന മുറിയിലേക്ക് കയറി നിന്നു. അവിടെ ഫയര്‍ എക്‌സിറ്റ് ഉണ്ടായിരുന്നു.
വെടിവെപ്പ് തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ വേണ്ടി, മുറിയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളെ മറയാക്കി വച്ചു. പ്രായമായവരും കുട്ടികളും ഒക്കെ ഉണ്ടായിരുന്നു അവിടെ. എല്ലാവരും ജീവന് വേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു.
വല്ലാതെ പരിക്ക് പറ്റിയ ഒരു മാള്‍ ജീവനക്കാരന്‍ ഓടി വരുന്നത് കണ്ടു. അയാളെ താന്‍ മറയാക്കിവച്ചിരുന്ന ട്രോളിയിലാണ് പുറത്തേക്ക് കൊണ്ടുപോയത്. പിറകില്‍ വെടിയേറ്റ് നില വിളിക്കുന്ന ഒരു സ്ത്രീയേയും കണ്ടു.
പാക്കറ്റ് തുറക്കാത്ത ഫ്രിഡ്ജുകളായിരുന്നു വെടിയുണ്ടകളില്‍ നിന്നുള്ള ശരിക്കുമുള്ള മറ. കൂടുതല്‍ വെടി ശബ്ദം കേട്ടുകൊണ്ടേയിരുന്നു. അപ്പോള്‍ ഷോപ്പിങ് മാളിന്റെ ജനറല്‍ മാനേജരെത്തി ശാന്തരാകാന്‍ പറഞ്ഞു. പോലീസ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു.
ഷോപ്പിങ് മാളില്‍ നിന്ന് പുറത്തേക്ക് രക്ഷപ്പെട്ട് 300 മീറ്ററോളം ഓടുകയായിരുന്നു. അപ്പോഴാണ് ഒരു പോലീസ് വാഹനം കണ്ടത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോലീസ് വാഹനത്തിലാണ് പോയത്. അല്‍ നേരം കഴിഞ്ഞപ്പോഴേക്കും ഭര്‍ത്താവും സ്ഥലത്തെത്തി.
സമാധാനത്തിന് കെനിയ നല്‍കേണ്ടി വന്ന വിലയാണിതെന്നാണ് ശ്രീനിധിയുടെ ഭര്‍ത്താവ് പറയുന്നത്. ഇന്ത്യ പണ്ട് ശ്രീലങ്കയിലേക്ക് ശാന്തി സേനയെ അയച്ചതിന് സമാനമാണ് സൊമാലിയയിലേക്ക് സൈന്യത്തെ അയച്ച കെനിയയുടെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ശ്രീനിധിക്ക് അങ്ങനെയൊരു അഭിപ്രായമൊന്നുമില്ല. ജീവിക്കാന് ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് കെനിയ എന്ന് തന്നെയാണ് അവരുടെ അഭിപ്രായം. സമാധാന പ്രേമികളാണ് ഇവിടെയുള്ളവരെന്നും തങ്ങള്‍ പരസ്പര സൗഹാര്‍ദ്ദത്തില്‍ തന്നെ ഇവിടെ കഴിയുമെന്നും ശ്രീനിധി പറയുന്നു.
ഏത് വികസിത രാജ്യത്തേയും വെല്ലുന്ന പ്രകടനമാണ് കെനിയയിലെ പോലീസ് സേന നടത്തിയതെന്നും ശ്രീനിധി പറഞ്ഞു. പോലീസുകാര്‍ അത്ര പെട്ടെന്ന് എത്തിയില്ലായിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ കഴിയമായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.
വെടിയൊച്ചകള്‍ കേട്ടതല്ലാതെ താന്‍ തീവ്രവാദികളെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ശ്രീനിധി പറഞ്ഞത്. ഇന്ത്യന്‍ ഹൈക്കമീഷണറും മറ്റ് അധികൃതരും നല്ല രീതിയില്‍ സംഭവത്തോട് പ്രതികരിച്ചു. മരിച്ച ഇന്ത്യക്കാരുടെ കുടംബങ്ങള്‍ക്ക് എല്ലാ സഹായങ്ങളുമായി അവര്‍ ഉണ്ടായിരുന്നുവെന്നും ശ്രീനിധി വണ്‍ഇന്ത്യയോട് പറഞ്ഞു.
സംഭവത്തോടെ കെനിയന്‍ ജനതയുടെ പ്രതികരണം അമ്പരപ്പിക്കുന്നതായിരുന്നു. ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ അവര്‍ക്ക് യാതൊരു മടിയും ഉണ്ടായില്ല. പരിക്കേറ്റവര്‍ക്കായി രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും അവര്‍ നടത്തിയതായി ശ്രീനിധി പറഞ്ഞു.