'അടുത്ത ഘട്ടമാണു വരുന്നത്, തയ്യാറാണോ': ഇസ്രായേല്‍ സൈനികരെ ഗാസ അതിർത്തിയില്‍ സന്ദർശിച്ച് നെതന്യാഹു
ജറുസലേം: ഹമാസുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഗാസ അതിർത്തിക്ക് സമീപമുള്ള സൈനികരെ സന്ദർശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. എക്‌സ് പ്ലാറ്റ്‌ഫോമില്‍ വിഡിയോ സഹിതം പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചിരിക്കുന്നത്.
'അടുത്ത ഘട്ടമാണു വരുന്നത്, തയാറാണോ' എന്ന് നെതന്യാഹു സൈനികരോട് ചോദിക്കുന്നതാണ് പുറത്ത് വന്ന വീഡിയോയിലുള്ളത്. പ്രസിഡന്റിന്റെ ചോദ്യത്തിന് ഇസ്രായേല്‍ അതേയെന്നും ഉത്തരം നല്‍കുന്നുണ്ട്. എന്നാല്‍ അടുത്ത ഘട്ടമെന്താണെന്ന് നെതന്യാഹു വ്യക്തമാക്കുന്നില്ല. അതേസമയം, ഇസ്രായേലിന്റെ കര ആക്രമണ ഭീഷണി ശക്തമായതോടെ ആയിരക്കണക്കിന് ഫലസ്തീനികൾ ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്ത് നിന്ന് പലായനം ചെയ്തു കൊണ്ടിരിക്കുകയാണ്.

ശനിയാഴ്ച വൈകുന്നേരം 4:00 വരെ ആളുകളെ രക്ഷപ്പെടാൻ അനുവദിക്കുന്നതിന് രണ്ട് റോഡുകൾ തുറന്നിടുമെന്നും ഇസ്രായേൽ നേരത്തെ അറിയിച്ചിരുന്നു. ഗാസ മുനമ്പിന്റെ വടക്കൻ പകുതിയിലെ മുഴുവൻ ജനങ്ങളെയും തെക്കോട്ട് നീങ്ങാൻ ശനിയാഴ്ച രാവിലെ വരെയും ഇസ്രായേൽ അനുവദിച്ചിട്ടുണ്ട്. "നിങ്ങളുടെ സുരക്ഷയ്‌ക്കായി, തെക്കോട്ട് നീങ്ങാനുള്ള കുറഞ്ഞ സമയം പ്രയോജനപ്പെടുത്തുക. അതായത് ബെയ്റ്റ് ഹനൂനിൽ നിന്ന് ഖാൻ യൂനിസിലേക്ക്," ഐഡിഎഫ് വക്താവ് അവിചയ് അദ്രെയ് എക്സില്‍ കുറിച്ചു.
രണ്ട് റൂട്ടുകളുടെ ഭൂപടവും അദ്ദേഹം പങ്കിട്ടു, അവയിലൊന്ന് തീരത്തോടടുത്തും മറ്റൊന്ന് ഗാസ മുനമ്പിന്റെ മധ്യത്തിലുമായാണ് സ്ഥിതി ചെയ്യുന്നത്. അതിനിടെ, വെസ്റ്റ് ബാങ്കിലും ഗാസ മുനമ്പിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇതുവരെ 2,269 പലസ്തീനികൾ കൊല്ലപ്പെടുകയും 9,814 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്ച വ്യക്തമാക്കി.
അതേസമയം, ലെബനനിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളെ ഡ്രോൺ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഗാസയിലെ ഹമാസ് ഏരിയൽ സിസ്റ്റത്തിന്റെ തലവൻ മെറാദ് അബു മെറാദിനെ വധിച്ചതായി ഇസ്രായേൽ വ്യോമസേനയും അവകാശപ്പെട്ടു.
അതിനിടെ, ഇസ്രായേൽ-ഗാസ യുദ്ധം ചർച്ച ചെയ്യുന്നതിനായി ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടനായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷൻ (OIC) അടിയന്തര അസാധാരണ യോഗം വിളിച്ച് ചേർത്തു. ഗാസയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇസ്രായേൽ സൈനികനീക്കം സൃഷ്ടിക്കുന്ന ദുരിതം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിലാണ് യോഗം വിളിച്ച് ചേർത്തിരിക്കുന്നത്.












Click it and Unblock the Notifications