ഇസ്രായേലിനോട് വിവേചനമെന്ന് ആരോപണം: യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്മാറി
വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരേ കടുത്ത വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി. യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ അതിര്‍ത്തിയിലുണ്ടായ സംഘര്‍ഷത്തില്‍ ഇസ്രായേല്‍ സൈന്യം പലസ്തീനികളെ വെടിവച്ചുകൊന്ന സംഭവം അന്വേഷിക്കാന്‍ യുഎന്‍ മനുഷ്യാവകാശ സമിതി തീരുമാനിച്ചതാണ് അമേരിക്കയെ ചൊടിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. മനുഷ്യാവകാശത്തെ പരിഹസിക്കുന്നതാണ് യുഎന്‍ സമിതിയുടെ നിലപാടുകളെന്നും അതുമായി യോജിച്ചുപോവാനാവാത്ത സാഹചര്യത്തിനാണ് പിന്‍മാറ്റമെന്നും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോവിനൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഹാലെ പറഞ്ഞു.
അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഈ പ്രഖ്യാപനത്തില്‍ അദ്ഭുതമില്ലെന്നും എന്നാല്‍ അത് നിരാശാജനകമാണെന്നും യു.എന്‍ ഹൈക്കമ്മീഷണര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് സൈദ് റാദ് അല്‍ ഹുസൈന്‍ പ്രതികരിച്ചു. നിലവിലെ മനുഷ്യാവകാശങ്ങളുടെ അവസ്ഥ വച്ചുനോക്കിയാല്‍ അമേരിക്ക പിറകോട്ടുപോവുകയല്ല, മുന്നോട്ടുവരികയായിരുന്നു വേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകതലത്തില്‍ ജനാധിപത്യത്തിന്റെ വക്താവ് എന്ന രീതിയിലുള്ള തങ്ങളുടെ സ്ഥാനത്തെ കുറച്ചുകാണിക്കുന്നതാണ് ഈ തീരുമാനമെന്ന് യൂറോപ്യന്‍ യൂനിയന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ തീരുമാനം ഖേദകരമെന്നായിരുന്നു ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സന്റെ പ്രതികരണം.

അതേസമയം, അമേരിക്കയുടെ തീരുമാനത്തെ ഇസ്രായേല്‍ സ്വാഗതം ചെയ്തു. ധീരമായ നിലപാടാണ് ഇക്കാര്യത്തില്‍ അമേരിക്ക കൈക്കൊണ്ടിരിക്കുന്നതെന്ന് ഇസ്രായേല്‍ അഭിപ്രായപ്പെട്ടു. ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 47 അംഗ യുഎന്‍ സമിതിയില്‍ നിന്നുള്ള പിന്‍മാറ്റത്തെ കുറിച്ച് നിക്കി ഹാലെ നേരത്തേ തന്നെ സൂചന നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഒരു അംഗരാഷ്ട്രം സ്വമേധയാ സമിതി വിട്ടുപോവുന്നത് ചരിത്രത്തിലാദ്യമായാണ്.












Click it and Unblock the Notifications