വിക്കിപീഡിയയ്ക്ക് തുര്‍ക്കി പൂട്ടിട്ടു; പിന്നില്‍ ദേശീയ സുരക്ഷാഭീഷണി!!തുർക്കിയ്ക്കെതിരെ വിമർശകര്‍!
ഇസ്താന്‍ബുള്‍: വിക്കിപീഡിയയ്ക്ക് വിലക്കേർപ്പെടുത്തി തുർക്കി. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓൺലൈൻ വിജ്ഞാനകോശമായ വിക്കിപീഡിയയ്ക്ക് വിവര സാങ്കേതിക വിദ്യാ നിയന്ത്രണ അതോറിറ്റിയാണ് അറിയിച്ചത്. തുര്‍ക്കിയിലെ ഇന്റർനെറ്റ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യ ചെയ്യുന്ന തുർക്കി ബ്ലോക്സ് എന്ന സംഘന ശനിയാഴ്ച രാവിലെ തന്നെ വിക്കി പീഡിയ ലഭ്യമല്ലെന്ന വിവരം പുറത്തുവിട്ടിരുന്നു. വിക്കിപീഡിയ തുറക്കാൻ ശ്രമിക്കുന്നവർക്ക് സെര്‍വർ ടൈം ഔട്ട് ആയെന്ന സന്ദേശമാണ് ലഭിക്കുന്നത്.
നേരത്തെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന വിവരങ്ങൾ വിക്കിപീഡിയയില്‍ നിന്ന് നീക്കം ചെയ്യാൻ തുര്‍ക്കി അധികൃതർ വിക്കിപീഡിയയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് തുർക്കിയുടെ നീക്കം. ഭീകരവാദത്തിനെതിരായ നിലപാട് തുര്‍ക്കി സ്വീകരിക്കുന്നതിനിടെ വിക്കിപീഡിയയുടെ സഹായത്തോടെ തുർക്കിക്കെതിരെ നടന്നുവന്ന ക്യാമ്പെയിനുകളാണ് തുർക്കിയുടെ വിക്കിപീഡിയ നിരോധനത്തിന് പിന്നിലെന്നും റിപ്പോർട്ടുകളുണ്ട്.
തുര്‍ക്കിയ്ക്കെതിരെ ക്യാമ്പയിൻ!!
തുർക്കി സ്വീകരിക്കുന്ന ഭീകരവിരുദ്ധ നിലപാടുകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ വിക്കി പീഡിയയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പയിനുകളെ തുടർന്നാണ് തുർക്കി വിക്കിപീഡിയയ്ക്ക് കടിഞ്ഞാണിട്ടതെന്നാണ് സൂചന. എന്നാല്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാവുന്നതിനാലാണ് നീക്കമെന്നാണ് തുർക്കിയുടെ വിശദീകരണം. വിലക്ക് രണ്ട് ദിവസത്തിനുള്ളില്‍ കോടതി സ്ഥിരീകരിക്കും.
ചട്ടം നിലവിലുണ്ട്
ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ പ്രവർത്തിയ്ക്കുന്നതോ, അശ്ലീല കണ്ടന്റുള്ളതോ ആയ വെബ്സൈറ്റുകൾ നിരോധിക്കാൻ തുർക്കി നേതാക്കൾക്ക് അനുവാദം നല്‍കുന്നതാണ് തുര്‍ക്കിയിലെ നിയമം. എന്നാൽ ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് നീക്കമെന്നാണ് ഇതിനെതിരെ ഉയർന്നിട്ടുള്ള ആരോപണം.
സോഷ്യൽ മീഡിയയ്ക്ക് വിലക്ക്
നേരത്തെ 2016ല്‍ തുർക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഫേസ്ബുക്ക്, ട്വിറ്റർ, യുട്യൂബ്, വാട്സ്ആപ്പ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ് വിലക്കിന്റെ പരിധിയില്‍ വരുന്നത്. കുർദ്ദുകളോട് അനുഭാവം പുലർത്തിയിരുന്ന എംപിമാരുടെ അറസ്റ്റിനെ തുടർന്നായിരുന്നു അന്ന് തുർക്കിയുടെ അപ്രതീക്ഷിത നീക്കം.
പൗരസ്വാതന്ത്യത്തിന് ഭീഷണി
വിക്കിപീഡിയ നിരോധിച്ചുകൊണ്ടുള്ള തുർക്കിയുടെ നീക്കം പൗരസ്വാതന്ത്ര്യത്തിന് മേൽ തുർക്കി പ്രസിഡന്റ് രജപ് തയ്യിപ് എർഡോഗൻ കൊണ്ടുവരുന്ന നിയന്ത്രണത്തിന്റെ ഭാഗമാണെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു.